ഇംഗ്ലണ്ടിന്റെ ബാറ്റിങ്
ഇംഗ്ലണ്ടിന്റെ അതിശക്തമായ ബാറ്റിങ് ലൈനപ്പാണ് ദക്ഷിണാഫ്രിക്ക നേരിടുന്ന ആദ്യത്തെ വെല്ലുവിളി. ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ജോസ് ബട്‌ലര്‍, ഇയോന്‍ മോര്‍ഗന്‍ എന്നിവര്‍ മുന്‍നിരയില്‍ ഇറങ്ങുമ്പോള്‍ തൊട്ടുതാഴെ മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ് തുടങ്ങിയ വമ്പനടിക്കാരുമുണ്ട്. വാലറ്റത്ത് ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവരും വെടിക്കെട്ട് ഇന്നിങ്‌സുകള്‍ക്കു പേര് കേട്ടവരാണ്.
മുന്‍ നിര പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍ ഇല്ലാതെ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്കു ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാനാവുമോയെന്ന് കണ്ടറിയണം. മറ്റു പേസര്‍മാരായ കാഗിസോ റബാദ, ലുംഗി എന്‍ഗിഡി എന്നിവരുടെ കന്നി ലോകകപ്പ് കൂടിയാണിത്. ഇവരുടെ അനുഭവസമ്പത്തില്ലായ്മ മുതലെടുക്കാനായിരിക്കും ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ ലക്ഷ്യം.
ഇംഗ്ലീഷ് സ്പിന്നര്‍മാര്‍
ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു സ്പിന്നര്‍മാര്‍ക്കെകിരേ അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ ഇന്ത്യക്കെതിരേ നടന്ന ഏകദിന പരമ്പരയില്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കെതിരേ ദക്ഷിണാഫ്രിക്ക പതറിയിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും ഇന്ത്യന്‍ സ്പിന്‍ ജോടികള്‍ കൊയതത് 33 വിക്കറ്റുകളായിരുന്നു.
ലോകകപ്പില്‍ ഇംഗ്ലീഷ് സ്പിന്നര്‍മാരെ എങ്ങനെ നേരിടുമെന്നതും ദക്ഷിണാഫ്രിക്കന്‍ ജയത്തില്‍ നിര്‍ണായകമാവും. മോയിന്‍ അലി, ആദില്‍ റഷീദ് എന്നിവരെക്കൂടാതെ ജോ റൂട്ടും വേഗം കുറഞ്ഞ ബൗളിങിലൂടെ ദക്ഷിണാഫ്രിക്കയെ വെള്ളം കുടിപ്പിച്ചേക്കും.
മധ്യനിരയില്‍ നായകന്‍ ഫഫ് ഡുപ്ലെസി, ജെപി ഡുമിനി, ഡേവിഡ് മില്ലര്‍ എന്നിവര്‍ക്കായിരിക്കും ഇംഗ്ലീഷ് സ്പിന്‍ ആക്രമണത്തെ നേരിട്ട് ടീമിനെ ഭദ്രമായ നിലയിലെത്തിക്കാനുള്ള ചുമതല.
കാലാവസ്ഥ
ഈ രണ്ടു വെല്ലുവിളികള്‍ ദക്ഷിണാഫ്രിക്കയ്ക്കു ശ്രമിച്ചാല്‍ മറികടക്കാന്‍ കഴിയുന്നതാണെങ്കില്‍ മൂന്നാമത്തേത് അങ്ങനെയല്ല. ഇംഗ്ലണ്ടിലെ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും ദക്ഷിണാഫ്രിക്കയ്ക്കു ഭീഷണിയുയര്‍ത്തുന്നുണ്ട്. മഴ പെയ്യുകയാണെങ്കില്‍ ഓവറുകള്‍ വെട്ടിക്കുറയ്ക്കാനും ഗ്രൗണ്ടിന്റെ അവസ്ഥയില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്. ഇതിന് അനുസരിച്ച് മാറാന്‍ കഴിഞ്ഞാല്‍ മാത്രമേ ദക്ഷിണാഫ്രിക്ക ജയം പ്രതീക്ഷിക്കേണ്ടതുള്ളൂ.
ലോകകപ്പുകള്‍ പലപ്പോഴും നിര്‍ഭാഗ്യം ചതിച്ചിട്ടുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. 1992, 2003 ലോകകപ്പുകൡ അവരുടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചത് മഴയായിരുന്നു. ഇത്തവണയും കാലാവസ്ഥ തങ്ങളുടെ വില്ലനായി മാറുമോയെന്ന ആശങ്ക ദക്ഷിണാഫ്രിക്കയ്ക്കുണ്ട്.