For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2007ലെ ലോകകപ്പ് നേടാന്‍ ആഗ്രഹിച്ചു, പക്ഷെ തന്നെ പുറത്താക്കി! ഗാംഗുലിയുടെ വെളിപ്പെടുത്തല്‍

ചാപ്പല്‍ കോച്ചായിരിക്കെയാണ് ഗാംഗുലിക്കു സ്ഥാനം നഷ്ടമായത്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയുടെ സ്ഥാനം. ഇന്ത്യന്‍ ടീം ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകവെ നായകനാവാന്‍ ധൈര്യം കാണിച്ച ദാദ പുതിയൊരു ടീം ഇന്ത്യയെ വാര്‍ത്തെടുക്കുകയായിരുന്നു. ഗാംഗുലി കണ്ടെത്തിയ പല താരങ്ങളുമാണ് പിന്നീട് എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലും വിജയങ്ങള്‍ കൊയ്തത്.

എന്നാല്‍ കരിയറിന്റെ അവസാനകാലത്ത് ഗാംഗുലിയോട് ഇന്ത്യ നീതി കാണിച്ചോയെന്ന് ചോദിച്ചാല്‍ സംശയിക്കേണ്ടി വരും. അതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഇന്ത്യയുടെ നായകസ്ഥാനത്തു നിന്നും, തുടര്‍ന്നു ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതാണ് കരിയറിലെ ഏറ്റവും വലിയ ഷോക്കും തിരിച്ചടിയുമെന്ന് ഗാാംഗുലി വെളിപ്പെടുത്തി.

2005ല്‍ നായകസ്ഥാനം നഷ്ടമായി

2005ല്‍ നായകസ്ഥാനം നഷ്ടമായി

2005ല്‍ ഓസ്‌ട്രേലിയയുടെ വിവാദ കോച്ച് ഗ്രെഗ് ചാപ്പല്‍ ഇന്ത്യയുടെ നായകനായിരിക്കെയാണ് ഗാംഗുലിയെ ക്യാപ്റ്റന്‍സിയില്‍ നിന്നു നീക്കിയത്. സിംബാബ്‌വെ പര്യടനം കഴിഞ്ഞ് ഇന്ത്യന്‍ ടീം നാട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു ഇത്.
അന്ന് ക്യാപ്റ്റന്‍ സ്ഥാനത്തു നീക്കപ്പെട്ടതാണ് കരിയറിലെ ഏറ്റവും വലിയ തിരിച്ചടി. തികഞ്ഞ അനീതിയായിരുന്നു അത്. എല്ലായ്‌പ്പോഴും നീതി ലഭിക്കില്ലെന്നു തനിക്കറിയാം. എങ്കിലും അത്തരമൊരു നടപടി ഒഴിവാക്കാമായിരുന്നു. സിംബാബ്‌വെ പര്യടനത്തില്‍ തന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ജയിച്ചത്. എന്നാല്‍ ഇത് കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ എന്തു കൊണ്ട് തന്നെ പുറത്താക്കിയെന്നും ഗാംഗുലി ചോദിക്കുന്നു.

2007ലെ ലോകകപ്പ് സ്വപ്‌നം കണ്ടു

2007ലെ ലോകകപ്പ് സ്വപ്‌നം കണ്ടു

2003ലെ ലോകകപ്പില്‍ ഗാംഗുലിക്കു കീഴില്‍ ഇന്ത്യ റണ്ണറപ്പായിരുന്നു. അന്ന് ഫൈനലില്‍ ഓസ്‌ട്രേലിയയോടു പരാജയപ്പെടുകയായിരുന്നു ഇന്ത്യ. 2007ലെ ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ച് അന്നത്തെ പരാജയത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി ഗാംഗുലി വെളിപ്പെടുത്തി.
2007ലെ ലോകകപ്പില്‍ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്കു നയിക്കുന്നത് താന്‍ സ്വപ്‌നം കണ്ടിരുന്നു. തൊട്ടുമുമ്പത്തെ ലോകകപ്പില്‍ ഞങ്ങള്‍ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. 2007ലെ ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്കു നയിക്കുന്നത് സ്വപ്‌നം കാണാന്‍ തനിക്ക് അവകാശമുണ്ടായിരുന്നു. കാരണം നാട്ടിലും വിദേശത്തും തനിക്കു കീഴില്‍ അഞ്ചു വര്‍ഷത്തോളമായി മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചിരുന്നത്. അപ്പോഴാണ് അപ്രതീക്ഷിതമായി തന്നെ നായകസ്ഥാനത്തു നിന്നു മാറ്റിയത്. പിന്നീട് ആദ്യം നിങ്ങള്‍ ഏകദിന ടീമില്‍ ഇല്ലെന്നു അവര്‍ പറഞ്ഞു, പിന്നാലെ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയതായി ഗാംഗുലി തുറന്നടിച്ചു.

