ദില്ലി: 2019 ലോകകപ്പ് വരെ എം എസ് ധോണി ഇന്ത്യന്‍ ടീമിൽ ഉണ്ടാകണമെന്ന് വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗ്. ധോണിക്ക് പകരക്കാരനെ കണ്ടെത്താൻ ഇനിയും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് സേവാഗ് പറയുന്നത്. ശ്രീലങ്കൻ പര്യടനത്തിലെ ധോണിയുടെ സംഭാവനകളാണ് സേവാഗിനെ കൊണ്ട് ഇത് പറയിപ്പിക്കുന്നത് എന്നത് വ്യക്തം. ദുഷ്കരമായ സാഹചര്യത്തിൽ ക്രീസിലെത്തിയ ധോണി രണ്ടുകളികളാണ് ടീമിനെ ജയിപ്പിച്ചത്.
ധോണിക്ക് പകരംവെക്കാൻ ഇപ്പോൾ നമുക്ക് ആരെങ്കിലും ഉണ്ട് എന്ന് തോന്നുന്നില്ല. റിഷഭ് പന്ത് കൊള്ളാം. പക്ഷേ കുറച്ച് കൂടി സമയം വേണ്ടിവരും. അത് പക്ഷേ 2019ന് ശേഷം മാത്രമേ സാധിക്കൂ. എന്നിട്ട് മാത്രമേ ധോണിയുടെ പകരക്കാരനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമുള്ളൂ. അത് വരെ പന്ത് പരിചയസമ്പത്ത് ആർജ്ജിക്കട്ടേ. - വാർത്താ ഏജൻസിയായ പി ടി ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സേവാഗ് പറഞ്ഞു.

ധോണി റൺസെടുക്കുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല. ധോണി 2019 ലോകകപ്പ് വരെ ഫിറ്റാണോ എന്ന് മാത്രം നോക്കിയാൽ മതി. മിഡിൽ ഓർഡറിൽ ധോണിക്കുള്ള പരിചയസമ്പത്ത് മറ്റാർക്കും ഇല്ല - സേവാഗ് പറഞ്ഞു. കെ എൽ രാഹുലിനെ കീപ്പറാക്കുന്നതിനോട് തനിക്ക് ഒട്ടും യോജിപ്പില്ല എന്നും സേവാഗ് പറഞ്ഞു. ഇത് അമ്പത് ഓവർ കളിയാണ്. ഐ പി എല്ലല്ല.