For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഫോം വീണ്ടെടുത്ത് പ്രമുഖര്‍, തുടക്കം ഗംഭീരമാക്കി രണ്ടു പേര്‍- ഇന്ത്യയുടെ പോസിറ്റീവുകള്‍

66 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ അവിസ്മരണീയ വിജയമായിരുന്നു ടീം ഇന്ത്യ സ്വന്തമാക്കിയത്. തോല്‍ക്കുമെന്ന് കരുതിയ മല്‍സരത്തിലാണ് അവിശ്വസനീയ തിരിച്ചുവരവ് നടത്തി ഇന്ത്യ ജയിച്ചുകയറിയത്. 66 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ന് മുന്നിലെത്തുകയും ചെയ്തിരുന്നു.

നേരത്തേ കളിച്ച ടെസ്റ്റ്, ടി20 പരമ്പരകളിലെല്ലാം ആദ്യ മല്‍സരം ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതിനു ശേഷമായിരുന്നു ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യ പരമ്പരകള്‍ വരുതിയിലാക്കിയത്. എന്നാല്‍ ഇത്തവണ ആദ്യ കളി തന്നെ ജയിച്ച് ഇന്ത്യ മേല്‍ക്കൈ നേടിയിരിക്കുകയാണ്. ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവുകള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

പ്രമുഖ താരങ്ങള്‍ ഫോം വീണ്ടെടുത്തു

പ്രമുഖ താരങ്ങള്‍ ഫോം വീണ്ടെടുത്തു

ആദ്യ മല്‍സരത്തിലേക്കു വരുമ്പോള്‍ ടീം സെലക്ഷന്റെ കാര്യത്തില്‍ ഇന്ത്യക്കു ചില ചലവേദനകളുണ്ടായിരുന്നു. റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മികച്ച ഫോമിലായിട്ടും വിമര്‍ശനങ്ങള്‍ നേരിട്ട ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍ എന്നിവരെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. ഇരുവരും മിന്നുന്ന പ്രകടനത്തിലൂടെ ഫോമിലേക്കുയര്‍ന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. 98 റണ്‍സുമായി ധവാന്‍ മാന്‍ ഓഫ് ദി മാച്ചായപ്പോള്‍ രാഹുല്‍ 62 റണ്‍സോടെ പുറത്താവാതെ നിന്നിരുന്നു.
പതിയ തുടങ്ങിയ ധവാന്‍ പിന്നീട് ഗിയര്‍ മാറ്റുകയായിരുന്നു. 106 ബോളില്‍ 11 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്. ഈ പ്രകടനം പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. അഞ്ചാമനായി ഇറങ്ങിയ രാഹുലും തുടക്കത്തില്‍ ടൈമിങ് കിട്ടാാവാതെ പാടുപെട്ടു. എന്നാല്‍ കുറച്ചു നേരം ക്രീസില്‍ നിന്നതോടെ അദ്ദേഹം ആത്മവിശ്വാസം തിരിച്ചുപിടിച്ച് മികച്ച ഷോട്ടുകള്‍ കളിച്ചു. 43 ബോളില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് രാഹുല്‍ 62 റണ്‍സ് നേടിയത്.

അരങ്ങേറ്റക്കാരുടെ പ്രകടനം

അരങ്ങേറ്റക്കാരുടെ പ്രകടനം

അരങ്ങേറ്റക്കാരായ ക്രുനാല്‍ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയും ഇന്ത്യയുടെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു. ടീമിനെ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത് ക്രുനാലിന്റെ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു. പ്രസിദ്ധാവട്ടെ നാലു വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു.
മധ്യനിര തകര്‍ന്ന ശേഷമായിരുന്നു ക്രുനാല്‍ ക്രീസിലെത്തിയത്. ഈ ഘട്ടത്തില്‍ ഇന്ത്യ 280 റണ്‍സ് പോലും നേടുന്ന കാര്യം സംശയത്തിലായിരുന്നു. എന്നാല്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കെതിരേ കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിച്ച ക്രുനാല്‍ ഇന്ത്യയുടെ സ്‌കോറിങ് വേഗമുയര്‍ത്തി. ക്രുനാലിന്റെ പ്രകടനം ക്രീസിന്റെ മറുവശത്ത് രാഹുലിനെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്തു. 31 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം ക്രുനാല്‍ പുറത്താവാതെ 58 റണ്‍സ് നേടിയിരുന്നു. ബൗളിങിലും അദ്ദേഹം മോശമാക്കിയില്ല. തുടക്കത്തില്‍ തല്ലുവാങ്ങിയെങ്കിലും 10 ഓവറില്‍ 59 റണ്‍സിന് ഒരു വിക്കറ്റ് ക്രുനാല്‍ വീഴ്ത്തി.
അതേസമയം, രണ്ടാം സ്‌പെല്ലില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത പ്രസിദ്ധ് ജാസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, സാം ബില്ലിങ്‌സ്, ടോം കറെന്‍ എന്നിവരുടെ വിക്കറ്റുകളെടുത്തിരുന്നു. അരങ്ങേറ്റത്തില്‍ നാലു വിക്കറ്റെടുത്ത ആദ്യ ഇന്ത്യന്‍ ബൗളറായും അദ്ദേഹം മാറിയിരുന്നു.

പോരാട്ടവീര്യം

പോരാട്ടവീര്യം

റണ്‍ചേസില്‍ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യയുടെ പോരാട്ടവീര്യം എടുത്തു പറയേണ്ടതു തന്നെയാണ്. ഓപ്പണിങ് വിക്കറ്റില്‍ 135 റണ്‍സ് ജാസണ്‍ റോയ്- ജോണി ബെയര്‍സ്‌റ്റോ ജോടി വാരിക്കൂട്ടിയിരുന്നു. എന്നാല്‍ 15ാം ഓവറില്‍ റോയിയെ പുറത്താക്കി കളിയിലേക്കു തിരിച്ചുവന്ന ഇന്ത്യ പിന്നീട് ഇംഗ്ലണ്ടിനെ കളിയില്‍ മേലല്‍ക്കൈ നേടാന്‍ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്ന ഇന്ത്യ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. പ്രസിദ്ധ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട പേസ് നിരയാണ് ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയത്. ഫലമാവട്ടെ 43ാം ഓവറില്‍ 251 റണ്‍സിന് ഇംഗ്ലണ്ട് പുറത്താവുകയും ചെയ്തു.
ബാറ്റിങിലും ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടവീര്യം എടുത്തു പറയേണ്ടതാണ്. എട്ടു ഓവറിനിടെ വിരാട് കോലി, ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിട്ടും ഇന്ത്യക്കു 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചു. ക്രുനാല്‍-രാഹുല്‍ ജോടിയോടായാണ് ഇന്ത്യ ഇതിനു കടപ്പെട്ടിരിക്കുന്നത്.

Story first published: Wednesday, March 24, 2021, 11:05 [IST]
Other articles published on Mar 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+