ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ അപരാജിത കുതിപ്പ് നടത്തി ടീം ഇന്ത്യ ഫൈനിലേക്കു മുന്നേറിയപ്പോള്‍ ആരാധകരില്‍ പലരും മറന്നുപോയ ഒരു പേരുണ്ട്- അതു മുഖ്യ കോച്ച് ഗൗതം ഗംഭീറിന്റേതാണ്. ടൂര്‍ണമെന്റിനായി ദുബായിലെത്തുമ്പോള്‍ കാര്യങ്ങള്‍ അദ്ദേഹത്തിനു അത്ര അനുകൂലമായിരുന്നില്ല. പല തിരിച്ചടികള്‍ക്കും ശേഷമാണ് ചാംപ്യന്‍സ് ട്രോഫിക്കായി അദ്ദേഹം ടീമിനെ ഒരുക്കിയത്.
ചാംപ്യന്‍സ് ട്രോഫി കഴിയുന്നതോടെ കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ ഭാവിയെക്കുറിച്ച് അറിയാനാവുമെന്നും എല്ലാവരും ഉറപ്പിച്ചു. പക്ഷെ ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെ ഇന്ത്യയെ ഫൈനലിലെത്തിച്ച അദ്ദേഹം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരിക്കുകയാണ്.
ഇനി പരിശീലകസ്ഥാനത്തു നിന്നും തന്നെ പുറത്താക്കാന്‍ എങ്ങനെ സാധിക്കുമെന്നും ഗംഭീര്‍ വെല്ലുവിളിക്കുന്നു. ഈ ടൂര്‍ണമെന്റിലൂടെ കോച്ചെന്ന നിലയില്‍ അദ്ദേഹം സീറ്റുറപ്പിച്ചതെങ്ങനെയാണ്? ഇതേക്കുറിച്ചു നോക്കാം

തുടര്‍ച്ചയായ തിരിച്ചടികള്‍
ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യന്‍ ടീമിനൊപ്പം ടി20യിലൊഴികെ മറ്റൊന്നിലും പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിനു കൈടയി നേടാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയോടു ഏകദിന പരമ്പര തോറ്റ ഇന്ത്യ പിന്നീട് ന്യൂസിലാന്‍ഡിനെതിരേ ടെസ്റ്റ് പരമ്പരയില്‍ 0-3നു തൂത്തുവാരപ്പെട്ടു.
ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലും ടീമിനു തോല്‍വി രുചിച്ചു. രണ്ടു പരമ്പര നഷ്ടങ്ങള്‍ക്കു പിന്നാലെ ആദ്യമായി ഡബ്ല്യുടിസി ഫൈനലിലേക്കുള്ള യോഗ്യതയും ഇന്ത്യക്കു നഷ്ടമായി. ഇതോടെയാണ് ഗംഭീറിന്റെ പരിശീലക സ്ഥാനം ചോദ്യം ചെയ്യപ്പെട്ടത്.
ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിന്റെ പ്രകടനമായിരിക്കും അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുകയെന്നും അഭ്യൂഹങ്ങളും പരന്നു. അതു കൊണ്ടു തന്നെ ഗംഭീറിനെ സംബന്ധിച്ച് കോച്ച് പരീക്ഷ പാസാവാനുള്ള അഗ്നിപരീക്ഷയായിരുന്നു ഈ ടൂര്‍ണമെന്റ്. അതു മികച്ച രീതിയില്‍ പാസായ അദ്ദേഹം ട്രോഫിയെന്ന സ്വപ്‌നത്തിന് കൈയെത്തുംദൂരത്തുമാണ്.
ഗംഭീറിനെ സഹായിച്ചതെന്ത്?
ചാംപ്യന്‍സ് ട്രോഫിയുടെ വേദിയായ ദുബായിലെ പിച്ചിനെയും സാഹചര്യങ്ങളെയും കുറിച്ച് വ്യക്തമായി പഠിച്ച ശേഷം തയ്യാറാക്കിയ ഗെയിം പ്ലാന്‍ തന്നെയാണ് ഗൗതം ഗംഭീറിന്റെ വിജയരഹസ്യമെന്നു കാണാം. ടൂര്‍ണമെന്റിനു മുമ്പ് ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ഏകദിന പരമ്പര അതിനുള്ള വേദിയാക്കി അദ്ദേഹം മാറ്റിയെടുക്കുകയും ചെയ്തു. കണക്കുകളേക്കാള്‍ കളിയില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നവര്‍ക്കാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്നാണ് ഗംഭീര്‍ പറയുന്നത്.

അതു അദ്ദേഹം പ്രാവര്‍ത്തികമാക്കുകയും ചെയ്തു. അര്‍ഷ്ദീപിനു പകരം ഹര്‍ഷിത് റാണയെയും ടി20 സ്‌പെഷ്യലിസ്റ്റായ വരുണ്‍ ചക്രവര്‍ത്തിയെയുമെല്ലാം ഇംഗ്ലണ്ടിനെതിരേ ഗംഭീര്‍ പരീക്ഷിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്. ഇതു ക്ലിക്കാവുകയും ചെയ്തു. കെഎല്‍ രാഹുലിനെ പവര്‍ഹിറ്ററാക്കി അക്ഷര്‍ പട്ടേലിനെ അഞ്ചാമനാക്കിയ ഗംഭീറിന്റെ മാസ്റ്റര്‍ പ്ലാനും ബാറ്റിങിന് കൂടുതല്‍ കെട്ടുറപ്പ് നല്‍കി.
ആദ്യം പ്രഖ്യാപിച്ച ടീമില്‍ ഇല്ലാതിരുന്ന വരുണിനെ പിന്നീട് ചാംപ്യന്‍സ് ട്രോഫി ടീമിലേക്കു കൊണ്ടുവന്നതും അദ്ദേഹത്തിന്റെ മാസ്റ്റര്‍ സ്‌ട്രോക്കാണ്. ടൂര്‍ണമെന്റിലെ ആദ്യ രണ്ടു കളിയിലും പുറത്തിരുത്തിയ വരുണിനെ ന്യൂസിലാന്‍ഡിനെതിരേ സ്പിന്നിന് ഏറെ അനുയോജ്യമായ പിച്ചില്‍ ഗംഭീര്‍ കയറൂരിവിടുകയും ചെയ്തു. ഫൈഫറുമായാണ് താരം ഇതിനോടു പ്രതികരിച്ചത്. ഇപ്പോള്‍ ഫൈനലിലും ടീമിന്റെ വജ്രായുധമായി വരുണ്‍ മാറിയിരിക്കുകയാണ്.
സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഒട്ടും ഫോമിലായിരുന്നില്ല ചാംപ്യന്‍സ് ട്രോഫിക്കെത്തിയത്. പക്ഷെ ഗംഭീര്‍ ഇവരെ എഴുതിത്തള്ളിയില്ല. കാരണം രണ്ടു പേര്‍ക്കും എത്രത്തോളം ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്നു അദ്ദേഹത്തിനു അറിമായിരുന്നു.
അതുകൊണ്ടു തന്നെ പഴയ ഫോമിലേക്കെത്താന്‍ ബാറ്റിങില്‍ ഇരുവരും പ്രത്യേകിച്ച് ഒരു മാറ്റവും വരുത്തേണ്ടെന്നു ഗംഭീറിനും ബോധ്യമുണ്ടായിരുന്നു. കോച്ചിന്റെ ഈ പിന്തുണയാണ് ഇപ്പോള്‍ രണ്ടു പേരെയും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താന്‍ സഹായിച്ചിരിക്കുന്നത്.