ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച തുടക്കമാണ് അവസാന എഡിഷനിലെ റണ്ണറപ്പുകളും രണ്ടു തവണത്തെ ജേതാക്കളുമായ ടീം ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ഗ്രൂപ്പുഘട്ടത്തിലെ ആദ്യത്തെ രണ്ടു കടമ്പകളും വിജയകരമായി പിന്നിട്ട രോഹിത് ശര്‍മയും സംഘവും സെമി ഫൈനലിനു കൈയെത്തുംദൂരത്താണ്. ഗ്രൂപ്പുഘട്ടത്തിലെ അവസാന മല്‍സരത്തിനു മുമ്പ് തന്നെ ഇന്ത്യ സെമിയിലെത്താനുള്ള സാധ്യത കൂടുതലാണ്.
ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും റണ്‍ചേസിനൊടുവിലാണ് ഇന്ത്യന്‍ ടീം ജയിച്ചുകയറിയത്. ബംഗ്ലാദേശിനെയും ചിരവൈരികളായ പാകിസ്താനെയും ആറു വിക്കറ്റിനു ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു. രണ്ടു കളിയിലും എതിരാളികളില്‍ നിന്നും കാര്യമായ വെല്ലുവിളി ഇന്ത്യക്കു നേരിടേണ്ടതായും വന്നില്ല.
അടുത്ത ഞായറാഴ്ച ന്യൂസിലാന്‍ഡുമായിട്ടാണ് ഇന്ത്യയുടെ അവസാനത്ത പോരാട്ടം. ഇതും ജയിച്ച് രാജകീയമായി സെമി ഫൈനലിലേക്കു മുന്നേറുകയാവും ഇനി ഇന്ത്യയുടെ ലക്ഷ്യം. പക്ഷെ കിവികളോടു ഇന്ത്യ തോല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നറിയാം.

കിവികള്‍ കംപ്ലീറ്റ് ടീം
പാകിസ്താന്‍, ബംഗ്ലാദശ് എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യൂസിലാന്‍ഡ് ഒരു സമ്പൂര്‍ണ ടീമാണെന്നു പറയാന്‍ കഴിയും. പക്ഷെ ബംഗ്ലാദേശിനും പാക് ടീമിനും പല പോരായ്മകളുമുണ്ട്. ദുര്‍ബലമായ ബാറ്റിങ് നിരയും മൂര്‍ച്ചയില്ലാത്ത ബൗളിങുമാണ് ബംഗ്ലാദേശിനുള്ളത്. എന്നാല്‍ പാക് ടീമിന്റെ പ്രധാന ദൗര്‍ബല്യം മികച്ച സ്പിന്‍ നിരയില്ലെന്നതാണ്.
സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചുകളിലാണ് മല്‍സരങ്ങളെങ്കിലും പാക് ടീമിലുള്ളത് ഒരേയൊരു സ്‌പെഷ്യലിസ്റ്റ് സ്പന്നര്‍ മാത്രമാണ്. ഇതു കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അവര്‍ക്കു ക്ഷീണമാവുകയും ചെയ്തു. അതുകൊണ്ടു തന്നെ പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയുള്ള ഇന്ത്യയുടെ വിജയങ്ങള്‍ കാര്യമാക്കേണ്ടതില്ല. ഇന്ത്യയുടെ യഥാര്‍ഥ അഗ്നിപരീക്ഷ ന്യൂസിലാന്‍ഡുമായിട്ടാവും.
ഒരു കംപ്ലീറ്റ് ടീമെന്നു തന്നെ അവരെ വിശേഷിപ്പിക്കാം. ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നര്‍ നയിക്കുന്ന ന്യൂസിലാന്‍ഡ് ടീമില്‍ മികച്ച ബാറ്റര്‍മാരും സ്പിന്നര്‍മാരും പേസര്‍മാരുമെല്ലാമുണ്ട്. കാര്യമായ വീക്ക്‌നെസുകളൊന്നും അവര്‍ക്കു എടുത്തു കാണിക്കാനില്ല.