ചാപ്പലിനെതിരായ ഇമെയില്‍

ചാപ്പലിനെതിരായ ഇമെയില്‍

ഇന്ത്യന്‍ കോച്ച് ചാപ്പലിനെതിരേ ഗാംഗുലി ബിസിസിഐയ്ക്കു ഇമെയില്‍ അയച്ചിരുന്നു. ഇതു ചോര്‍ന്നതാണ് തന്റെ കരിയറിനെ തന്നെ ബാധിച്ചതെന്നു 48 കാരനായ ഗാംഗുലി വിശ്വസിക്കുന്നു. ഗാംഗുലിയും ചാപ്പലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായ രഹസ്യമായിരുന്നു. എന്നാല്‍ 2005നു ശേഷം തന്റെ കരിയറിനുണ്ടായ വീഴ്ചയില്‍ ചാപ്പലിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നു ഗാംഗുലി വ്യകതമാക്കി.
എല്ലാ സംഭവങ്ങള്‍ക്കു പിന്നിലും ചാപ്പലാണെന്ന് താന്‍ പറയില്ല. എന്നാല്‍ അദ്ദേഹമാണ് ഇതിനെല്ലാം തുടക്കം കുറിച്ചത് എന്ന കാര്യത്തില്‍ സംശയമില്ല. തനിക്കെതിരേ ബോര്‍ഡിന് അദ്ദേഹം ഇമെയില്‍ അയച്ചിരുന്നു. ഇതും ലീക്കായി. ഇതു പോലെയുള്ള കാര്യങ്ങള്‍ സംഭവിക്കാന്‍ പാടുണ്ടോയെന്നും ഗാംഗുലി ചോദിക്കുന്നു.

സംസാരിച്ച് പരിഹരിക്കണം

സംസാരിച്ച് പരിഹരിക്കണം

ക്രിക്കറ്റ് ടീം ഒരു കുടുംബം പോലെയാണ്. കുടുംബമാവുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളുമെല്ലാം ഉണ്ടാവും. എന്നാല്‍ നമ്മള്‍ സംസാരിച്ചാണ് അതു പരിഹരിക്കുന്നത്. ചാപ്പലായിരുന്നു കോച്ച്. താന്‍ ഒരു പ്രത്യേക രീതിയില്‍ കളിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതെങ്കില്‍ അത് തന്റെയടുത്ത് വന്ന് നേരില്‍ പറയണമായിരുന്നു.
ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റി താരമായി താന്‍ തിരിച്ചെത്തിയപ്പോഴാണ് ചാപ്പല്‍ ഇതേക്കുറിച്ച് നേരിട്ടു പറഞ്ഞത്. എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ലെന്നും ഗാംഗുലി ചോദിക്കുന്നു.

മറ്റുള്ളവരും നിരപരാധികളല്ല

മറ്റുള്ളവവരും നിരപരാധികളായിരുന്നില്ല. ടീം സെലക്ഷനില്‍ ഒന്നും പറയാത്ത ഒരു വിദേശ കോച്ചിന് ഒരു ഇന്ത്യന്‍ ക്യാപ്റ്റനെ ഒഴിവാക്കാന്‍ സാധിക്കില്ല. മുഴുവന്‍ സിസ്റ്റത്തിന്റെയും പിന്തുണയില്ലാതെ ഇതു സാധ്യമല്ലെന്നു അന്നു തന്നെ തനിക്കു മനസ്സിലായിരുന്നു. തന്നെ നായകസ്ഥാനത്തു നിന്നും ഒഴിവാക്കിയതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. എങ്കിലും താന്‍ സമ്മര്‍ദ്ദത്തില്‍ തകര്‍ന്നില്ലെന്നും തന്നിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടില്ലായിരുന്നുവെന്നും ഗാംഗുലി പറയുന്നു.

2006ല്‍ ടീമില്‍ മടങ്ങിയെത്തി

2006ല്‍ ടീമില്‍ മടങ്ങിയെത്തി

2005ല്‍ ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ഗാംഗുലി തൊട്ടടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ തിരിച്ചെത്തിയിരുന്നു. അന്നു ടീമിനായി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. കുറച്ചു വര്‍ഷങ്ങള്‍ കൂടി ടീമിനൊപ്പം തുടര്‍ന്ന ഗാംഗുലി 2008ല്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഏകദിനത്തില്‍ 11,000ത്തിലും ടെസ്റ്റില്‍ 7000ത്തിലും അധികം റണ്‍സ് നേടിയിട്ടുള്ള അദ്ദേഹം ഇന്ത്യയുടെ ഇതിഹാസങ്ങളുടെ നിരയില്‍ എക്കാലവുമുണ്ടാവും.

Story first published: Friday, July 10, 2020, 11:34 [IST]
Other articles published on Jul 10, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+