ജീവിതം എന്നത് പലപ്പോഴും നമുക്ക് യാതൊരു പിടിയും തരാത്ത ഒന്നാണ്. ഓരോ നിമിഷത്തിലും അത് കരുതിവച്ചിരിക്കുന്നത് എന്തെന്ന് നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറുന്ന ചേതന്‍ സക്കറിയുടെ ജീവിതം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഒരു വര്‍ഷം മുമ്പ് വരെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ചേതന്‍ സക്കറിയ എന്നൊരു പേര് ഉയര്‍ന്ന് കേട്ടിരുന്നില്ല. എന്നാലിന്ന് ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്നു ആ താരത്തെ.
ക്രിക്കറ്റിന്റെ സന്തോഷം ഒരു വശത്തുള്ളപ്പോള്‍ ജീവിതത്തില്‍ ചേതന് ഈ ഒരു വര്‍ഷം വേദനകളുടേതായിരുന്നു. ആദ്യം തന്റെ സഹോദരനെ നഷ്ടമായി. പിന്നാലെ കൊവിഡ് പിതാവിനേയും കൊണ്ടു പോയി. ഇതിനിടെയാണ് ഐപിഎല്ലിലേക്കും ഇന്ത്യന്‍ ടീമിലേക്കും വിളിയെത്തുന്നത്. കരയണമോ ചിരിക്കണമോ എന്നറിയാതെ ജീവിതത്തെ നോക്കി അമ്പരന്നിരുന്ന് പോയിട്ടുണ്ട് ചേതന്‍ ഈ ചെറിയ കാലം കൊണ്ട് തന്നെ.

ജനുവരിയിലായിരുന്നു ചേതന്റെ സഹോദരന്‍ മരിക്കുന്നത്. ആത്മഹത്യയായിരുന്നു. ആ സമയത്ത് ചേതന്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. സഹോദരന്റെ വേര്‍പാടിന്റെ വേദന ചേതനെ അവര്‍ അറിയിച്ചില്ല. ടൂര്‍ണമെന്റ് അവസാനിക്കുന്നത് വരെ അവര്‍ കാത്തു നിന്നു. ടൂര്‍ണമെന്റിലെ ചേതന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വീട്ടിലെത്തിയപ്പോഴാണ് തന്റെ സഹോദരന്‍ മരിച്ചുവെന്ന സത്യം ചേതന്‍ സക്കറിയ അറിയുന്നത്.
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മിന്നും പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. ലോകം തനിക്ക് വേണ്ടി കൈയ്യടിക്കുമ്പോഴും ചേതന്റെ മനസ് സഹോദരനെ ഓര്‍ത്ത് നീറുകയായിരുന്നു. അവന്റെ വിടവ് വല്ലാതെ വേദനിപ്പിക്കുന്നു. അവനിന്ന് ഉണ്ടായിരുന്നുവെങ്കില്‍ എന്നേക്കാള്‍ സന്തോഷിക്കുമായിരുന്നു. എന്നാണ് ചേതന്‍ പറഞ്ഞത്. പിന്നാലെയായിരുന്നു ജീവിതത്തിലെ അടുത്ത പരീക്ഷണം.
മെയ് മാസം മരണം കൊവിഡിന്റെ രൂപത്തിലെത്തി ചേതന്റെ പിതാവിനെയും കൊണ്ടു പോയി. ഇതിന്റെ വേദനയിലിരിക്കെയാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വരുന്നത്. താന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നത് അച്ഛന്റെ വലിയ സ്വപ്‌നമായിരുന്നുവെന്നാണ് ചേതന്‍ പറയുന്നത്. ജീവിതം ഏല്‍പ്പിച്ച മുറിവുകളില്‍ നിന്നും ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ചേതന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശാലമായ ആകാശത്ത് ചിറകുവീശി പറക്കാന്‍.