ദുബായ്: ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി രോഹിത് ശര്‍മ മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കപ്പുയര്‍ത്തി ടീം ഇന്ത്യ. അത്ര എളുപ്പമല്ലാതിരുന്ന റണ്‍ചേസില്‍ ആറു ബോളും നാലു വിക്കറ്റും ബാക്കി നില്‍ക്കെയാണ് ഇന്ത്യ അങ്കം ജയിച്ചത്. 252 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു കിവികള്‍ നല്‍കിയത്.
ഒരോവര്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിനു ഇന്ത്യ വിജയത്തിലെത്തുകയും ചെയ്തു. രോഹിത്തിന്റെയും (76) ശ്രേയസ് അയ്യരുടെ (48) പ്രകടനങ്ങളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. കെഎല്‍ രാഹുല്‍ പുറത്താവാതെ 34 റണ്‍സെടുത്തു.
ഈ കിരീട വിജയത്തോടെ വമ്പന്‍ റെക്കോര്‍ഡും ഇന്ത്യന്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഏറ്റവുമധികം തവണ ചാംപ്യന്‍സ് ട്രോഫിക്കു അവകാശികളായ ടീമായാണ് ഇന്ത്യ മാറിയത്. മൂന്നാമത്തെ ട്രോഫിയിലാണ് ഇന്ത്യന്‍ ടീം മുത്തമിട്ടത്. 2017ലെ അവസാന എഡിഷന്റെ ഫൈനലില്‍ പാകിസ്താന് മുന്നില്‍ കൈവിട്ട ട്രോഫിയാണ് ഇന്ത്യ തിരിച്ചുപിടിച്ചത്.

ഇന്ത്യന്‍ റണ്‍ചേസ്
റണ്‍ചേസില്‍ ഇന്ത്യക്കു ഗംഭീര തുടക്കമാണ് രോഹിത് ശര്‍മ- ശുഭ്മന്‍ ഗില്‍ സഖ്യം നല്‍കിത്. രോഹിത് വെടിക്കെട്ടുമായി കത്തിക്കയറിയപ്പോള്‍ പിന്തുണയ്‌ക്കേണ്ട ചുമതല മാത്രമേ ഗില്ലിനുണ്ടായിരുന്നുള്ളൂ. 105 റണ്‍സ് ആദ്യ വിക്കറ്റില്‍ ഈ ജോടി നേടിയപ്പോള്‍ ഇന്ത്യ അനായാസം ജയിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.
എന്നാല്‍ ഡ്രിങ്ക്‌സ് ബ്രേക്കിനു ശേഷം പെട്ടെന്നാണ് കളി മാറിയത്. 17 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായി. ഇതോടെ ഇന്ത്യ മൂന്നിന് 122 ലേക്കും വീണു.
ഗില്‍ (31), വിരാട് കോലി (1), രോഹിത് (76) എന്നിവരാണ് പുറത്തായത്. ഗില്‍ 50 ബോളില്‍ ഒരു സിക്‌സടക്കമാണ് 31ലെത്തിയത്. 83 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സറും പായിച്ചാണ്് ഹിറ്റ്മാന്‍ 76 ലെത്തിയത്.
നാലാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍- അക്ഷര്‍ പട്ടേല്‍ ജോടിയാണ് 61 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് ശ്രേയസ് മടങ്ങിയത്. 62 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ശ്രേയസ് പുറത്തായ ശേഷം രാഹുല്‍ടീമിന്റെ റണ്‍ചേസിനു ചുക്കാന്‍ പിടിക്കുകയായിരുന്നു. 18 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
കിവികളുടെ ഇന്നിങ്‌സ്
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 251 റണ്‍സിലെത്തിയത്. ഇതിനു അവര്‍ പ്രധാനമായും കടപ്പെട്ടിരിക്കുന്നത് രണ്ടു പേരോടാണ്. ഒരാള്‍ 63 റണ്‍സെടുത്ത ഡാരില്‍ മിച്ചെലാണെങ്കില്‍ മറ്റൊരാള്‍ പുറത്താവാതെ 53 റണ്‍സ് നേടിയ മൈക്കല്‍ ബ്രേസ്വെല്ലുമാണ്.
