ബാറ്റിംഗ് നിര തകർത്തടിച്ചു, ബൗളർമാർ എറിഞ്ഞുവീഴ്ത്തി.. 124 റൺസിന് പാകിസ്താനെ പൊളിച്ചടുക്കി ഇന്ത്യ!!
ലണ്ടൻ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാകിസ്താനെ പൊളിച്ചടുക്കി ഇന്ത്യ. ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മത്സരത്തിൽ പാകിസ്താനെ 124 റൺസിനാണ് ഇന്ത്യ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസാണ് എടുത്തത്. മഴമൂലം 41 ഓവറിൽ 267 റൺസായി പാകിസ്താന്റെ വിജയലക്ഷ്യം മാറ്റിയെഴുതി. എന്നാൽ അത് പോലും എടുക്കാൻ പാകിസ്താന് കഴിഞ്ഞില്ല.

തകർന്നടിഞ്ഞ് പാകിസ്താൻ
ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പാകിസ്താൻ തകർന്ന് തരിപ്പണമായിപ്പോയി. 33.4 ഓവറിൽ വെറും 164 റൺസിനാണ് പാകിസ്താൻ ഓളൗട്ടായത്. ഇന്ത്യൻ സ്കോറിന്റെ പാതി പോലും അവർ എത്തിയില്ല. ഡക്ക് വർത്ത് ലൂയിസ് ലക്ഷ്യം വെച്ച് നോക്കിയാൽ പോലും 124 റണ്‍സിന്റെ തോൽവി.

പൊരുതാൻ അസ്ഹർ അലി മാത്രം
65 പന്തിൽ 50 റൺസെടുത്ത അസ്ഹർ അലി മാത്രമാണ് പാകിസ്താൻ നിരയിൽ പൊരുതിയത്. മുഹമ്മദ് ഹഫീസ് 33 റൺസെടുത്തു. ഷോയിബ് മാലിക്കും സർഫരാസ് അഹമ്മദും 15 വീതം റൺസടിച്ചു. അഞ്ച് പേർ രണ്ടക്കം കാണാതെ പുറത്തായി. മുഴുവൻ ഓവറുകളിലും കളിക്കാൻ പോലും പാകിസ്താന് പറ്റിയില്ല.

ബൗളർമാർ മിന്നി
ഫാസ്റ്റും സ്പിന്നും ചേർന്ന ഇന്ത്യൻ ബൗളിംഗ് അറ്റാക്ക് അക്ഷരാർഥത്തിൽ പാകിസ്താനെ നിലം തൊടിച്ചീല്ല. ഉമേഷ് യാദവ് മൂന്ന് വിക്കറ്റുമായി മുന്നിൽ നിന്ന് നയിച്ചു. ഹർദീക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതവും ഭുവനേശ്വർ കുമാർ ഒന്നും വിക്കറ്റ് വീഴ്ത്തി. ഭുമ്രയ്ക്ക് മാത്രം വിക്കറ്റ് കിട്ടിയില്ല.

കിടിലം ഒരു ഓപ്പണിങ്
ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന് 130 റൺസിന്റെ തുടക്കമാണ് നൽകിയത്. ഈ അടിത്തറയിൽ നിന്നുകൊണ്ട് മറ്റുള്ളവരും തകർത്തടിച്ചതോടെ ഇന്ത്യ കൂറ്റൻ സ്കോറിലെത്തി. ശ്രദ്ധയോടെ തുടങ്ങിയ രോഹിതും ധവാനും 24.5 ഓവറിലാണ് 130 റൺസടിച്ചത്.

ആദ്യം പോയത് ധവാന്‍
രോഹിത് ശർമ പതിവിലും കൂടുതൽ സമയമെടുത്തപ്പോൾ ഒരറ്റത്ത് നിലയുറപ്പിച്ച ശേഷം ധവാൻ കൂടുതൽ ഷോട്ടുകൾ കളിച്ചു. വഹാബ് റിയാസിനെ തുടർച്ചയായി ബൗണ്ടറി പായിച്ചാണ് ധവാൻ ഫിഫ്റ്റി കടന്നത്. ധവാന്റെ ആകെ സമ്പാദ്യം 65 പന്തിൽ 68 റൺസാണ്. ഇതിൽ 6 ഫോറും 1 സിക്സുമുണ്ട്.

