ഐസിസി ചാംപ്യന്‍സ് ട്രോഫി പടിവാതില്‍ക്കെ എത്തി നില്‍ക്കുകയാണ്. 19നാണ് എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിനു വേദിയാവുന്നത് പാകിസ്താനും യുഎഇയുമാണ്. ഇന്ത്യയുട മല്‍സരങ്ങളൊഴികെ ബാക്കിയെല്ലാം കളികളും പാകിസ്താനില്‍ നടക്കും.
1996ലെ ഏകദിന ലോകകപ്പിനു ശേഷം പാകിസ്താന്‍ ആതിഥേയത്വം വഹിക്കുന്ന ആദ്യ ഐസിസി ടൂര്‍ണമെന്റ് കൂടിയാണിത്. നിലവിലെ ചാംപ്യന്മാരെന്ന തലയെടുപ്പോടെയായിരിക്കും മുഹമ്മദ് റിസ്വാന്‍ നയിക്കുന്ന പാക്പട ഇത്തവണയിറങ്ങുക. 2017ലെ അവസാന ടൂര്‍ണമന്റില്‍ ഇന്ത്യയെ 180 റണ്‍സിനു തകര്‍ത്തായിരുന്നു അവരുടെ കിരീടധാരണം.
അന്നു നേടിയ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ചാലഞ്ചുമായിട്ടാണ് പാക് ടീം ഇത്തവണയിറങ്ങുക. ഇന്ത്യ, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് പാകിസ്താന്റെ സ്ഥാനം. റിസ്വാന്റെ കീഴില്‍ വമ്പന്‍ കുതിപ്പുമായി പാക് പട ഇത്തവണ കിരീടം നിലനിര്‍ത്തിയേക്കും. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കയാണെന്നറിയാം.

ആദ്യത്തെ കാരണം
പാകിസ്താനെ കിരീടഫേവറിറ്റുകളാക്കി മാറ്റുന്ന ആദ്യത്തെ കാരണം സ്പിന്‍ ബൗളിങിനെ വളരെ നന്നായി നേരിാടാന്‍ സാധിക്കുന്ന മധ്യനിര ബാറ്റര്‍മാര്‍ ടീമിലുണ്ടെന്നതാണ്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍, സല്‍മാന്‍ അലി ആഗ, സൗദ് ഷക്കീല്‍ തുടങ്ങിയവരെല്ലാം മധ്യഓവറുകളില്‍ സ്പിന്നര്‍മാരെ വളരെ അനായാസം കൈകാര്യം ചെയ്യും. ഇതു അവരുടെ ബാറ്റിങ് കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
അടുത്തിടെ സൗത്താഫ്രിക്കയുമായുള്ള കളിയില്‍ റിസ്വാന്‍ 122 റണ്‍സോടെ കസറിയിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ ശക്തമായ ഡിഫന്‍സീവ് ഗെയിമാണ് അദ്ദേഹം കാഴ്്ചവച്ചത്. ബാക്ക്ഫൂട്ട് പഞ്ചുകളിലൂടെയും സ്വീപ്പ് ഷോട്ടുകളിലൂടെയും റിസ്വാന്‍ അനായാസം സ്പിന്നര്‍മാര്‍ക്കെതിരേ റണ്‍സ് വാരിക്കൂട്ടി. ആഗയും ഈ കളിയില്‍ പുറത്താവാതെ 134 റണ്‍സോടെ കസറിയിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേയുള്ള അദ്ദേഹത്തിന്റെ പ്രകടനം ഏറെ മികച്ചതുമായിരുന്നു.
