For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് 2019: ഇതാ ക്ലാസിക്കുകള്‍... ഒന്നല്ല, അഞ്ച്, കൂട്ടത്തില്‍ ഇന്ത്യ- ഇംഗ്ലണ്ട് ത്രില്ലറും

12ാം എഡിഷനാണ് ഇത്തവണ ഇംഗ്ലണ്ടില്‍ നടക്കുന്നത്

By Manu

ലണ്ടന്‍: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മെയ് 30ന് ഇംഗ്ലണ്ടില്‍ ആരവമുയരുകയാണ്. നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റിന്റെ വന്‍പൂരത്തിന് ഇംഗ്ലണ്ടില്‍ അരങ്ങുണരുമ്പോള്‍ പ്രതീക്ഷള്‍ വാനോളമാണെന്ന കാര്യത്തില്‍ സംശയമില്ല. അസോസിയേറ്റ് ടീമുകളെ പുറത്തിരുത്തി 10 മുന്‍നിര ടീമുകള്‍ മാത്രം അണിനിരക്കുന്ന ടൂര്‍ണമെന്റെന്ന നിലയില്‍ കൂടി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ഈ ലോകകപ്പ്.

ലോകകപ്പിന്റെ 12ാം എഡിഷനാണ് ഇംഗ്ലണ്ടില്‍ ആരംഭിക്കാനിരിക്കുന്നത്. കഴിഞ്ഞ 11 സീസണുകളിലെ ടൂര്‍ണമെന്റുകളിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഫൈനലിനെപ്പോലും നിഷ്പ്രഭമാക്കിയ ചില ക്ലാസിക്കുകള്‍ ഉണ്ടായിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട അഞ്ചു ത്രില്ലറുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഓസ്‌ട്രേലിയ v/s ദക്ഷിണാഫ്രിക്ക (1999, മല്‍സരഫലം- ടൈ)

ഓസ്‌ട്രേലിയ v/s ദക്ഷിണാഫ്രിക്ക (1999, മല്‍സരഫലം- ടൈ)

1999ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ബെര്‍മിങ്ഹാമില്‍ നടന്ന ക്ലാസിക്ക് ക്രിക്കറ്റ് പ്രേമികള്‍ ഇന്നും മറന്നിട്ടുണ്ടാവില്ല. അന്നത്തെ പോരാട്ടം ടൈയില്‍ കലാശിക്കുകയായിരുന്നു. അന്തരിച്ച മുന്‍ വിവാദ താരം ഹാന്‍സി ക്രോണ്യെയാണ് അന്നു ദക്ഷിണാഫ്രിക്കയെ നയിച്ചത്. ടോസിനു ശേഷം ക്രോണ്യ ഓസീസിനെ ബാറ്റിങിന് അയക്കുകയായിരുന്നു. 213 റണ്‍സില്‍ ഓസീസിനെ ഒതുക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കു കഴിഞ്ഞു. മൈക്കല്‍ ബെവന്‍ (65), ക്യാപ്റ്റന്‍ സ്റ്റീവ് വോ (56) എന്നിവരാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ഷോണ്‍ പൊള്ളോക്ക് അഞ്ചും അലന്‍ ഡൊണാള്‍ഡ് നാലും വിക്കറ്റെടുത്തു.
മറുപടിയില്‍ നാലിന് 61 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ ജാക്വിസ് കാലിസും (53) ജോണി റോഡ്‌സും (43) ചേര്‍ന്ന് കരകയറ്റി. ലാന്‍സ് ക്ലൂസ്‌നറുടെ (16 പന്തില്‍ 31) ഇന്നിങ്‌സ് ടീമിനെ ജയത്തിന് അരികിലെത്തിക്കുകയും ചെയ്തു. അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ ഒമ്പത് റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന മൂന്നു പന്തില്‍ ക്ലൂസ്‌നര്‍ രണ്ടു ബൗണ്ടറിയടിച്ചു. എന്നാല്‍ ആറാമത്തെ പന്തില്‍ ഡൊണാള്‍ഡ് റണ്ണൗട്ടായതോടെ മല്‍സരം ടൈയില്‍ പിരിഞ്ഞു. എങ്കിലും റാങ്കിങില്‍ മുന്നിലായതിനാല്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഓസീസ് സൂപ്പര്‍ സിക്‌സിലെത്തി.

ന്യൂസിലാന്‍ഡ് v/s ഓസ്‌ട്രേലിയ (2015, ന്യൂസിലാന്‍ഡിനു 1 വിക്കറ്റ് ജയം)

ന്യൂസിലാന്‍ഡ് v/s ഓസ്‌ട്രേലിയ (2015, ന്യൂസിലാന്‍ഡിനു 1 വിക്കറ്റ് ജയം)

കഴിഞ്ഞ ലോകകപ്പിലെ ഓസ്‌ട്രേലിയ- ന്യൂസിലാന്‍ഡ് പോരാട്ടവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്നു ഗ്രൂപ്പ് മല്‍സരത്തില്‍ കിവീസ് ഒരു വിക്കറ്റിന്റെ നാടകീയ വിജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ മികച്ച ബൗളിങിലൂടെ കിവീസ് വരിഞ്ഞുകെട്ടി. ബ്രാഡ് ഹാഡിന്റെ (43) ഇന്നിങ്‌സാണ് അവരെ 150 വരെയെത്തിച്ചത്.
ഒമ്പതിന് 106 എന്ന നിലയില്‍ നിന്നാണ് അവര്‍ പൊരുതിക്കയറിയത്. മറുപടിയില്‍ ഒന്നിന് 78 എന്ന ശക്തമായ നിലയില്‍ നിന്നും കിവീസ് അവിശ്വസനയീമാം വിധം തകര്‍ന്നു. നാലിന് 79 എന്ന നിലയിലേക്കു വീണ കിവികള്‍ പിന്നീട് ഒമ്പതിന് 149 റണ്‍സെന്ന നിലയിലും പതറി. എന്നാല്‍ കെയ്ന്‍ വില്ല്യംസണ്‍ (45*) മികച്ച ഇന്നിങ്‌സിലൂടെ കിവികള്‍ക്കു ത്രസിപ്പിക്കുന്ന ജയം നേടിക്കൊടുത്തു.