രോഹിത് ശർമ ടോപ് സ്കോറർ
91 റൺസുമായി രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോററായത്. ഇന്ത്യൻ ഇന്നിംഗ്സിൽ 100ൽ താഴെ സ്ട്രൈക്ക് റേറ്റിൽ കളിച്ച ഏക ബാറ്റ്സ്മാനും രോഹിത് തന്നെ. 119 പന്തിൽ 7 ഫോറും 2 സിക്സും സഹിതമാണ് രോഹിത് 91 റൺസടിച്ചത്.

വിരാട് കോലി ടോപ് ക്ലാസ്
മറ്റൊരു ടോപ് ക്ലാസ് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പുറത്തെടുത്തത്. 68 പന്തിൽ പുറത്താകാതെ 81. ആദ്യമൊക്കെ സിംഗിളുകളിൽ കേന്ദ്രീകരിച്ച് കളിച്ച കോലി അവസാന ഓവറുകളിൽ ആളിക്കത്തി. ആറ് ഫോറും 3 സിക്സും ഇന്ത്യൻ ക്യാപ്റ്റൻ പറത്തി.

വിന്റേജ് യുവരാജ്
രോഹിത് ശർമ പുറത്തായ ശേഷം ക്രീസിലെത്തിയ യുവരാജ് സിംഗാണ് ഇന്ത്യൻ ഇന്നിംഗ്സിനെ വേഗത്തിലാക്കിയത്. തുടക്കം മുതൽ മികച്ച ഷോട്ടുകൾ ഉതിർത്ത യുവി വെറും 32 പന്തിൽ 53 റൺസാണ് അടിച്ചത്. ഇതിൽ എട്ട് ഫോറും ഒരു കൂറ്റൻ സിക്സും പെടും.

ഹാര്‍ദികിന്റെ വിളയാട്ടം
എം എസ് ധോണിക്ക് മുന്നിലായി പ്രമോഷൻ കിട്ടിയെത്തിയ ഹർദീക് പാണ്ഡ്യയ്ക്ക് വെറും 6 പന്തുകളേ കളിക്കാന്‍ കിട്ടിയുളളൂ. അവസാന ഓവറിലെ ഹാട്രിക് സിക്സടക്കം പാണ്ഡ്യ അടിച്ചെടുത്തത് 30 റൺസ്. 300 - 310ൽ ഒതുങ്ങുമായിരുന്ന ഇന്ത്യൻ ഇന്നിംഗ്സിനെ പാണ്ഡ്യയുടെ വെടിക്കെട്ട് 319 വരെ എത്തിച്ചു.

കളി തിരിച്ച കൂട്ടുകെട്ടുകൾ
തുടക്കത്തിൽ രോഹിത് ശർമ - ശിഖർ ധവാൻ നൽകിയ തുടക്കമാണ് ഇന്ത്യയ്ക്ക് നിർണായകമായത്. പിന്നാലെ രോഹിത് ശർമയും വിരാട് കോലിയും ചേർന്ന് സാവധാനമെങ്കിലും ഇന്ത്യയെ മുന്നോട്ട് നയിച്ചു,. കോലി - യുവരാജ്, കോലി - പാണ്ഡ്യ ഈ കൂട്ടുകെട്ടുകൾ കൂടിയായതോടെ ഇന്ത്യ കൂറ്റൻ സ്കോറിലെത്തി.

ദയനീയം പാക് ബൗളിംഗ്
ഫാസ്റ്റ് ബൗളിംഗിനെ അനുകൂലിക്കുന്ന ലണ്ടനിലെ പിച്ചിൽ ഇന്ത്യയെ പാകിസ്താൻ ബൗളർമാർ എറിഞ്ഞിടും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. സ്റ്റാർ ബൗളർ വഹാബ് റിയാസായിരുന്നു ഏറ്റവും പരാജയം. ആമിർ ഒഴികെ പന്തെറിഞ്ഞ എല്ലാവരും നല്ല തല്ല് വാങ്ങി. ആമിറും വഹാബും ഓവറുകൾ പൂർത്തിയാക്കാൻ പറ്റാതെ പരിക്കുമായി മടങ്ങുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications