ഐസിസി ചാംപ്യന്‍സ് ട്രോഫി അടുത്ത മാസം തുടങ്ങാനിരിക്കെ ഇന്ത്യന്‍ ടീം വലിയ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ജേതാക്കളായ ടീം ഇന്ത്യ വീണ്ടുമൊരു ഐസിസി ട്രോഫിയും സ്വപ്‌നം കാണുകയാണ്. മൂന്നാമത്തെ ചാംപ്യന്‍സ് ട്രോഫിയാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. അതിനു കഴിഞ്ഞാല്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡും ഇന്ത്യക്കു സ്വന്തമാവും.
2017ലെ അവസാനത്തെ ചാംപ്യന്‍സ് ട്രോഫിയിലെ റണ്ണറപ്പുകളാണ് ഇന്ത്യന്‍ ടീം. അന്നു ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റിന്റെ കലാശക്കളിയില്‍ ചിരവൈരികളായ പാകിസ്താനോടു ഇന്ത്യ വന്‍ പരാജയമേറ്റു വാങ്ങുകയായിരുന്നു. ഇത്തവണ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ന്യൂസിലാന്‍ഡ്, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
എട്ടു ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിക്കു വേണ്ടി ഇത്തവണ പോരടിക്കുക. എന്നാല്‍ ബാക്കിയുള്ള ഏഴു ടീമുകളെ അപേക്ഷിച്ച് ഇന്ത്യക്കു വലിയൊരു മന്‍തൂക്കം ഈ ടൂര്‍ണമെന്റില്‍ അവകാശപ്പെടാന്‍ സാധിക്കും. ഇതിനു പിന്നിലുളള പ്രധാനപ്പെട്ട കാരണമെന്താണെന്നു നമുക്കു നോക്കാം.

എന്തുകൊണ്ട് മേല്‍ക്കൈ?
ഹൈബ്രിഡ് മോഡലിലാണ് ഇത്തവണത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത്. പാകിസ്താനെയായിരുന്നു ചാംപ്യന്‍സ് ട്രോഫി വേദിയായി നേരത്തേ ഐസിസി തിരഞ്ഞെടുത്തിരുന്നത്. പക്ഷെ പാകിസ്താനിലേക്കു ടീമിനെ അയക്കാന്‍ ബിസിസിഐ തയ്യാറാവാതിരുന്നതോടെ ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലാക്കാന്‍ ഐസിസി തീരുമാനിക്കുകയും ചെയ്തു.
ഇതോടെ പാകിസ്താനോടൊപ്പം യുഎഇയും ടൂര്‍ണമെന്റിന്റെ സംയുക്ത ആതിഥേയരായി മാറുകയായിരുന്നു. ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും നിഷ്പക്ഷ വേദിയായ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് നടക്കുക.
ഇന്ത്യക്കു മുന്‍തൂക്കം നല്‍കുന്നതും ഇതു തന്നെയാണ്. മറ്റുള്ള ടീമുകള്‍ക്കെല്ലാം വ്യത്യസ്ത വേദികളില്‍ ഇത്തവണ കളിക്കേണ്ടി വരും. എന്നാല്‍ എല്ലാ കളിയും ദുബായിലായതിനാല്‍ വളരെ പെട്ടെന്നു സാഹചര്യവുമായി പൊരുത്തപ്പെടാനും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താനും ഇന്ത്യക്കു സാധിക്കുകയും ചെയ്യും.
ആകെ നാലു വേദികള്‍
ചാംപ്യന്‍സ് ട്രോഫിക്കു ഇത്തവണ ആകെ നാലു വേദികളാണുള്ളത്. പാകിസ്താനില്‍ കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നീവിടങ്ങളിലായാണ് മല്‍സരങ്ങള്‍. ഇവ കൂടാതെ ഇന്ത്യക്കെതിരേയുള്ള മല്‍സരങ്ങള്‍ക്കായി മറ്റു ടീമുകള്‍ക്കു ദുബായിലും കളിക്കാനിറങ്ങേണ്ടിയും വരും.
ഈ നാലു വേദികളിലെയും പിച്ചുകളും സാഹചര്യങ്ങളുമെല്ലാം വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ടീമുകള്‍ക്കു ഇതിന് അനുസരിച്ച് തങ്ങളുടെ ലൈനപ്പില്‍ ഇടയ്ക്കിടെ മാറ്റവും വരുത്തേണ്ടതായി വരും. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ ഇത്തരം ആശങ്കകളൊന്നും തന്നെയില്ല.
എല്ലാ മല്‍സരങ്ങളും ദുബായിലായതിനാല്‍ ഒരേ കോമ്പിനേഷന്‍ തന്നെ ഇന്ത്യക്കു തുടര്‍ച്ചയായി പരീക്ഷിക്കാം. ഇതു ടീമിനു ഏറെ ഗുണവും ചെയ്യും. വിന്നിങ് കോമ്പിനേഷന്‍ തുടക്കത്തില്‍ കണ്ടെത്താനായാല്‍ പിന്നീടുള്ള മല്‍സരങ്ങളിലെല്ലാം ഇതുമായി തന്നെ മുന്നോട്ടു പോവാന്‍ ഇന്ത്യക്കു സാധിക്കും. ഇന്ത്യയെ ഇതു കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയിലെത്തിക്കുകയും ചെയ്യുന്നു.

സെമിയിലും മേല്‍ക്കൈ
ചാംപ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പുഘട്ടത്തില്‍ മാത്രമല്ല സെമി ഫൈനലിലും ഇന്ത്യക്കു വലിയ മേല്‍ക്കൈയുള്ളതായി കാണാം. ഗ്രൂപ്പ് എയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് ഇന്ത്യ സെമിയിലേക്കു മുന്നേറിയാല്‍ ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളിലൊന്നായിരിക്കും എതിരാളികള്‍.
ഓസ്ട്രലിയ, സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഗ്രൂപ്പ് ബിയിലെ ടീമുകള്‍. ഇവര്‍ക്കൊന്നും ഗ്രൂപ്പുഘട്ടത്തില്‍ ദുബായില്‍ മല്‍സരമില്ല. പകരം പാകിസ്താനിലാണ് ഇവരുടെയെല്ലാം പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍. എന്നാല്‍ സെമിയില്‍ ഇന്ത്യയെ എതിരാളികളായി ലഭിക്കുന്നവര്‍ക്കു ഈ മല്‍സരത്തിനായി ദുബായിലെത്തേണ്ടി വരും.
ഈ വേദിയില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ കളിച്ച ശേഷമായിരിക്കും ഇന്ത്യ സെമിയില്‍ ഇറങ്ങുക. എന്നാല്‍ എതിരാളിയായി എത്തുന്നവര്‍ക്കു അതു ആദ്യ മല്‍സരമായിരിക്കും. ദുബായിലെ പിച്ചും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഇതു അവര്‍ക്കു ബുദ്ധിമുട്ടും സൃഷ്ടിക്കും. എതിരാളികളുടെ ഈ ദൗബല്യം സെമിയില്‍ മുതലെടുക്കാനായാല്‍ ഇന്ത്യക്കു ഫൈനലിലേക്കു കുതിക്കുകയും ചെയ്യാം.