ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഏറ്റവും വലിയ ആകര്‍ഷണം ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിളിക്കപ്പെടുന്ന ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടമാണ്. ഫൈനലിനു മുമ്പത്തെ ഫൈനലെന്നു വിളിക്കാവുന്ന ഈ ത്രില്ലര്‍ ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ്. ഗ്രൂപ്പ് എയിലാണ് അയല്‍ക്കാര്‍ മുഖാമുഖം വരുന്നത്.
സമീപകാലത്തൊന്നും ഇന്ത്യയെ വീഴ്ത്താന്‍ സാധിച്ചിട്ടില്ലെങ്കിലും ചാംപ്യന്‍സ് ട്രോഫിയില്‍ അതിനു കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുഹമ്മദ് റിസ്വാന്‍ നയിക്കുന്ന പാക് പട. എന്നാല്‍ അതിനു അസാധാരണ പ്രകടനം തന്നെ അവര്‍ക്കു പുറത്തെടുക്കേണ്ടി വരും. ഈ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യക്കു ഏറ്റവുമധികം ഭീഷണിയായേക്കാവുന്ന രണ്ടു പാക് താരങ്ങള്‍ ആരൊക്കെയാവുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പീഡ്സ്റ്റാര്‍ മുഹമ്മദ് ആമിര്‍.

ആരെയൊക്കെ ഭയക്കണം?
ചാംപ്യന്‍സ് ട്രോഫിയിലെ സൂപ്പര്‍ ത്രില്ലറില്‍ ഇന്ത്യക്കു പ്രധാന ഭീഷണിയാവുക സൂപ്പര്‍ താരം ബാബര്‍ ആസമോ, സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയോ ആയിരിക്കില്ലെന്നാണ് മുഹമ്മദ് ആമിര്‍ പറയുന്നത്. പകരം മറ്റു രണ്ടു പാക് താരങ്ങളെയാണ് തുറുപ്പുചീട്ടുകളായി അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പാക് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍, യുവ പേസര്‍ നസീം ഷാ എന്നിവരെയാണ് ആമിര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
മുഹമ്മദ് റിസ്വാന്‍ എല്ലായ്‌പ്പോഴും ഇന്ത്യക്കു ഭീഷണിയാണ്. ഇന്ത്യക്കെതിരേയുള്ള അദ്ദേഹത്തിന്റെ റെക്കോര്‍ഡും വളരെ ഗംഭീരമാണെന്നു കാണാം. പാക് ടീമിന്റെ മറ്റൊരു പ്രധാനപ്പെട്ട താരം നസീം ഷായാണ്. പാകിസ്താനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് അവന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബൗളിങില്‍ തന്റെ ലൈനിലും ലെങ്ത്തിലും വളരെയധികം നിയന്ത്രണം പുലര്‍ത്താന്‍ നസീമിനു സാധിക്കാറുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയോടു ആമിര്‍ പറഞ്ഞു.
എന്തുകൊണ്ടാണ് ഷഹീന്‍ അഫ്രീഡിയെ ഈ ലിസ്റ്റില്‍ താന്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നെങ്കില്‍ ഷഹീന്‍ അഫ്രീഡിയെ ഞാന്‍ തീര്‍ച്ചയായും നിര്‍ണായക താരമായി തിരഞ്ഞെടുക്കുമായിരുന്നു. 145 കിമിക്കു മുകളില്‍ വേഗതയില്‍ വളരെ മികച്ച സ്വിങോടെ ആ സമയങ്ങളില്‍ അദ്ദേഹം ബൗള്‍ ചെയ്തിരുന്നു.

പക്ഷെ പരിക്കിനു ശേഷം ഷഹീന്റെ ബൗളിങ് വേഗതയില്‍ കുറവ് സംഭവിച്ചിരിക്കുകയാണ്. 134-135ലക്കേു അദ്ദേഹത്തിന്റെ വേഗതയും കുറഞ്ഞിട്ടുണ്ട്. ന്യൂബോൡ വിക്കറ്റുകളെടുക്കാനുള്ള ഷഹീന്റെ ശേഷിയെയും ഇതു ബാധിച്ചിട്ടുണ്ടെന്നും ആമിര്‍ നിരീക്ഷിച്ചു.
ഫൈനലിലെ റീപ്ലേ
2017ലെ അവസാനത്തെ ചാംപ്യന്‍സ് ട്രോഫി ഫൈനലിന്റെ റീപ്ലേ കൂടിയായിരിക്കും ഇത്തവണത്തെ ഇന്ത്യ- പാകിസ്താന്‍ ത്രില്ലര്‍. ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ അന്നുവിരാട് കോലി നയിച്ച ഇന്ത്യയെ വന്‍ മാര്‍ജിനില്‍ കെട്ടുകെട്ടിച്ചാണ് സര്‍ഫ്രാസ് അഹമ്മദിന്റെ പാക് പട കന്നി ട്രോഫിയില്‍ മുത്തമിട്ടത്. അന്നത്തെ പരാജയത്തിനു ഇന്ത്യ കണക്കുതീര്‍ക്കുമോ, അതോ ഒരിക്കല്‍ക്കൂടി പാകിസ്താന്‍ ജയം ആവര്‍ത്തിക്കുമോയെന്നാണ് ഇരുടീമുകളുടെയും ആരാധകര്‍ ഉറ്റുനോക്കുന്നത്.
എന്നാല്‍ ഏകദിനത്തില്‍ അവസാനമായി ആറു തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയെ വീഴ്ത്താന്‍ പാകിസ്താനു കഴിഞ്ഞിട്ടില്ല. അഞ്ചു മല്‍സരങ്ങളില്‍ ഇന്ത്യ വിജയം കൊയ്തപ്പോള്‍ ശേഷിച്ച ഒരു കളി ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.
2023ലെ ഏകദിന ലോകകപ്പിലാണ് അവസാനമായി ഇരുടീമുകളും മുഖാമുഖം വന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ പാകിസ്താനെ ഇന്ത്യ അനായാസം തുരത്തുകയും ചെയ്തു.