കൊളംബോ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി 2019 ലോകകപ്പിലും വിക്കറ്റ് കീപ്പിങ് ചെയ്യുക എം എസ് ധോണി തന്നെയായിരിക്കും എന്ന കാര്യം ഏറെക്കുറെ ഉറപ്പായി. ലിമിറ്റഡ് ഓവറിൽ എം എസ് ധോണി തന്നെയാണ് ഏറ്റവും മികച്ച കീപ്പറെന്ന സാക്ഷ്യപത്രവുമായ രംഗത്തെത്തിയിരിക്കുന്ന ടീം ഇന്ത്യയുടെ കോച്ചായ രവി ശാസ്ത്രി തന്നെയാണ്. 2019 ലോകകപ്പ് വരെ ധോണിക്ക് പകരക്കാരനെ അന്വേഷിക്കേണ്ട കാര്യമില്ലെന്നും ശാസ്ത്രി വ്യക്തമാക്കി.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്നു ധോണി. മൂന്ന് മത്സരങ്ങളിൽ നോട്ടൗട്ടായി നിന്ന് കളി ജയിപ്പിക്കാൻ ധോണിക്ക് സാധിച്ചു. ഈ പരമ്പരയിലാണ് ധോണി 300 ഏകദിനങ്ങൾ തികച്ചത്. 100 സ്റ്റംപിങ്ങുകൾ എന്ന റെക്കോർഡും ധോണി ഈ പരമ്പരയിൽ സ്വന്തമാക്കി. 45, 67, 49, 1 എന്നിങ്ങനെയായിരുന്നു ഈ പരമ്പരയിലെ ധോണിയുടെ സ്കോറുകൾ. എല്ലാം നോട്ടൗട്ട്.
എം എസ് ധോണിക്ക് ടീമിന് മേൽ വലിയ സ്വാധീനമാണ് ഉള്ളതെന്നാണ് രവി ശാസ്ത്രിയുടെ പക്ഷം. ധോണി തന്റെ പാതി പോലും തീർന്നിട്ടില്ല എന്നും ശാസ്ത്രി പറയുന്നു. രവി ശാസ്ത്രി മാത്രമല്ല ക്യാപ്റ്റൻ വിരാട് കോലി, മുൻതാരങ്ങളായ സച്ചിൻ, സൗരവ് ഗാംഗുലി തുടങ്ങിയവരും ധോണിയെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ധോണി 2019 ലോകകപ്പ് ടീമിൽ ഉണ്ടായിരിക്കണമെന്ന് നേരത്തെ വീരേന്ദർ സേവാഗും പറഞ്ഞിരുന്നു.