രണ്ടാഴ്‌യിലേറെ നീണ്ടുനിന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു തിരശീല വീണിരിക്കുകയാണ്. ഇന്ത്യയുടെ മൂന്നാം കിരീടനേട്ടത്തോടെയാണി ടൂംണമെന്റ് അവസാനിച്ചത്. ത്രില്ലിങ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നാലു വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യയുടെ കിരീടധാരണം.
വിവിധ ടീമുകള്‍ക്കായി പല സൂപ്പര്‍ താരങ്ങളും കസറിയപ്പോള്‍ ടൂര്‍ണമെന്റിലുടനീളം ഫ്ളോപ്പായി മാറിയ ചില താരങ്ങളുമുണ്ട്. ചാംപ്യന്‍സ് ട്രോഫിയില്‍ ബാറ്റിങിലും ബൗളിങിലുമെല്ലാം ഫ്‌ളോപ്പായി മാറി താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ഒരു മോശം ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

മോശം ഇലവനില്‍ ഇവര്‍
ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണ അണിനിരന്ന എട്ടു ടീമുകളെയെടുത്താല്‍ അവരില്‍ ഏറ്റവും വലിയ ദുരന്തമായത് മുന്‍ ചാംപ്യന്‍മാരും ആതിഥേയരുമായ പാകിസ്താനും കരുത്തരായ ഇംഗ്ലണ്ടുമാണ്. അതു കൊണ്ടു തന്നെ ടൂര്‍ണമെന്റിലെ മോശം ഇലവനില്‍ ഏറ്റവുമധികം താരങ്ങളുള്ളതും ഈ രണ്ടു ടീമുകളില്‍ നിന്നു തന്നെയാണ്. പാകിസ്താനില്‍ നിന്നും മൂന്നു കളിക്കാരാണ് ഇലവനിലേക്കു വന്നിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ രണ്ടു പേരും ഇലവനില്‍ ഉള്‍പ്പപ്പെട്ടു.
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഫില്‍ സാള്‍ട്ടും അഫ്ഗാനിസ്താന്റെ വമ്പനടിക്കാരനായ ബാറ്ററും വിക്കറ്റ് കീപ്പറുമായ റഹ്മാനുള്ള ഗുര്‍ബാസുമാണ് ഇലവന്റെ ഓപ്പണിങ് ജോടികള്‍. ഇരുതാരങ്ങളും മറക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റായിരിക്കും ഇത്. അത്ര മാത്രം പരിതാപകരമായിരുന്നു രണ്ടു പേരുടെയും ബാറ്റിങ് പ്രകടനം. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു കളിയില്‍ സാള്‍ട്ടിനു നേടാനായത് വെറും 30 റണ്‍സാണ്. ഗുര്‍ബാസ് സ്‌കോര്‍ ചെയ്തത് വെറും 16 റണ്‍സാണ്.
ഇലവന്റെ മൂന്നാം നമ്പറിലുള്ളത് പാകിസ്താന്റെ സ്റ്റാര്‍ ബാറ്ററും മുന്‍ നായകനുമായ ബാബര്‍ ആസമാണ്. ബാറ്റിങില്‍ പാക് ടീമിനായി കാര്യമായി സംഭാവന ചെയ്യാന്‍ അദ്ദേഹത്തിനായില്ല. 87 റണ്‍സാണ് രണ്ടു കളിയില്‍ ബാബര്‍ നേടിയത്. പാക് ടീം ഒരു മല്‍സരം പോലും ജയിക്കാനാവാതെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തൈാവുകയും ചെയ്തു.
മോശം ഇലവന്റെ മധ്യനിരയിലേക്കുവന്നാല്‍ നാലാമനായി പാകിസ്താന്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ മുഹമ്മദ് റിസ്വാനാണുള്ളത്. ഈ ഇലവനെ നയിക്കുന്നതും അദ്ദേഹം തന്നെ. അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ബംഗ്ലാദേശിന്റെ വെറ്ററന്‍ താരം മുഷ്ഫിഖുര്‍ റഹീം, ഇംഗ്ലണ്ട് കാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ജോസ് ബട്‌ലറുമാണുള്ളത്. ഇവരെല്ലാം ടൂര്‍ണമെന്റില്‍ ബാറ്റിങില്‍ വന്‍ ദുരന്തവുമായി തീര്‍ന്നു.
റിസ്വാന് ഗ്രൂപ്പുഘട്ടത്തിലെ രണ്ടു കളിയില്‍ കുറിക്കാനായത് വെറും 49 റണ്‍സാണ്. മുഷ്ഫിഖുര്‍ നേടിയതാവട്ടെ വെറും രണ്ടു റണ്‍സുമാണ്. ബട്‌ലര്‍ക്കും ഈ ടൂര്‍ണമെന്റില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ല. വെറും 82 റണ്‍സാണ് മൂന്നു കളിയില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത്. ടൂര്‍ണമെന്റിനു പിന്നാലെ ഏകദിന ടീമിന്റെ നായകസ്ഥാനവും ബട്‌ലര്‍ ഒഴിഞ്ഞിരുന്നു.

ഇലവനിലെ ഓള്‍റൗണ്ടര്‍ സൗത്താഫ്രിക്കയുടെ മാര്‍ക്കോ യാന്‍സനാണ്. മൂന്നു റണ്‍സും നാലു വിക്കറ്റുകളും മാത്രമേ ടൂര്‍ണമെന്റില്‍ താരത്തിനു ലഭിച്ചുള്ളൂ. ബൗളിങ് നിരയിലേക്കു വന്നാല്‍ അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീഡി, അഫ്ഗാനിസ്താന്റെ ഫസല്‍ ഹഖ് ഫറൂഖി, ഓസ്‌ട്രേലിയയുടെ നതാന്‍ എല്ലിസ് എന്നിവരാണുള്ളത്. ഇവരെല്ലാം ബൗളിങില്‍ നനഞ്ഞ പടക്കവുമായി മാറിയിരിുന്നു.
റാഷിദ് ടൂര്‍ണമെന്റില്‍ നേടിയത് ഒരേയൊരു വിക്കറ്റാണ്. ഷഹീനാവട്ടെ രണ്ടും എല്ലിസ് മൂന്നും ഫറൂഖി രണ്ടും വിക്കറ്റുകള്‍ മാത്രമേ വീഴ്ത്തിയുള്ളൂ. ഈ ദയനീയ പ്രകടനമാണ് ഇവരെയെല്ലാം മോശം ഇലവന്റെയും ഭാഗമാക്കിയിരിക്കുന്നത്.
ടൂര്‍ണമെന്റിലെ ഏറ്റവും മോശം 11
ഫില്‍ സാള്‍ട്ട്, റഹ്മാനുള്ള ഗുര്‍ബാസ്, ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍), മുഷ്ഫിഖുര്‍ റഹീം, ജോസ് ബട്‌ലര്‍, മാര്‍ക്കോ യാന്‍സണ്‍, റാഷിദ് ഖാന്‍, ഷഹീന്‍ അഫ്രീഡി, നതാന്‍ എല്ലിസ്, ഫസല്‍ ഹഖ് ഫറൂഖി.