ഇന്ത്യ v/s ഇംഗ്ലണ്ട് (2011, മല്‍സരഫലം- ടൈ)

ഇന്ത്യ v/s ഇംഗ്ലണ്ട് (2011, മല്‍സരഫലം- ടൈ)

2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ടുമായി ഇന്ത്യ ടൈ വഴങ്ങിയ മല്‍സരവും ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നാണ്. ബെംഗളൂരുവില്‍ നടന്ന കളിയില്‍ സച്ചിന്‍ ടെണ്ടുവല്‍ക്കറുടെ (120) സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ 338 റണ്‍സെന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഗൗതം ഗംഭീര്‍, യുവരാജ് സിങ് എന്നിവര്‍ ഫിഫ്റ്റിയും നേടിയിരുന്നു.
മറുപടിയില്‍ ഇതേ നാണയത്തില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചു. നായകന്‍ ആന്‍ഡ്രു സ്‌ട്രോസ് (158), ഇയാന്‍ ബെല്‍ (69) എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇംഗ്ലണ്ടിനെ രണ്ടിന് 281 റണ്‍സെന്ന ശക്തമായ നിലയിലെത്തിച്ചിരുന്നു. ഇരുവരെയും ഒരേ ഓവറില്‍ സഹീര്‍ ഖാന്‍ പുറത്താക്കിയതോടെ ഇന്ത്യ കളിയിലേക്കു തിരിച്ചുവന്നു. ഒടുവില്‍ എട്ടു വിക്കറ്റിന് 338 റണ്‍സ് തന്നെ നേടി ഇംഗ്ലണ്ട് ടൈ സമ്മതിക്കുകയായിരുന്നു.

ഇംഗ്ലണ്ട് v/s ദക്ഷിണാഫ്രിക്ക (2011, ഇംഗ്ലണ്ടിന് 6 റണ്‍സ് ജയം)

ഇംഗ്ലണ്ട് v/s ദക്ഷിണാഫ്രിക്ക (2011, ഇംഗ്ലണ്ടിന് 6 റണ്‍സ് ജയം)

2011ല്‍ തന്നെ നടന്ന ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടവും തീപാറുന്നതായിരുന്നു. ചെന്നൈയിലാണ് മല്‍സരം നടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക മികച്ച ബൗളിങിലൂടെ 171 റണ്‍സിലൊതുക്കി. രവി ബൊപ്പാര (60), ജൊനാതന്‍ ട്രോട്ട് (52) എന്നിവര്‍ ഇംഗ്ലീഷ് നിരയില്‍ തിളങ്ങി.
മറുപടിയില്‍ മൂന്നിന് 124 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഇംഗ്ലീഷ്് ബൗളര്‍മാര്‍ 165 റണ്‍സില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ആറു റണ്‍സിന്റെ നാടകീയ വിജയം പിടിച്ചെടുത്തു. സ്റ്റുവര്‍ട്ട് ബ്രോഡ് നാലും ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 31 റണ്‍സിനിടെയാണ് ഇംഗ്ലണ്ട് ആറു വിക്കറ്റുകള്‍ കൊയ്തത്.

ദക്ഷിണാഫ്രിക്ക v/s ശ്രീലങ്ക (2007, ദക്ഷിണാഫ്രിക്കയ്ക്ക് 1 വിക്കറ്റ് ജയം)

ദക്ഷിണാഫ്രിക്ക v/s ശ്രീലങ്ക (2007, ദക്ഷിണാഫ്രിക്കയ്ക്ക് 1 വിക്കറ്റ് ജയം)

2007ല്‍ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മില്‍ നടന്ന ലോകകപ്പിലെ പോരാട്ടവും പൊടിപാറുന്നതായിരുന്നു. അന്നു പ്രൊവിന്‍സില്‍ നടന്ന സൂപ്പര്‍ 8 മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ഒരു റണ്‍സിന് ജയിച്ചു കയറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്കയെ 50 ഓവറിനുള്ളില്‍ 209 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ പുറത്താക്കി. തിലകരത്‌നെ ദില്‍ഷന്‍ (58), റസ്സല്‍ ആര്‍നോള്‍ഡ് (50) എന്നിവരാണ് ലങ്കയെ കാത്തത്.
മറുപടിയില്‍ രണ്ടിന് 160 എന്ന ശക്തമായ നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. ജയിക്കാന്‍ അവര്‍ക്ക് അപ്പോള്‍ 50 റണ്‍സ് മതിയായിരുന്നു. എന്നാല്‍ ലങ്കന്‍ ബൗളര്‍മാര്‍ ഉജ്ജ്വല ബൗളിങിലൂടെ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. നാലു പന്തില്‍ നാലു വിക്കറ്റെടുത്ത ലസിത് മലിങ്ക ദക്ഷിണാഫ്രിക്കയെ ഒമ്പതിന് 207ലേക്ക് വീഴ്ത്തി. എങ്കിലും അവസാന വിക്കറ്റില്‍ തൂങ്ങി ദക്ഷിണാഫ്രിക്ക ഒരു വിധത്തില്‍ ജയിച്ചു കയറി.

Story first published: Monday, May 27, 2019, 12:07 [IST]
Other articles published on May 27, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+