രണ്ടാമത്തെ കാരണം
പാകിസ്താന്‍ ടീമിനെ കിരീട ഫേവറിറ്റുകളാക്കി മാറ്റുന്ന രണ്ടാമത്തെ കാരണം ഹോംഗ്രൗണ്ടിലെ പരിചിതമായ സാഹചര്യങ്ങളില്‍ കളിക്കാനിറങ്ങുന്നുവെന്നതാണ്. ഇന്ത്യക്കെതിരായ ഗ്രൂപ്പു ഘട്ടത്തിലെ മല്‍സരം മാത്രമേ അവര്‍ക്കു ദുബായില്‍ കളിക്കുന്നുള്ളൂ. ബാക്കിയുള്ളവയെല്ലാം സ്വന്തം നാട്ടിലെ ഗ്രൗണ്ടുകളിലാണ്.
ഫൈനലില്‍ ഇന്ത്യന്‍ ടീം എത്തിയില്ലെങ്കില്‍ ലഹോറില്‍ പാകിസ്താന് കിരീടപ്പോരിനും ഇറങ്ങാന്‍ സാധിക്കും. സ്വന്തം നാട്ടിലെ പിച്ചുകളില്‍ കളിക്കുന്നതിനൊപ്പം കാണികളുടെ അകമഴിഞ്ഞ പിന്തുണ കൂടി ലഭിക്കുമ്പോള്‍ പാക് ടീമിന്റെ ആത്മവിശ്വാസവും വാനോളമുയരും.
ഇനി ഇന്ത്യയുമായി ദുബായില്‍ വച്ച് ഫൈനലില്‍ കളിക്കേണ്ടി വന്നാലും അതു പാകിസ്താന് വലിയ ക്ഷീണമാവില്ല. കാരണം പാക് ടീമിനെ സംബന്ധിച്ച് അവരുടെ ഹോംഗ്രൗണ്ട്് പോലെയാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം. ഒരുപാട് മല്‍സരങ്ങളില്‍ ദുബായില്‍ കളിച്ചതിന്റെ അനുഭവസമ്പത്തും ഈ പാക് ടീമിനുണ്ട്. 2021ലെ ടി20 ലോകകപ്പില്‍ ഇതേ ഗ്രൗണ്ടില്‍ ഇന്ത്യയെ പത്തു വിക്കറ്റിനും അവര്‍ നാണംകെടുത്തിയിരുന്നു.
പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?
അടുത്തിടെയാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ 353 റണ്‍സിന്റെ റെക്കോര്‍ഡ് ടോട്ടല്‍ ചേസ് ചെയ്ത് പാക് പട ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഏകദിന ചരിത്രത്തില്‍ അവരുടെ എക്കാലത്തെയും വലിയ റണ്‍സ് ചേസ് കൂടിയാണിത്. സമാനമായ അദ്ഭുത പ്രകടനങ്ങള്‍ ഇനി ചാംപ്യന്‍സ് ട്രോഫിയിലും പുറത്തെടുക്കാന്‍ പാക് ടീമിനു കഴിഞ്ഞേക്കും.

മൂന്നാമത്തെ കാരണം
പാകിസ്താന്റെ കിരീടസാധ്യത വര്‍ധിപ്പിക്കുന്ന മൂന്നമത്തെ ഘടകം ശക്തമായ ബൗളിങ് ലൈനപ്പാണ്. വളരെ അനുഭവസമ്പത്തുള്ള ബൗളിങ് നിരയാണ് അവരുടേത്. ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നയ്ന്‍, നസീം ഷാ എന്നിവരെല്ലാം ഉള്‍പ്പെടുന്നതാണ് പാക് പേസ് നിര.
അടുത്തിടെ സമാപിച്ച ത്രിരാഷ്ട്ര പരമ്പരയില്‍ മൂന്നു കളിയില്‍ നിന്നും ആറു വിക്കറ്റുകളുമായി ഷഹീന്‍ കസറിയിരുന്നു. ഷഹീനൊപ്പം റൗഫ് കൂടി ചേരുന്നതോടെ പാക് പേസാക്രമണത്തിന്റെ മൂര്‍ച്ച വര്‍ധിക്കും. ഇവരെപ്പോലെ തന്നെ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന മറ്റൊരു ബൗളറാണ് യുവതാരം നസീം.