അനന്ത്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും വിശ്വസ്തനായ ഓള്‍റൗണ്ടറെന്ന നിലയിലേക്കു അതിവേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ് അക്ഷര്‍ പട്ടേല്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രമല്ല, റെഡ് ബോളിലും ടീമിനു മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. ടി20 ലോകകപ്പ് ഫൈനലില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അക്ഷറിന്റെ ഹീറോയിസം ലോകം കണ്ടതാണ്. ഇപ്പോഴിതാ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിന്റെയും രക്ഷകനായിരിക്കുകയാണ് അദ്ദേഹം.
റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ഇന്ത്യ സി ടീമുമായുള്ള പോരാട്ടത്തില്‍ ആദ്യദിനത്തില്‍ ഇന്ത്യ ഡി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ മാനംകാത്തത് അക്ഷറായിരുന്നു. ആദ്യം ബാറ്റിങില്‍ ടീമിന്റെ രക്ഷയ്‌ക്കെത്തിയ അദ്ദേഹം പിന്നീട് ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം തന്റെ സാന്നിധ്യമറിയിക്കുകയും ചെയ്തു.
118 ബോളില്‍ ആറു വീതം ഫോറും സിക്‌സറുമടക്കം 86 റണ്‍സാണ് അക്ഷര്‍ അടിച്ചെടുത്തത്. പിന്നാലെ ബൗളിങില്‍ ആറോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 16 റണ്‍സിനു രണ്ടു വിക്കറ്റുകളും പിഴുതു. അക്ഷരാര്‍ഥത്തില്‍ അക്ഷര്‍ ഷോ തന്നെയായിരുന്നു അനന്ത്പൂരില്‍ കണ്ടതെന്നു നിസംശയം പറയാം.

ഇന്ത്യ ഡിയെ കരകയറ്റി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ശ്രേയസ് അയ്യരുടെ ഇന്ത്യ ഡി ടീം 100 റണ്‍സ് പോലും കടക്കില്ലെന്നായിരുന്നു ഒരു ഘട്ടത്തില്‍ കരുതിയത്. കാരണം ആദ്യദിനത്തില്‍ ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ അവര്‍ ഏഴു വിക്കറ്റിനു 76 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു.
52 ബോളില്‍ 20 റണ്‍സെടുത്ത അക്ഷറിനൊപ്പം അപ്പോള്‍ ക്രീസിലുണ്ടായിരുന്നത് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയായിരുന്നു. മൂന്നു വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കെ ടീമിന്റെ ഭാരം മുഴുവന്‍ അക്ഷറിലാവുകയായിരുന്നു. ലൈനപ്പില്‍ ബാക്കിയുള്ളത് മൂന്നു ബൗളര്‍മാരായതിനാല്‍ തന്നെ ടീം വൈകാതെ ഓള്‍ഔട്ടാവുമെന്നാണ് പ്രതീക്ഷിച്ചത്.
അക്ഷറിന്റെ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ്
ലഞ്ച് ബ്രേക്കിനു പിരിയുന്നതു വരെ റുതുരാജ് ഗെയ്ക്വാദിന്റെ ടീമായിരുന്നു ഫ്രണ്ട് ഫൂട്ടിലെങ്കില്‍ ബ്രേക്ക് കഴിഞ്ഞ് കളി പുനരാരംഭിച്ചപ്പോള്‍ അക്ഷര്‍ പട്ടേലിന്റെ ഊഴമായിരുന്നു. കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ അദ്ദേഹം റുതുരാജിന്റെ എല്ലാ പ്ലാനുകളും തകര്‍ത്തു. ലഞ്ച് ബ്രേക്കിനു പിന്നാലെ ഹര്‍ഷിത് റാണ (0) മടങ്ങിയെങ്കിലും അക്ഷര്‍ കുലുങ്ങിയില്ല.
കൂട്ടിനെത്തിയ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെ ക്രീസിന്റെ മറുവശത്ത് നിര്‍ത്തി അക്ഷര്‍ അഴിഞ്ഞാടുകയായിരുന്നു. ബ്രേക്കിനു മുമ്പ് പ്രതിരോധത്തിലൂന്നി കളിച്ച അദ്ദേഹം പിന്നീട് അഗ്രസീവ് ബാറ്റിങിലൂടെ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

സിക്‌സറുകളും ഫോറുകളുമെല്ലാം ഇതോടെ വന്നുകൊണ്ടേയിരുന്നു. സ്പിന്നര്‍ മാനവ് സുത്താറിന്റെ 39ാം ഓവറില്‍ രണ്ടു വീതം സിക്‌സറും ഫോറുമുള്‍പ്പെടെ അക്ഷര്‍ വാരിക്കൂട്ടിയത് 21 റണ്‍സാണ്. സ്പിന്നര്‍ റിത്വിക് ഷോക്കീനിന്റെ 42ാം ഓവറില്‍ തുടരെ രണ്ടു സിക്‌സറും താരം പറത്തി. അര്‍ഹിച്ച സെഞ്ച്വറിയിലേക്കു അക്ഷര്‍ നീങ്ങവെയാണ് ബാറ്റിങ് പങ്കാളിയായ അര്‍ഷ്ദീപിനെ (13) നഷ്ടമായത്.
അടുത്ത ഓവറില്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച് അക്ഷറും വിക്കറ്റ് കൈവിടുകയായിരുന്നു. എങ്കിലും താരത്തിന്റെ ഒറ്റയാള്‍ പോരാട്ടം ഏറെ പ്രശംസിക്കപ്പെട്ടു. പുറത്തായി മടങ്ങവെ എതിര്‍ ടീമിലെ താരങ്ങള്‍ പോലും അക്ഷറിനെ അഭിനന്ദിക്കുന്നത് കാണാമായിരുന്നു. ഏഴിനു 76 റണ്‍സില്‍ നിന്നും ടീമിനെ 164 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലിലെത്തിച്ചതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനു മാത്രമാണ്.
ബൗളിങിലും അക്ഷര്‍ മാജിക്ക്
ബാറ്റിങില്‍ മാത്രം ഒതുങ്ങുന്നതല്ല താനെന്നു അക്ഷര്‍ പട്ടേല്‍ കാണിച്ചുതന്നു. ഇന്ത്യ സി ടീമിന്റെ രണ്ടു വിലപ്പെട്ട വിക്കറ്റുകളാണ് ആദ്യദിനത്തില്‍ അദ്ദേഹം പിഴുതത്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് ആര്യന്‍ ജുയാലിനെ (12) സ്വന്തം ബൗളിങില്‍ അദ്ദേഹം പിടികൂടുകയായിരുന്നു.
കണ്ണഞ്ചിപ്പിക്കുന്ന ഒരു ക്യാച്ചിലൂടെയാണ് ജുയാലിനെ അക്ഷര്‍ പുറത്താക്കിയത്. തന്റെ അടുത്ത ഓവറില്‍ അപകടകാരിയായ രജത് പാട്ടിധാറിനെയും (13) അക്ഷര്‍ മടക്കി. പാട്ടിധാറിനെ അദ്ദേഹം ബൗള്‍ഡാക്കുകയായിരുന്നു.