ദുബായ്: ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിലും ജയിച്ച് ഇന്ത്യന്‍ ടീം ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലേക്കു മുന്നേറുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. നാളെയാണ് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യയും ഓസീസും കൊമ്പുകോര്‍ക്കുന്നതത്.
ഗ്രൂപ്പ് എ ചാംപ്യന്‍മാരായാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഗ്രൂപ്പുഘട്ടത്തിലെ എല്ലാ കളിയും ജയിച്ച ഏക ടീമും ഇന്ത്യ തന്നെയാണ്. അവസാന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ 44 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും കശാപ്പ് ചെയ്തത്. ദുബായിലെ പിച്ചില്‍ കിവികളെ സ്പിന്‍ കെണിയില്‍ ഇന്ത്യ കുരുക്കുകയായിരുന്നു.

ഓസീസിന്റെ വീക്ക്‌നെസ്
പരിചയസമ്പന്നരായ പേസ് ത്രയമില്ലാതെയാണ് ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ സെമി ഫൈനലില്‍ ഇറങ്ങുകയെന്നും ഈ വീക്ക്‌നെസ് ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുമെന്നും സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നീ മൂന്നു നിര്‍ണായക താരങ്ങള്‍ ഓസ്‌ട്രേലിയന്‍ നിരയിലില്ല. മാത്രമല്ല ദുബായിലെ ഈ പിച്ചില്‍ ഇന്ത്യയുടേതു പോലെയുള്ള സ്പിന്‍ ബൗളിങ് ആക്രമണവും ഓസീസ് ടീമിനില്ല.
അവരുടെ ബാറ്റിങ് മികച്ചതാണ്. വളരെ അഗ്രസീവായ ബാറ്റിങാണ് ഓസ്‌ട്രേലിയയുടേത്. ഇന്ത്യയെ സംബന്ധിച്ച് സെമി ഫൈനലില്‍ ഏറ്റവും അനുയോജ്യമായ കാര്യം റണ്‍ചേസ് നടത്തുകയെന്നതാണ്. ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുന്നതാവും ഇന്ത്യക്കു നല്ലതെന്നും ഗവാസ്‌കര്‍ പറയുന്നു.
ചാംപ്യന്‍സ് ട്രോഫിക്കു മുമ്പാണ് ഓസീസിന്റെ പല പ്രധാനപ്പെട്ട താരങ്ങള്‍ക്കും പരിക്കേറ്റത്. ഇതേ തുടര്‍ന്ന് നായകന്‍ കമ്മിന്‍സടക്കം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയും ചെയ്തു. ഏറ്റവും അവസാനമായി പരിക്കിന്റെ പിടിയിലായത് മാത്യു ഷോര്‍ട്ടാണ്. പകരക്കാരനായി കൂപ്പര്‍ കൊണോലിയാണ് ടീമിലേക്കു വന്നിരിക്കുന്നത്.
ബാറ്റിങ് അസാധ്യമല്ല
ദുബായിലെ പിച്ച് സ്പിന്‍ ബൗളിങിനെ വളരെയധികം തുണയ്ക്കുന്നതാണെങ്കിലും ഇവിടെ ബാറ്റ് ചെയ്യുക അസാധ്യമായ കാര്യമല്ലെന്നാണ് സുനില്‍ ഗവാസ്‌കറുടെ വിലയിരുത്തല്‍. ദുബായില്‍ ബാറ്റിങ് അസാധ്യമാണെന്നു പറയാന്‍ കഴിയില്ല. ന്യൂസിലാന്‍ഡുമായുള്ള കളിയില്‍ ആദ്യത്തെ കുറച്ചു ഓവറുകള്‍ നോക്കിയാല്‍ നമ്മുടെ സ്പിന്നര്‍മാര്‍ക്കും തുടക്കത്തില്‍ വേണ്ടത്ര സഹായം ലഭിച്ചിട്ടില്ല.

പിന്നീട് മഞ്ഞുവീഴ്ചയ്ക്കു ശേഷം റോളിങ് നടത്തിയതോടെയാണ് പിച്ച് അല്‍പ്പം കൂടി മെച്ചപ്പെട്ടതായി മാറിയത്. സ്പിന്നര്‍മാര്‍ക്കു ഈ പിച്ചില്‍ കുറച്ചുകൂടി ബോളില്‍ ഗ്രിപ്പ് കിട്ടുന്നുണ്ട്. പക്ഷെ ഇതു ബാറ്റിങിനു തീര്‍ത്തും അസാധ്യമായ പിച്ചല്ല. ബോളിനു അല്‍പ്പം ടേണ്‍ ലഭിക്കുന്നുണ്ട്. ബൗളര്‍മാര്‍ വളരെ നന്നായി പന്തെറിഞ്ഞതു കാരണമാണ് ന്യൂസിലാന്‍ഡ് താരങ്ങള്‍ക്കു ബാറ്റിങ് അസാധ്യമായി തീര്‍ന്നതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ന്യൂസിലാന്‍ഡുമായുള്ള കളിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു ഒമ്പതു വിക്കറ്റിന് 249 റണ്‍സാണ് നേടാനാത്. ഈ ടോട്ടല്‍ കിവികള്‍ അനായാസം മറികടക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ നാലു സ്പിന്നര്‍മാരെ അണിനിരത്തിയുള്ള ഇന്ത്യയുടെ കടന്നാക്രമണത്തില്‍ കിവികള്‍ തകര്‍ന്നടിഞ്ഞു. 45.3 ഓവറില്‍ 205 റണ്‍സിന് അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു.
ടൂര്‍ണമെന്റിലെ ആദ്യ മല്‍സരം കളിച്ച വരുണ്‍ ചക്രവര്‍ത്തിയുടെ ഫൈഫറാണ് കിവികളുടെ കഥ കഴിച്ചത്. 10 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം കരിയറിലെ ആദ്യ ഫൈഫര്‍ തികച്ചത്. കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ന്യൂസിലാന്‍ഡിന്റെ പത്തു വിക്കറ്റുകളില്‍ ഒമ്പതും സ്വന്തമാക്കിയത് ഇന്ത്യന്‍ സ്പിന്നര്‍മാരാണ്.