ജൂലൈയില്‍ നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ രണ്ടാംനിര ടീമിനെ ആരു നയിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. പലരുടെയും പേരുകള്‍ നായകസ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് മുന്നില്‍. മൂന്നു മല്‍സരങ്ങള്‍ വീതമുള്ള ടി20, ഏകദിന പരമ്പരകളാണ് ലങ്കയില്‍ ഇന്ത്യ കളിക്കുന്നത്.

പരിചയസമ്പന്നനായ ഓപ്പണര്‍ ധവാനെ നായകസ്ഥാനമേല്‍പ്പിക്കാനാണ് സാധ്യത. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. ഐസിസി ടൂര്‍ണമെന്റില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. ധവാന്‍ തന്നെ ലങ്കയില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി വരുന്നതാവും ഏറ്റവും ഉചിതം. ഇതിനുള്ള ചില കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.
ഐപിഎല്ലില്‍ ക്യാപ്റ്റനായി അനുഭവസമ്പത്തുള്ള താരമാണ് ധവാന്‍. ടൂര്‍ണമെന്റില്‍ 5000ത്തിന് മുകളില്‍ റണ്‍സെടുത്തിട്ടുള്ള ചുരുക്കം ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമാണ് അദ്ദേഹം. നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ ധവാന്‍ നയിക്കുകയും ചെയ്തിരുന്നു. 2014ലായിരുന്നു അദ്ദേഹത്തിനു കീഴില്‍ എസ്ആര്‍എച്ച് 10 മല്‍സരങ്ങളില്‍ കളിച്ചത്. ഇവയില്‍ നാലെണ്ണത്തില്‍ ടീം വിജയിക്കുകയും ചെയ്തു.
ധവാനെ ലങ്കയില്‍ ക്യാപ്റ്റനാക്കാന്‍ മറ്റൊരു കാരണം നിലവില്‍ ഇന്ത്യക്കു ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും അനുഭവസമ്പത്തുള്ള താരം അദ്ദേഹമാണെന്നതാണ്. ഇന്ത്യക്കു വേണ്ടി 142 ഏകദിനങ്ങളില്‍ ധവാന്‍ കളിച്ചിട്ടുണ്ട്. നായകസ്ഥാനത്തേക്കു ചൂണ്ടിക്കാണിക്കപ്പെടുന്ന ഹാര്‍ദിക് 60ഉം ഭുവനേശ്വര്‍ കുമാര്‍ 117ഉം മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഭുവിയേക്കാള്‍ രണ്ടു വര്‍ഷം മുമ്പും ഹാര്‍ദിക്കിനേക്കാള്‍ ആറു വര്‍ഷം മുമ്പും ധവാന്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റവും കുറിച്ചിട്ടുണ്ട്.

മൂന്നാമത്തെ കാരണം ധവാന്റെ നിലവിലെ ഫോമും ശ്രീലങ്കയിലെ റെക്കോര്‍ഡുമാണ്. ഐപിഎല്ലിന്റെ 14ാം സീസണില്‍ ഹാര്‍ദിക്കും ഭുവിയും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണറായ ധവാന്‍ റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഹാര്‍ദിക് ഏഴു കളികളില്‍ നിന്നും വെറും 52 റണ്‍സും ഭുവി അഞ്ചു മല്‍സരങ്ങളില്‍ നിന്നും മൂന്നും വിക്കറ്റുകളാണ് വീഴ്ത്തിയത്. ധവാനാവട്ടെ എട്ടു മല്‍സരങ്ങളില്‍ നിന്നും 380 റണ്‍സ് അടിച്ചെടുത്തിരുന്നു.
ലങ്കന്‍ മണ്ണില്‍ ഈ മൂന്നു താരങ്ങളുടെയും പ്രകടനം താരതമ്യം ചെയ്താലും ധവാന്‍ തന്നെയാണ് മുന്നില്‍. നാലു ഏകദിനങ്ങളില്‍ നിന്നും 127.52 സ്‌ട്രൈക്ക് റേറ്റോടെ ലങ്കയില്‍ 190 റണ്‍സ് ധവാന്‍ നേടിയിട്ടുണ്ട്. മറ്റെല്ലാ രാജ്യങ്ങളെയും അപേക്ഷിച്ച് അദ്ദേഹത്തിന് ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ളതും ഇവിടെയാണ്. ഭുവിയുടെ കാര്യമെടുത്താല്‍ ലങ്കയില്‍ നാലു ഏകദിനങ്ങള്‍ കളിച്ച പേസര്‍ക്കു അഞ്ചു വിക്കറ്റ് മാത്രമേ ലഭിച്ചിട്ടുള്ളൂ. ഹാര്‍ദിക്കാവട്ടെ ഇവിടെ നാലു ഏകദിനങ്ങളില്‍ നിന്നും നേടിയത് 19 റണ്‍സും നാലു വിക്കറ്റുകളുമാണ്.