ദുബായ്: ചാംപ്യന്‍സ് ട്രോഫിയുടെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം ഇന്നു നടക്കാനിരിക്കെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ സ്‌കോറിനെക്കുറിച്ച് വമ്പന്‍ പ്രവചനം പുറത്തു വന്നിരിക്കുകയാണ്. പ്രമുഖ ഇന്ത്യന്‍ ജ്യോതിഷിയായ സുമിത് ബജാജാണ് കോലി എത്ര റണ്‍സായിരിക്കും സെമിയില്‍ നേടുകയെന്നു എക്‌സിലൂടെ പ്രവചിച്ചിരിക്കുന്നത്.
നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള പോരാട്ടത്തില്‍ അപരാജിത സെഞ്ച്വറിയുമായി കോലി ടീമിന്റെ ഹീറോയായി മാറിയിരുന്നു. സമാനമായൊരു മാച്ച് വിന്നിങ് പ്രകടനമാണ് സെമിയിലും അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത്.

ജ്യോതിഷിയുടെ പ്രവചനം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട് നേരത്തേ പല വമ്പന്‍ പ്രവചനങ്ങളും നടത്തി ശ്രദ്ധേയമായ ജ്യോതിഷിയാണ് സുമിത് ബജാജ്. അതുകൊണ്ടു തന്നെ ഇത്തവണയും അദ്ദേഹത്തിന്റെ പ്രവചനം ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എക്‌സിലൂടെയാണ് കോലിയുടെ സ്‌കോര്‍ സുമിത് ബജാജ് പ്രവചിച്ചത്.
ഇന്ത്യയുടെ ടോപ്‌സ്‌കോററായില്ലെങ്കിലും സെമി ഫൈനലിലെ ഏറ്റവും മികച്ച രണ്ടാമത്തെ താരം വിരാടി കോലി ആയേക്കും. കുറഞ്ഞത് 50 പ്ലസ് റണ്‍സെങ്കിലും അദ്ദേഹം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു 74- 77 പ്ലസ് സ്‌കോര്‍ വരെ ആയേക്കുകയും ചെയ്യും. ശുഭ്മന്‍ ഗില്ലിലും വലിയ പ്രതീക്ഷകളാണുള്ളത്. എന്നാല്‍ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ രോഹിത് ശര്‍മ ആഞ്ഞടിക്കുമെന്നും എക്‌സിലൂടെ സുമിത് ബജാജ് പ്രവചിച്ചു.
ഹെഡിന്റെ സ്‌കോര്‍
ഇന്ത്യയുടെ റണ്‍മെഷീനായ വിരാട് കോലിയുടെ സ്‌കോര്‍ മാത്രമല്ല ഓസ്ട്രലിയയുടെ വെടിക്കെട്ട് ബാറ്ററും ഇടംകൈന്‍ ഓപ്പണറുമായ ട്രാവിസ് ഹെഡിന്റെ സെമി ഫൈനലിലെ സ്‌കോറും സുമിത് ബജാജ് പ്രവചിച്ചിട്ടുണ്ട്.
ഇന്ത്യയുമായുള്ള സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കായി ട്രാവിസ് ഹെഡ് 49നു മുകളില്‍ റണ്‍സ് നേടാനുള്ള സാധ്യത കുറവാണ്. 5, 23 എന്നിങ്ങനെ സ്‌കോറുകളിലൊന്നില്‍ അദ്ദേഹം പുറത്താവനാണ് സാധ്യതയെന്നുമാണ് സുമിത് ബജാജ് എക്‌സില്‍ കുറിച്ചത്.

ഓസീസ് ബാറ്റിങ് നിരയില്‍ ഇന്ത്യക്കു ഏറ്റവുമധികം ഭീഷണിയാവുന്ന താരം ഹെഡ് തന്നെയാണ്. കാരണം ഇന്ത്യക്കെതിരേ നേരത്തേ കളിച്ചപ്പോഴെല്ലാം പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഹെഡിനെ നേരത്തേ തന്നെ പുറത്താക്കാനായാല്‍ സെമിയില്‍ ഇന്ത്യയുടെ വിജയസാധ്യതയും വര്‍ധിക്കുമെന്നുറപ്പാണ്.
2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കെട്ടുകെട്ടിച്ച് ഓസീസ് കിരീടം ചൂടിയപ്പോള്‍ ഹെഡായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. റണ്‍ചേസില്‍ കിടിലന്‍ സെഞ്ച്വറിയുമായാണ് അദ്ദേഹം കംഗാരുപ്പടയുടെ ഹീറോയായി മാറിയത്.
അതേ വര്‍ഷം തന്നെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് വിജയമെന്ന ഇന്ത്യയുടെ മോഹങ്ങള്‍ തകര്‍ത്തത് ഹെഡാണ്. ഫൈനലില്‍ ഇന്ത്യയെ തുരത്തി ഓസീസ് കിരീടം ചൂടിയപ്പോള്‍ ഒന്നാമിന്നിങ്‌സില്‍ ഹെഡ് നേടിയ സെഞ്ച്വറിയാണ് ഇരുടീമുകളെയും വേറിട്ടു നിര്‍ത്തിയത്.
സെമിയിലെ സാധ്യതാ 11
ഇന്ത- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.
ഓസ്‌ട്രേലിയ- ട്രാവിസ് ഹെഡ്, ജെയ്ക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), മാര്‍നസ് ലബ്യുഷെയ്ന്‍, ജോഷ് ഇംഗ്ലിസ്, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, ബെന്‍ ഡ്വാര്‍ഷ്യസ്, നഥാന്‍ എല്ലിസ്, ആദം സാംപ, സ്‌പെന്‍സര്‍ ജോണ്‍സണ്‍.