സ്പിന്നിനെ ഭയമില്ല
ന്യൂസിലാന്‍ഡ് ടീമിനെ സ്‌പെഷ്യലാക്കുന്ന മറ്റൊരു കാര്യം സ്പിന്നര്‍മാരെ നേരിടുന്നതില്‍ അവരുടെ ബാറ്റര്‍മാര്‍ പുലര്‍ത്തുന്ന അസാധാരണ മികവ് തന്നെയാണ്. നിലവില്‍ ലോക ക്രിക്കറ്റില്‍ തന്നെ സ്പിന്നര്‍മാരെ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നത് അവരാണെന്നു പറഞ്ഞാലും അതില്‍ അതിശയോക്തിയില്ല.
ഡെവന്‍ കോണ്‍വേ, ഡാരില്‍ മിച്ചെല്‍, കെയ്ന്‍ വില്ല്യംസണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടോം ലാതം തുടങ്ങിയവര്‍ക്കെല്ലാം അനായാസം സ്പിന്നര്‍മാര്‍ക്കെതിരേ റണ്ണെടുക്കാന്‍ സാധിക്കും. സ്വീപ്പ് ഷോട്ടുകളും റിവേഴ്‌സ് സ്വീപ്പുകളുമെല്ലാം കളിച്ചാണ് ഇവര്‍ സ്പിന്നര്‍മാരുടെ കഥ കഴിക്കുന്നത്.
അതുകൊണ്ടു തന്നെ വരാനിരിക്കുന്ന കളിയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ തുടങ്ങിയവരെയെല്ലാം കിവി ബാറ്റര്‍മാര്‍ പഞ്ഞിക്കിട്ടേക്കും. കഴിഞ്ഞ വര്‍ഷമവസാനത്തോടെ സ്വന്തം നാട്ടില്‍ വച്ച് ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡിനോടേറ്റ ഷോക്ക് ഇന്ത്യക്കു ഇനിയും മാറിയിട്ടില്ല. അന്നു 3-0നാണ് ഇന്ത്യയെ അവര്‍ തൂത്തുവാരിയത്. നാട്ടില്‍ വച്ച് ഒരു പരമ്പരയില്‍ ഇന്ത്യ തൂത്തൂവാരപ്പെട്ടത് ആദ്യമായിരുന്നു.

കിവികളെ കുരുക്കാന്‍ ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ സ്വയം കുരുങ്ങുകയും ചെയ്തു. ഇന്ത്യയുടെ സ്പിന്നര്‍മാരെ ഒരു കൂസലുമില്ലാതെയാണ് അവര്‍ അടിച്ചൊതുക്കിയത്. ഇത്തവണ ചാംപ്യന്‍സ് ട്രോഫിയില്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്ന ദുബായിലെ പിച്ചിലും അവര്‍ ഇതു ആവര്‍ത്തിച്ചേക്കും. അങ്ങനെ വന്നാല്‍ ഇന്ത്യ ശരിക്കും കുഴപ്പത്തിലാവും.
കണക്കുകളിലെ ആധിപത്യം
ഐസിസിയുടെ വിവിധ ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡ് ടീം പുലര്‍ത്തുന്ന ആധിപത്യം എടുത്തു പറയേണ്ടത് തന്നെയാണ്. ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിവയിലായി 19 മല്‍സരങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്.
ഇതില്‍ 12ലും ജയം കിവികള്‍ക്കായിരുന്നു. ഇന്ത്യക്കു ജയിക്കാനായത് വെറും അഞ്ചെണ്ണം മാത്രമാണ്. രണ്ടു കളികള്‍ ഫലമില്ലാതെ പോവുകുയും ചെയ്തു. ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിന്റെ ആധിപത്യമാണ് ഈ കണക്കുകള്‍ ശരിവയ്ക്കുന്നത്. വരാനിരിക്കുന്ന കളിയിലും അവര്‍ക്കു ഇതു നല്‍കുന്ന ആത്മവിശ്വാസം ഏറെ വലുതുമായിരിക്കും.