ഐപിഎൽ 2026-ന് കൊടിയേറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് മുംബൈ ഇന്ത്യൻസിന്റെ ഇതിഹാസ താരം രോഹിത് ശർമ്മയിലേക്കാണ്. കഴിഞ്ഞ കുറച്ച് സീസണുകളായി ബാറ്റിംഗിൽ പഴയ പ്രതാപത്തിലേക്ക് ഉയരാൻ ഹിറ്റ്‌മാന് സാധിച്ചിട്ടില്ലെന്ന വിമർശനങ്ങൾക്കിടെ, രോഹിത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ഇത്തവണ രോഹിത് ശർമ്മ ഐപിഎൽ ഭരിക്കുമെന്നും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സീസണുകളിൽ ഒന്നായിരിക്കും ഇതെന്നുമാണ് അശ്വിന്റെ പ്രവചനം.
"രോഹിത് ഇപ്പോൾ കൂടുതൽ ഫിറ്റാണ്, മനസ്സ് ശാന്തവുമാണ്!"
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ രോഹിത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചത്. "രോഹിത് ശർമ്മ ഇത്തവണ ശരിക്കും ആഞ്ഞുപിടിക്കുമെന്ന് എനിക്ക് തോന്നുന്നു. അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ചതിനാൽ അദ്ദേഹത്തിന് ഇപ്പോൾ കൃത്യമായ ഇടവേളകൾ ലഭിക്കുന്നുണ്ട്. അദ്ദേഹം ശാരീരികമായി കൂടുതൽ ഫിറ്റായാണ് കാണപ്പെടുന്നത്. മനസ്സ് ശാന്തമായ ഒരു രോഹിത് ശർമ്മ ബാറ്റ് വീശിയാൽ അത് എതിർ ടീമുകൾക്ക് വലിയ ഭീഷണിയാകും," അശ്വിൻ നിരീക്ഷിച്ചു. 2024, 2025 സീസണുകളിലായി 835 റൺസാണ് രോഹിത് അടിച്ചെടുത്തത്. ഇതിൽ 150-ന് അടുത്തുള്ള സ്ട്രൈക്ക് റേറ്റ് അദ്ദേഹം പഴയ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനയാണെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

ഇംപാക്ട് പ്ലെയറോ അതോ ഫുൾ ടൈം താരമോ?
കഴിഞ്ഞ സീസണുകളിൽ രോഹിത്തിനെ മുംബൈ ഇന്ത്യൻസ് 'ഇംപാക്ട് പ്ലെയർ' ആയി ഉപയോഗിച്ചത് വലിയ ചർച്ചയായിരുന്നു. ഫിറ്റ്‌നസ് പ്രശ്നങ്ങൾ കാരണമാണ് അന്ന് അത്തരമൊരു തീരുമാനമെടുത്തതെന്ന് മുംബൈ പരിശീലകൻ മഹേല ജയവർധനെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ രോഹിത് ഫീൽഡിലും സജീവമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടീമിൽ ഓൾറൗണ്ടർമാരുടെ ആധിക്യം ഉള്ളതിനാൽ രോഹിത്തോ സൂര്യകുമാറോ ഇംപാക്ട് പ്ലെയർ റോളിൽ വന്നേക്കാം എന്ന സൂചനയും ജയവർധനെ നൽകിയിട്ടുണ്ട്.
2008-ൽ ഡെക്കാൻ ചാർജേഴ്സിലൂടെ ഐപിഎൽ യാത്ര തുടങ്ങിയ രോഹിത് ശർമ്മ, ആദ്യ സീസണിൽ തന്നെ 'എമർജിംഗ് പ്ലെയർ' പുരസ്കാരം നേടിയും 2009-ൽ ടീമിനെ കിരീട വിജയത്തിലേക്ക് നയിച്ചും വരവറിയിച്ചു. എന്നാൽ 2011-ൽ മുംബൈ ഇന്ത്യൻസിലെത്തിയതാണ് അദ്ദേഹത്തിന്റെ കരിയറിലെ ടേണിങ് പോയിന്റ്. 2013-ൽ നായകസ്ഥാനം ഏറ്റെടുത്ത ശേഷം അഞ്ച് തവണ (2013,2015,2017,2019,2020) ടീമിനെ കിരീടമണിയിച്ച രോഹിത്, ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ നായകൻ എന്ന റെക്കോർഡ് എം.എസ്. ധോണിക്കൊപ്പം പങ്കിടുന്നു. ഇന്ത്യയുടെ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനായ രോഹിത് മുംബൈയിൽ ഇറങ്ങുന്നത് ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിന് കീഴിലാണ്. 2024ൽ രോഹിത്തിനെ മാറ്റി മുംബൈ ഫ്രാഞ്ചൈസി ഹാർദിക്കിനെ നായകനാക്കിയ തീരുമാനം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മാർച്ച് 29-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വാംഖഡെയിൽ ഇറങ്ങുമ്പോൾ ഹിറ്റ്‌മാന്റെ ബാറ്റിൽ നിന്ന് റൺമഴ പെയ്യുമോ എന്ന് കാത്തിരുന്ന് കാണാം.