ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്നു നേരത്തേ പ്രവചിച്ച ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ തീരുമാനം മാറ്റുന്നു. ചെന്നൈയില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ഗംഭീര ബാറ്റിങ് പ്രകടനമാണ് അദ്ദേഹത്തെ പ്രവചനം തിരുത്താന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്ന ടോട്ടല്‍ ഇതിനകം പടുത്തുയര്‍ത്തിക്കഴിഞ്ഞു. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 555 റണ്‍സെടുത്തിട്ടുണ്ട്.

നായകന്‍ ജോ റൂട്ടിന്റെ (218) ഡബിള്‍ സെഞ്ച്വറിയും ഡൊമിനിക്ക് സിബ്ലി (87), ബെന്‍ സ്റ്റോക്‌സ് (82) എന്നിവരുടെ ഫിഫ്റ്റികളുമാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 377 ബോളില്‍ 19 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്. ഇതോടെ പല റെക്കോര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇന്ത്യയില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനും കരിയറിലെ നൂറാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ആദ്യ താരവും കൂടിയാണ് റൂട്ട്.
ഉയര്‍ന്ന നിലവാരത്തിലുള്ള ക്രിക്കറ്റാണ് ഇംഗ്ലണ്ട് ടീം ചെന്നൈയില്‍ ആദ്യ രണ്ടു ദിനവും കാഴ്ചവച്ചതെന്നു വോന്‍ ട്വിറ്ററിലൂടെ പ്രശംസിച്ചു. പരമ്പരയെക്കുറിച്ചു ഞാന്‍ നടത്തിയ പ്രവചനം മാറ്റുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഈ സാഹചര്യങ്ങളില്‍ ഇന്ത്യ പതറുകയാണെന്നും വോന്‍ ട്വിറ്ററില്‍ കുറിച്ചു.
ഓസ്ട്രലിന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിനിടെയായിരുന്നു ജഡേജയുടെ കൈവിരലിനു പൊട്ടലേറ്റത്. തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ ശേഷം താരം വിശ്രമത്തിലാണ്. പൂര്‍വ്വസ്ഥിതിയിലേക്കെത്താന്‍ വൈകുന്നതിനാവലാണ് ജഡേജയ്ക്കു ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വിശ്രമം നല്‍കിയത്. ജഡേജയുടെ അഭാവത്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ ഓള്‍റൗണ്ടറായി കളിപ്പിക്കുകയായിരുന്നു. പക്ഷെ ബൗളിങില്‍ താരം വന്‍ ഫ്‌ളോപ്പായി മാറി. 26 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 98 റണ്‍സ് വിട്ടുകൊടുത്ത വാഷിങ്ടണിനു ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. നാലിന് അടുത്ത് റണ്‍സ് താരം വിട്ടുകൊടുക്കുകയും ചെയ്തു.
മൂന്നു സ്പിന്നര്‍മാരെയാണ് ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്. പരിചയസമ്പന്നനായ ആര്‍ അശ്വിനോടൊപ്പം വാഷിങ്ടണും ഷഹബാസ് നദീമുമായിരുന്നു മറ്റു സ്പിന്നര്‍മാര്‍. എന്നാല്‍ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്ക് തടയാന്‍ ഇവര്‍ക്കൊന്നുമായില്ല. അശ്വിനും നദീമും രണ്ടു വിക്കറ്റ് വീതം നേടിയെങ്കിലും അത് ഇംഗ്ലണ്ട് സ്‌കോറിങിനു വേഗം കുറച്ചില്ല.