132 ബോളില്‍ മൂന്നു ഫോറുള്‍പ്പെട്ടതാണ് മിച്ചെലിന്റെ ഇന്നിങ്‌സ്. പക്ഷെ കിവികളുയെ യഥാര്‍ഥ ഹീറോ ബ്രേസ്വെല്ലായിരുന്നു. 230 റണ്‍സ് പോലും കടക്കില്ലെന്നു തോന്നിച്ച അവരെ 251 വരെയെത്തിച്ചത് ഡെത്ത് ഓവറുകളില്‍ ആഞ്ഞടിച്ച ബ്രേസ്വെല്ലാണ്. ന്യൂസിലാന്‍ഡ് നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍ രചിന്‍ രവീന്ദ്ര (37), ഗ്ലെന്‍ ഫിലിപ്‌സ് (34) എന്നിവരാണ്.

ഫീല്‍ഡിങില്‍ ഇന്ത്യുടെ മോശം പ്രകടനവും ഇതിനായി അവരെ സഹായിക്കുകയും ചെയ്തു. അഞ്ചു ക്യാച്ചുകളാണ് കളിയില്‍ ഇന്ത്യ പാഴാക്കിക്കളഞ്ഞത്. നായകന്‍ രോഹിത്, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് ഷമി എന്നിവരെല്ലാം ക്യാച്ചുകള്‍ പാഴാക്കി. ഇന്ത്യന്‍ ബൗളിങ് നിരയില്‍ വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
സെമി ഫൈനലിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യയിറങ്ങിയത്. മറുഭാഗത്തു ന്യൂസിലാന്‍ഡ് ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. പരിക്കു കാരണം പേസര്‍ മാറ്റ് ഹെന്‍ട്രി ടീമിലില്ല. പകരം നതാന്‍ സ്മിത്താണ് ടീമിലെത്തിയത്.
ഗ്രൂപ്പ് എയിലെ മൂന്നു കളികളും ജയിച്ച് ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനം. ആദ്യ കളിയില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിനു തകര്‍ത്തുകൊണ്ട് അക്കൗണ്ട് തുറന്ന ഇന്ത്യ പിന്നാലെ ചിരവൈരികളായ പാകിസ്താനെ ആറു വിക്കറ്റിനും ന്യൂസിലാന്‍ഡിനെ 44 റണ്‍സിനും കെട്ടുകെട്ടിക്കുകയായിരുന്നു. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ഓസീസിനെ നാലു വിക്കറ്റിനു തുരത്തി ഇന്ത്യ ഫൈനലിലേക്കു മുന്നേറുകയും ചെയ്തു.
മറുഭാഗത്ത് ഇതേ ഗ്രൂപ്പില്‍ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ പാകിസ്താനെ 60 റണ്‍സിനു കെട്ടുകെട്ടിച്ചാണ് മിച്ചെല്‍ സാന്റ്്‌നറുടെ കിവികള്‍ തുടങ്ങിയത്. രണ്ടാമങ്കത്തില്‍ ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിനും അവര്‍ തകര്‍ത്തു. ഗ്രൂപ്പു ജേതാക്കളെ നിശ്ചയിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഇന്ത്യയോടു 44 റണ്‍സിനു അവര്‍ കീഴടങ്ങി. പക്ഷെ സൗത്താഫ്രിക്കയുമായുള്ള സെമിയില്‍ കിവികള്‍ വീണ്ടും ടോപ്പ് ഗിയറിലേക്കു കയറി. 50 റണ്‍സിനാണ് അവരെ ന്യൂസിലാന്‍ഡ് നിഷ്പ്രഭരാക്കിയത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.
ന്യൂസിലാന്‍ഡ്- വില്‍ യങ്, രചി രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), കൈല്‍ ജാമിസണ്‍, വില്യം ഒറൂക്കി, നതാന്‍ സ്മിത്ത്.