ക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ കൊയ്ത് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ മിന്നി നില്‍ക്കുന്നവരെ മാത്രമേ ലോകം ശ്രദ്ധിക്കാറുള്ളൂ. എന്നാല്‍ ക്രിക്കറ്റിലേക്കു വരുന്ന ഭൂരിഭാഗം താരങ്ങളുടെയും അവസ്ഥ പിന്നീട് ആരും അറിയാറില്ല. ക്രിക്കറ്റെന്ന ഗെയിമില്‍ മികച്ച ഫോമില്‍ ദീര്‍ഘകാലം കളിച്ച് ഇതിഹാസ തുല്യരായ താരമായി വിരമിക്കുകയെന്നത് അപൂര്‍വ്വം ചിലര്‍ക്കു മാത്രം ലഭിക്കാറുള്ള ഭാഗ്യമാണ്.
ഭൂരിഭാഗം പേരുടെയും കരിയര്‍ പാതിവഴിയില്‍ തന്നെ വീണുടയുകയാണ് പതിവെന്നതാണ് ദുഖകരമായ യാഥാര്‍ഥ്യം. ഈ തരത്തില്‍ വലിയ പ്രതീക്ഷകളോടെ വന്ന് ക്രിക്കറ്റില്‍ ഒന്നും നേടിയെടുക്കാന്‍ സാധിക്കാതെ മറ്റു ജോലികള്‍ ചെയ്യേണ്ടി വന്ന ഒരുപാട് താരങ്ങളുണ്ട്. അത്തരമൊരു ക്രിക്കറ്ററെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ മുന്‍ ടീമംഗം കൂടിയായ ശ്രീലങ്കന്‍ സ്പിന്നര്‍ സുരാജ് രണ്‍ദിവാണ് വളരെ വിചിത്രമായ രീതിയില്‍ ഇപ്പോള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോയ്‌ക്കൊണ്ടിരിക്കുന്നത്. ഉപജീവനത്തിനു വേണ്ടി ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് രണ്‍ദിവ്. ഐപിഎല്ലിലായിരുന്നു നേരത്തേ ധോണിക്കു കീഴില്‍ അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിച്ചത്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രീലങ്കയെയും രണ്‍ദിവ് പ്രതിനിധീകരിച്ചിട്ടുണ്ട്.
2009ലായിരുന്നു ശ്രീലങ്കയുടെ സീനിയര്‍ ടീമിനു വേണ്ടി സ്പിന്‍ ബൗളറായി രണ്‍ദിവിന്റെ അരങ്ങേറ്റം. സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ പകരക്കാരനായാണ് അദ്ദേഹത്തെ ലോകത്തിനു മുന്നില്‍ ലങ്ക അവതരിപ്പിച്ചത്. 2016 വരെ ഏഴു വര്‍ഷം ലങ്കയ്ക്കു വേണ്ടി കളിക്കാന്‍ രണ്‍ദിവിനു സാധിച്ചു. 2011ല്‍ മുംബൈയില്‍ ഇന്ത്യയോടു ശ്രീലങ്ക പൊരുതി വീണ ഐസിസിയുടെ ഏകദിന ലോകകപ്പ് ഫൈനലിലും അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു.
പക്ഷെ ഇന്ത്യന്‍ ആരാധകര്‍ രണ്‍ദിവിനെ ഒരുപക്ഷെ ഓര്‍മിക്കുന്നത് കളിക്കളത്തിലെ ഒരു മോശം പ്രവര്‍ത്തിയുടെ പേരിലായിരിക്കും. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ കൂടിയായ വീരേന്ദര്‍ സെവാഗിനു അര്‍ഹിച്ച ഏകദിന സെഞ്ച്വറി നിഷേധിച്ചതാണ് അദ്ദേഹത്തെ വില്ലനാക്കി മാറ്റിയത്. പക്ഷെ അതു വിക്കറ്റെടുത്തിട്ടായിരുന്നില്ല. മറിച്ച് നോ ബോള്‍ എറിഞ്ഞായിരുന്നു രണ്‍ദിവ് സെഞ്ച്വറി തടഞ്ഞത്. ഇന്ത്യക്കു ജയിക്കാനും സ്ട്രൈക്ക് നേരിട്ട വീരുവിനു സെഞ്ച്വറിക്കും ഒരു റണ്‍സായിരുന്നു ആവശ്യം. പക്ഷെ രണ്‍ദിവ് നോ ബോള്‍ എറിഞ്ഞതോടെ ഇന്ത്യ ജയിച്ചെങ്കിലും വീരുവിന് സെഞ്ച്വറി നിഷേധിക്കപ്പെട്ടു.
ക്രിക്കറ്റില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കാതെ പോവുകയും അവസരങ്ങള്‍ കുറയുകയും ചെയ്തതോടെ രണ്‍ദിവ് ഗെയിമിനോടു ഗുഡ്‌ബൈ പറയുകയായിരുന്നു. തുടര്‍ന്നു അദ്ദേഹം ഓസ്‌ട്രേലിയയിലേക്കു മാറുകയും ചെയ്തു. പിന്നീട് മെല്‍ബണിലെ ട്രാന്‍സ്‌ഡേവ് എന്ന കമ്പനിയുടെ ബസ് ഡ്രൈവറായി ജോലിയില്‍ പ്രവേശിക്കുകയുമായിരുന്നു.
എങ്കിലും ക്രിക്കറ്റുമായുള്ള ബന്ധം രണ്‍ദിവ് പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ല. മെല്‍ബണിലെ ഒരു പ്രാദേശിക ക്ലബ്ബിനായി അദ്ദേഹം ഇപ്പോഴും കളിക്കുന്നുണ്ട്. കൂടാതെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരേ നെറ്റ്‌സില്‍ ബൗള്‍ ചെയ്യാനും രണ്‍ദിവിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്ഷണിക്കാറുണ്ട്.
രണ്‍ദിവ് മാത്രമല്ല ശ്രീലങ്കയുടെ തന്നെ മറ്റൊരു ക്രിക്കറ്ററായ ചിന്താക്ക ജയസിംഗെ, സിംബാബ്വെയുടെ വാഡിങ്ടണ്‍ വയെംഗ എന്നിവരും ഓസ്‌ട്രേലിയയില്‍ ബസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുകയാണ്. ശ്രീലങ്കയ്ക്കു വേണ്ടി അഞ്ചു ടി20 മല്‍സരങ്ങള്‍ കളിച്ച താരമാണ് ജയസിംഗെ. വയെംഗയാവട്ടെ സിംബാബ്വെയ്ക്കായി മൂന്നു ഏകദിനങ്ങളും ഒരു ടെസ്റ്റും കളിച്ച ശേഷമാണ് ക്രിക്കറ്റില്‍ നിന്നും അപ്രത്യക്ഷനായത്.