ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയും പിന്നീട് ടീമിനെ നയിച്ച വിരാട് കോലിയും തമ്മിലുള്ള പ്രധാന വ്യത്യാസം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണ്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി വളരെ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ സാധിച്ചുള്ളൂവെങ്കിലും രണ്ടു ക്യാപ്റ്റന്‍മാര്‍ക്കും കീഴില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായ ചുരുക്കം താരങ്ങളിലൊരാളാണ് വരുണ്‍.
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മഹാനായ ക്യാപ്റ്റന്‍മാരിലൊരാളായാണ് ധോണി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രണ്ടു ലോകകപ്പുള്‍പ്പെടെ മൂന്നു ഐസിസി ട്രോഫികള്‍ സ്വന്തമാക്കിയ ക്യാപ്റ്റനാണ് അദ്ദേഹം. ധോണിയുടെ ഈ അപൂര്‍വ്വ റെക്കോര്‍ഡിനൊപ്പമെത്താന്‍ ലോക ക്രിക്കറ്റില്‍ മറ്റൊരു ക്യാപ്റ്റനും ഇനിയും സാധിച്ചിട്ടുമില്ല.

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കി വരവറിയിച്ച ധോണി 2011ല്‍ ഏകദിന ലോകകപ്പിലും 2013ല്‍ ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കളാക്കുകയും ചെയ്തു. കോലിക്കാവട്ടെ ഐസിസി ട്രോഫികളൊന്നും ഇന്ത്യക്കു നേടിത്തരാന്‍ സാധിച്ചില്ലെങ്കിലും പല അവിസ്മരീയ വിജയങ്ങളിലേക്കു ടീമിനെ നയിക്കാനായിട്ടുണ്ട്.
പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍ കോലിക്കു കീഴില്‍ വിദേശത്തു പല വമ്പന്‍ വിജയങ്ങളും ഇന്ത്യ കുറിച്ചിരുന്നു. ടീമിനെ എല്ലായ്‌പ്പോഴും മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റനായിരുന്നു അദ്ദേഹം. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെ പല മാച്ച് വിന്നിങ് പ്രകടനങ്ങളും കോലി കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ധോണിയും കോലിയും വളരെ മികച്ച ക്യാപ്റ്റന്‍മാരാണെന്നു ചൂണ്ടിക്കാട്ടിയ വരുണ്‍ ഇരുവരും തമ്മില്‍ ഒരു കാര്യത്തില്‍ വ്യത്യസ്തരാണെന്നും അഭിപ്രായപ്പെട്ടു. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. വളരെ അഗ്രസീവായി ടീമിനെ നയിക്കുന്ന ക്യാപ്റ്റനാണ് വിരാട്. പക്ഷെ എംഎസ് ധോണി അങ്ങനെല്ല, വളരെ സ്വാഭാവികമായി ടീമിനെ നയിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്.
ഒരുപാട് അഗ്രസീവാകാന്‍ ധോണി എല്ലായ്‌പ്പോഴും ആഗ്രഹിക്കാറില്ല. വിരാടും വളരെ സ്വാഭാവികമായി തന്നെ ടീമിനെ നയിക്കുന്നയാളാണ്, പക്ഷെ അദ്ദേഹം കുറേക്കൂടി അഗ്രസീവാണെന്നതാണ് വ്യത്യാസമെന്നും വരുണ്‍ ആരോണ്‍ വിശദീകരിക്കുന്നു.
ഈ അഗ്രസീവ് ശൈലി മാറ്റിനിര്‍ത്തിയാല്‍ രണ്ടു പേരും ഒരുപോലെ മികച്ച ക്യാപ്റ്റന്‍മാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധോണിയെയും വിരാടിനെയും വേറിട്ടുനിര്‍ത്തുന്ന ഏക കാര്യം ആക്രമണോത്സുകതയിലുള്ള വ്യത്യാസം മാത്രമാണ്. രണ്ടു പേരും മഹാന്‍മാരായ ക്യാപ്റ്റന്‍മാരാണെന്നു താന്‍ കരുതുന്നുവെന്നും 34കാരനായ വരുണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒരു ഘട്ടത്തില്‍ ഏറെ പ്രതീക്ഷ നല്‍കിയ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു വരുണ്‍. പക്ഷെ അദ്ദേഹത്തിനു ഈ പ്രതീക്ഷകള്‍ക്കൊത്തുയരാനായില്ല. അടുത്തിടെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വരുണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരേ ജാര്‍ഖണ്ഡ് 89 റണ്‍സിനു ജയിച്ച മല്‍സരത്തിനു ശേഷം അദ്ദേഹം കളി മതിയാക്കുകയായിരുന്നു. രഞ്ജി മതിയാക്കിയെങ്കിലും വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളായ സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയില്‍ തുടര്‍ന്നും കളിക്കുമെന്നു വരുണ്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
66 ഫസ്റ്റ് ക്ലാസ് മല്‍സങ്ങളില്‍ കളിച്ചിട്ടുള്ള വരുണ്‍ 173 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. പക്ഷെ ഇന്ത്യന്‍ ടീമില്‍ തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിനു വേണ്ടത്ര അവസരം ലഭിച്ചില്ല. വെറും ഒമ്പതു വീതം ടെസ്റ്റുകളിലും ഏകദിനങ്ങളിലും മാത്രമാണ് വരുണ്‍ കളിച്ചിട്ടുള്ളത്.
ടെസ്റ്റില്‍ 18ഉം ഏകദിനത്തില്‍ 11ഉം വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. മികച്ച വേഗതയും സ്വിങും കൊണ്ടായിരുന്നു അദ്ദേഹം കരിയറിന്റെ തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിലൂടെ ബാറ്റര്‍മാര്‍ക്കു നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും വരുണിനായിരുന്നു.