ഐസിസി ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്കു നാളെ (ബുധന്‍) തുടക്കമാവുകയാണ്. ആതിഥേയരും നിലവിലെ ജേതാക്കളുമായ പാകിസ്താനും ന്യൂസിലാന്‍ഡും തമ്മിലുള്ള മല്‍സരത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുക. ഇന്ത്യയുടെ ആദ്യ അങ്കം ബുധനാഴ്ച ബംഗ്ലാദേശുമായിട്ടാണ്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മല്‍സരം.
ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്താന്‍, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പില്‍ ഇന്ത്യക്കൊപ്പമുള്ളത്. ബംഗ്ലാദേശിനെ തകര്‍ത്ത് കൊണ്ട് ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്റിനു തുടക്കം കുറിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. അതിനിടെ ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബംഗ്ലാദേശിന്റെ മുന്‍ ഓപ്പണര്‍ ഇംറുല്‍ ഖയസ്.

ബംഗ്ലാദേശിനു ജയിക്കാം
ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ബംഗ്ലാദേശിനു ജയിക്കാന്‍ സാധിക്കുമെന്നാണ് ഇംറുല്‍ ഖയസിന്റെ അഭിപ്രായം. ഇതിന്റെ പ്രധാനപ്പെട്ട കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവമാണ്. പുറംഭാഗത്തേറ്റ പരിക്കു കാരണമാണ് അദ്ദേഹത്തിനു ടൂര്‍ണമെന്റ് നഷ്ടമായത്.
ഇന്ത്യയുടേത് വളരെ ശക്തമായ നിരയാണ്. അവരുടെ ബാറ്റിങ് ലൈനപ്പും ബൗളിങ് ആക്രമണവും ശക്തമാണ്. പക്ഷെ ജസ്പ്രീത് ബുംറ സ്‌ക്വാഡില്‍ ഇല്ല. ഇന്ത്യന്‍ ക്രിക്കറ്റിനായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അദ്ദേഹം എന്താക്കെയാണ് ചെയ്തിട്ടുള്ളതെന്നു നമുക്കെല്ലാം അറിയാം. ബുംറയുടെ അഭാവം മുതലെടുക്കാനുള്ള അവസരമാണ് ബംഗ്ലാദേശിനു ലഭിച്ചിരിക്കുന്നത്.
മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയത് വലിയ കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ ഫിറ്റ്നസിന്റെ കാര്യത്തില്‍ അദ്ദേഹം പതറുകയാണ്. ഷമി താളം വീണ്ടെടുക്കുകയാണെങ്കില്‍ ബംഗ്ലാദേശിനു വലിയ ഭീഷണിയാവുകയും ചെയ്യുമെന്നും പിടിഐയോടു ഖയസ് പറഞ്ഞു.
2017ലെ അവസാനത്തെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ബുംറ. പക്ഷെ ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 52.50 ശരാശരിയില്‍ വെറും നാലു വിക്കറ്റികള്‍ മാത്രമേ ബുംറയ്ക്കു വീഴ്ത്താനായിരുന്നുള്ളൂ. പാകിസ്താനുമായുള്ള ഫൈനലിലും അദ്ദേഹം നന്നായി തല്ലുവാങ്ങി. ഒമ്പതോവറില്‍ 68 റണ്‍സ് വിട്ടുകൊടുത്ത ബുംറയ്ക്കു വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല.
ഷാക്വിബിന്റെ അഭാവം
മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസന്റെ അഭാവം ഈ ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനു തിരിച്ചടി ആയേക്കുമെന്നു ഇംറുല്‍ ഖയസ് വ്യക്തമാക്കി. ഞാന്‍ തീര്‍ച്ചയായും ഷാക്വിബിനെ ബംഗ്ലാദേശ് നിരയില്‍ മിസ്സ് ചെയ്യും. അദ്ദേഹം വളരെ മികച്ച താരമാണ്. ഏതു കളിയിലും ഷാക്വിബുണ്ടാക്കുന്ന ഇംപാക്ടും വളരെ വലുതാണ്.
ഈയൊരു സന്ദര്‍ഭത്തില്‍ ബംഗ്ലാദേശ് ടീം ബുദ്ധിമുട്ടുകയാണ്. ഷാക്വിബിന്റെ അഭാവത്തില്‍ അധികമായി ഒരു സ്പിന്നറെ ബംഗ്ലാദേശ് ടീം കളിപ്പിച്ചേക്കും. ഇതാണ് പ്രധാനപ്പെട്ട പ്രശ്‌നം. ലിറ്റണ്‍ ദാസിന്റെ ഫോം ടീമിനെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നു.

പക്ഷെ അവസാനത്തെ കുറച്ച് ബിപിഎല്‍ (ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്) മല്‍സരങ്ങളില്‍ അദ്ദേഹം റണ്ണെടുത്തിരുന്നു. എന്നിരുന്നാലും സൗമ്യ സര്‍ക്കാരും തന്‍സിദ് ഹസനുമാണ് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്. ഈയൊരു ഘട്ടത്തില്‍ ബംഗ്ലാദേശ് ടീം അത്ര മികച്ച ഷേപ്പിലല്ല കാണപ്പെടുന്നതെന്നും ഖയസ് വിലയിരുത്തി.
മെഹ്ദിയെ പ്രശംസിച്ചു
ബംഗ്ലാദേശിന്റെ യുവ ഓള്‍റൗണ്ടറും ഇടംകൈയന്‍ ബാറ്ററുമായ മെഹ്ദി ഹസന്‍ മിറാസിനു ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇംറുല്‍ ഖയസ്. ദേശീയ ടീമിലേക്കു വന്ന സമയത്ത് മെഹ്ദി ഹസന്‍ പുതിയൊരാളായിരുന്നു. പക്ഷെ അവന്റെ ധൈര്യം അതിശയിപ്പിക്കുന്നതാണ്.
ഒരു ചാംപ്യന്‍ പ്ലെയറാണെന്നാണ് മെഹ്ദിയുടെ സ്വഭാവം കാണിക്കുന്നത്. അവന്‍ മറ്റൊന്നും ശ്രദ്ധിക്കാറുമില്ല. തനിക്കു ചെയ്യാന്‍ സാധിക്കുമെന്നു മെഹ്ദി എല്ലായ്‌പ്പോഴും വിശ്വസിക്കുകയും ചെയ്യുന്നു. ടീമില്‍ എവിടെയും ബാറ്റ് ചെയ്യാന്‍ അവനു സാധിക്കും. 2018ലെ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ ഓപ്പണറായിട്ടാണ് മെഹ്ദി കളിച്ചിട്ടുള്ളത്.
ഷാക്വിബിനും എവിടെയും ബാറ്റ് ചെയ്യാനുള്ള മിടുക്കുണ്ട്. നിങ്ങള്‍ ഇരുവരെയും താരതമ്യം ചെയ്യുകയാണെങ്കില്‍ ഷാക്വിബിന്റെ അഭാവം നികത്താന്‍ മെഹ്ദിക്കു കഴിയുമെന്നും ഖയസ് കൂട്ടച്ചേര്‍ത്തു. 2017ലെ ചാംപ്യന്‍സ് ട്രോഫിയിലെ കറുത്ത കുതിരകളായിരുന്നു ബംഗ്ലാദേശ് ടീം. അന്നു സെമി ഫൈനല്‍ വരെ എത്താന്‍ അവര്‍ക്കായിരുന്നു. പക്ഷെ സെമിയില്‍ ഇന്ത്യക്കു മുന്നില്‍ കീഴടങ്ങി.