ദുബായ്: കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് സ്വന്തമാക്കിയതിനു പിന്നാലെ വീണ്ടുമൊരു ഐസിസി ട്രോഫിക്കു കൈയെത്തുംദൂരത്ത് എത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലാന്‍ഡുമായി ചാംപ്യന്‍സ് ട്രോഫിക്കു വേണ്ടിയാണ് രോഹിത് ശര്‍മയും സംഘവും പോരടിക്കുന്നത്. ഞായറാഴ്ച പകലും രാത്രിയുമായി ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് കലാശപ്പോര് നടക്കാനിരിക്കുന്നത്.
ടൂര്‍ണമെന്റിലെ എല്ലാ മല്‍സരവും ജയിച്ചെത്തുന്ന ഇന്ത്യ തന്നെയാണ് തീര്‍ച്ചയായും ഫൈനലിലെ ഫേവറിറ്റ്. പക്ഷെ ന്യൂസിലാന്‍ഡിനെ ഒരിക്കലും എഴുതിത്തള്ളാന്‍ കഴിയില്ല. ഏതു ടീമിനെയും വീഴ്ത്താനുള്ള ശേഷി അവര്‍ക്കുണ്ട്. ഫൈനലിനു മുമ്പ് ഇന്ത്യയെ ഭയപ്പെടുത്തുന്ന ചില കണക്കുകളാണ് പുറത്തുവരുന്നത്. ഇതു എന്താണെന്നു നോക്കാം.

ഇന്ത്യ ഭയക്കണം
ന്യൂസിലാന്‍ഡുമായുള്ള ഫൈനലില്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് തോല്‍വിയാണോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. അതിനു വലിയൊരു കാരണം കൂടിയുണ്ട്. ഗ്രൂപ്പു ഘട്ടത്തില്‍ അവര്‍ക്കെതിരേ നേടിയിട്ടുള്ള മികച്ച വിജയം തന്നെയാണ് ഇതിനു പിന്നില്‍. നേരത്തേയുള്ള ചരിത്രമെടുത്താല്‍ ഇതു ഇന്ത്യയെ ആശങ്കപ്പെടുത്തുകയും ചെയ്യുന്നു.
2017ലെ അവസാനത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫി നോക്കിയാല്‍ അന്നു ഗ്രൂപ്പുഘട്ടത്തില്‍ മുഖാമുഖം വന്നപ്പോള്‍ ചിരവൈരികളായ പാകിസ്താനെ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 124 റണ്‍സിനാണ് ഇന്ത്യ വാരിക്കളഞ്ഞത്. ഈ ആത്മവിശ്വാസത്തിലാണ് ഫൈനലില്‍ വീണ്ടും അവരുമായി ഇന്ത്യ കൊമ്പുകോര്‍ത്തത്. പക്ഷെ ഇന്ത്യക്കു പാളി.
ഗ്രൂപ്പുഘട്ടത്തിലെ വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യക്കായില്ല. മാത്രല്ല ടീം നാണംകെടുകയും ചെയ്തു. 180 റണ്‍സിന് ഇന്ത്യയെ മുക്കിയാണ് പാക് ടീം കന്നിക്കിരീടം സ്വന്തമാക്കിയത്. അതിനു ശേഷം 2023ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകപ്പില്‍ സംഭവിച്ചതും ഇതു തന്നെയാണ്. പ്രാഥമിക റൗണ്ടില്‍ ഓസ്‌ട്രേലിയയുമായി മുഖാമുഖം വന്നപ്പോള്‍ ആധികാരിക വിജയമാണ് ഇന്ത്യ ആഘോഷിച്ചത്.
ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന പോരാട്ടത്തില്‍ ഓസീസിനെ ആറു വിക്കറ്റിനു ഇന്ത്യ തുരത്തുകയായിരുന്നു. പക്ഷെ ഇതേ കംഗാരുപ്പടയ്‌ക്കെതിരേ ഫൈനലില്‍ മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ കളി മറക്കുകയും ചെയ്തു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡയിയത്തില്‍ഡ നടന്ന കലാശക്കളിയില്‍ ഇന്ത്യയെ ആറു വിക്കറ്റിനു കെട്ടുകെട്ടിച്ചാണ് ഓസീസ് കിരീടം ചൂടിയത്.
ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫിയിലേക്കു വന്നാല്‍ ഇവിടെയും സമാനതകള്‍ കാണാന്‍ കഴിയും. നേരത്ത ഗ്രൂപ്പുഘട്ടത്തില്‍ മാറ്റുരച്ചപ്പോള്‍ ന്യൂസിലാന്‍ഡിനെതിരേ ആധികാരികമായാണ് ഇന്ത്യന്‍ ടീം ജയിച്ചുകയറിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ കിവികളെ 44 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്.
ഇപ്പോള്‍ അതേ ന്യൂസിലാന്‍ഡുമായി തന്നെ ഫൈനലില്‍ ഇന്ത്യ വീണ്ടും മുഖാമുഖം വരികയാണ്. 2017ലെ ചാംപ്യന്‍സ് ട്രോഫിയും 2023ലെ ഏകദിന ലോകകപ്പും പോലെ പ്രാഥമിക റൗണ്ടില്‍ അനായാസം ജയിച്ച ശേഷം ഫൈനലില്‍ അതേ ടീമിനു മുന്നില്‍ ഇന്ത്യ കപ്പുടയ്ക്കുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

കണക്കുകള്‍ ഇന്ത്യക്കു അനുകൂലം
ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെതിരേയുള്ള ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഇന്ത്യ തന്നെയാണ് ഡ്രൈവിങ് സീറ്റിലുള്ളത്. അതു മാത്രമല്ല അവസാനമായി കിവികള്‍ക്കെതിരേ കളിച്ച ആറു ഏകദിനങ്ങളിലും ഇന്ത്യ തോല്‍വിയുമറിഞ്ഞിട്ടില്ല.
119 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഇതിനകം ഏകദിനത്തില്‍ ഏറ്റുമുട്ടിയത്. ഇതില്‍ 61 മല്‍സരങ്ങളില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ന്യൂസിലാന്‍ഡ് ജയിച്ചത് 50 മല്‍സരങ്ങളിലുമാണ്. ഏഴു കളികള്‍ ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഒന്നു ടൈയില്‍ കലാശിക്കുകയും ചെയ്തു.