ചെന്നൈ: ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ലോകകപ്പിന്റെ സെമി ഫൈനലില്‍ തനിക്കു പ്രൊമോഷന്‍ നല്‍കി നേരത്തേ അയച്ചതിനെക്കുറിച്ച് മനസ്സ്തുറന്ന് വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്. ന്യൂസിലാന്‍ഡിനെതിരേയുള്ള സെമിയിലായിരുന്നു ടീമിന് ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ കാര്‍ത്തികിനെ അഞ്ചാമനായി ക്രീസിലേക്ക് അയച്ചത്. എന്നാല്‍ ഈ നീക്കം വിജയിച്ചതുമില്ല. കാര്യമായ സംഭാവന നല്‍കാതെ അദ്ദേഹം പുറത്താവുകയായിരുന്നു. ഏഴാം നമ്പറിലായിരുന്നു കാര്‍ത്തിക് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ടീമിന് നേരിട്ട കൂട്ടത്തകര്‍ച്ച കാര്‍ത്തികിനെ മുന്നിലേക്ക് ഇറക്കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുകയായിരുന്നു.
കാര്‍ത്തികിനെ അഞ്ചാമനായി അന്നു ഇറക്കാനുള്ള തീരുമാനം അന്നു വലിയ വിമര്‍ശനങ്ങള്‍ ഇടയാക്കിയിരുന്നു. പല ക്രിക്കറ്റ് വിദഗ്ധരും ഇന്ത്യയുടെ നീക്കം വിഡ്ഢിത്തമായിപ്പോയതായും ചൂണ്ടിക്കാട്ടിയിരുന്നു. 25 പന്തുകള്‍ നേരിട്ട കാര്‍ത്തിക് ആറു റണ്‍സ് മാത്രമെടുത്താണ് സെമി ഫൈനലില്‍ പുറത്തായത്. മാറ്റ് ഹെന്റിയുടെ ബൗളിങില്‍ ജിമ്മി നീഷാം തകര്‍പ്പനൊരു ക്യാച്ചിലൂടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ കഴിഞ്ഞായിരുന്നു നേരത്തേ കാര്‍ത്തികിന്റെ ബാറ്റിങ് പൊസിഷന്‍. ഇതാണ് സെമിയില്‍ തികച്ചും അപ്രതീക്ഷിതമായി മാറ്റിയത്.
അന്നു അഞ്ചാമനായി ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത് ശരിക്കും സര്‍പ്രൈസായിരുന്നു. കാരണം ഏഴാം നമ്പറിലായിരിക്കും കളിക്കേണ്ടി വരികയെന്നായിരുന്നു ടീം മാനേജ്‌മെന്റ് തന്നെ അറിയിച്ചത്. ബാറ്റിങ് പ്രൊമോഷനെക്കുറിച്ച് നേരത്തേ ഒരു സൂചനയും നല്‍കിയിരുന്നില്ല. കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു സെമിയില്‍ എല്ലാം സംഭവിച്ചത്. പാഡണിയാനും ക്രീസിലിറങ്ങാനും തന്നോട് ആവശ്യപ്പെട്ടത് ഞൊടിയിടയിലായിരുന്നുവെന്ന് കാര്‍ത്തിക് വെളിപ്പെടുത്തി.
ഗാംഗുലിയുടെ നിര്‍ദേശം കേട്ടില്ല! താനും വന്നത് കളിക്കാന്‍ തന്നെ... ക്ലാസിക്ക് ഫൈനലിനെക്കുറിച്ച് കൈഫ്
സച്ചിനു ദയയില്ല, സെവാഗ് അപകടകാരി, ദ്രാവിഡ് മതില്‍ തന്നെ!!- മുന്‍ 'ഇന്ത്യന്‍' സ്പിന്നര്‍
ഷോര്‍ട്ട്‌സ് ധരിച്ചായിരുന്നു അപ്പോള്‍ ഇരുന്നത്. അതുകൊണ്ടു തന്നെ പെട്ടെന്ന് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്തബ്ധനായി. ഉടന്‍ ഡ്രസ് ചെയ്ത് ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. ഡ്രസ് ചെയ്യാന്‍ ഉണ്ടായിരുന്നതിനാല്‍ തന്നെ അല്‍പ്പം വൈകിയാണ് ഗ്രൗണ്ടിലെത്തിയത്. ഇത്രയും വേഗത്തില്‍ ടീമിന് വിക്കറ്റുകള്‍ നഷ്ടമാവുമെന്ന് കണക്കുകൂട്ടിയില്ല. കെഎല്‍ രാഹുല്‍ പുറത്തായി മടങ്ങിയപ്പോഴാണ് തന്നോട് ബാറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. മൂന്നാം ഓവറിലായിരുന്നു ഇത്. ബോള്‍ട്ടിന്റെ മാരകമായ സ്‌പെല്‍ കഴിയുന്നതു വരെ മറ്റൊരു വിക്കറ്റ് കൈവിടാതെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. എന്നാല്‍ താന്‍ ടീമിനെ മുന്നോട്ട് കൊണ്ടു പോവാന്‍ ശ്രമിക്കവെയാണ് നീഷാമിന്റെ ഉജജ്ജ്വല ക്യാച്ചില്‍ തനിക്കു പുറത്തായി മടങ്ങേണ്ടി വന്നതെന്നും കാര്‍ത്തിക് വിശദമാക്കി.
മഴ തടസ്സപ്പെടുത്തിയതു കാരണം രണ്ടു ദിവസങ്ങളിലായി നടന്ന സെമി ഫൈനലില്‍ 240 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. എന്നാല്‍ ന്യൂസിലാന്‍ഡിന്റെ ന്യൂബോള്‍ അറ്റാക്ക് ഇന്ത്യയെ തകര്‍ത്തു. രാഹുല്‍, രോഹിത് ശര്‍മ, നായകന്‍ വിരാട് കോലി തുടങ്ങി മൂന്നു പേരും ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഈ തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ പിന്നീട് ഇന്ത്യക്കായില്ല. ഏഴാം വിക്കറ്റില്‍ ധോണി- രവീന്ദ്ര ജഡേജ സഖ്യം ചേര്‍ന്ന് 116 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വരുമെന്ന സൂചനകള്‍ നല്‍കി. എന്നാല്‍ ധോണിയുടെ റണ്ണൗട്ട് ഇന്ത്യയുടെ വിധി കുറിക്കുകയായിരുന്നു. 59 പന്തില്‍ 77 റണ്‍സെടുത്ത ജഡേജയായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 18 റണ്‍സിനായിരുന്നു സെമിയില്‍ ഇന്ത്യയുടെ തോല്‍വി.