റാഞ്ചി: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വൻറി 20 മത്സരം ഇന്ത്യ പാട്ടും പാടി ജയിച്ചപ്പോൾ താരങ്ങളായത് മൂന്ന് ബൗളർമാർ. സത്യത്തില്‍ മൂന്നല്ല പന്തെടുത്ത അഞ്ച് പേർക്കും വിക്കറ്റ് കിട്ടി. എന്നാൽ ഈ മൂന്ന് പേരുടെ പ്രകടനം കുറച്ച് സ്പെഷലാണ്. നാലോവറിൽ 16 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത് മാൻ ഓഫ് ദി മാച്ചായി. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ഭുമ്രയും യുവ ലെഗ് സ്പിന്നർ യുവേന്ദ്ര ചാഹലുമാണ് റാഞ്ചിയിൽ പ്രത്യേക പരാമർശം അർഹിക്കുന്ന മറ്റ് രണ്ടുപേർ.
ട്വൻറി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബൗളർ എന്ന നേട്ടമാണ് ജസ്പ്രീത് ഭുമ്ര റാഞ്ചിയിൽ സ്വന്തമാക്കിയത്. ആശിഷ് നെഹ്റയെ ആണ് ഭുമ്ര പിന്തള്ളിയത്. 26 കളികളിൽ നിന്നായി നെഹ്റയുടെ പേരിൽ ഇപ്പോൾ 36 വിക്കറ്റുകളുണ്ട്. നെഹ്റയ്ക്കാകട്ടെ ഇത്രയും കളികളിൽ നിന്നായി 34 വിക്കറ്റുകളാണ് ഉള്ളത്. 46 കളികളില്‍ നിന്നും 52 വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമന്‍.
ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ് വെല്ലിനെ തുടർച്ചയായി അഞ്ച് വട്ടം പുറത്താക്കുക എന്ന ഖ്യാതിയാണ് ലെഗ് സ്പിന്നർ യുവേന്ദ്ര ചാഹൽ സ്വന്തമാക്കിയത്. ഐ പി എല്ലിൽ ഒരു വട്ടം, ഏകദിനത്തിൽ മൂന്ന് വട്ടം, ഇപ്പോൾ ട്വന്‍റി 20യിലും - ഇങ്ങനെയാണ് ചാഹൽ മാക്സിയെ വീഴ്ത്തിയത്. ഏകദിനത്തിൽ മൂന്ന് തവണയും മാക്സ് വെല്ലിനെ ചാഹലിന്റെ പന്തിൽ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.