ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിന്ന് പോയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021ന്റെ രണ്ടാം പാദം സെപ്തംബര്‍ 19ന് ആരംഭിക്കും. ഫൈനല്‍ ഒക്ടോബര്‍ 15ന് നടക്കും. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഇത് സ്ഥിരീകരിച്ചു. ടൈംസ് നൗവാണ് രാജീവ് ശുക്ലയെ ഉദ്ധരിച്ച് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
60 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ആകെ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 29 മത്സരങ്ങള്‍ പൂര്‍ത്തിയാപ്പോഴേക്കും കോവിഡ് വ്യാപനം താരങ്ങളിലേക്കും എത്തുകയായിരുന്നു.വൃദ്ധിമാന്‍ സാഹ,വരുണ്‍ ചക്രവര്‍ത്തി തുടങ്ങി ഒമ്പതോളം താരങ്ങള്‍ക്കും സിഎസ്‌കെയുടെ പരിശീലക സംഘത്തിലേക്കും കോവിഡ് വ്യാപിച്ചതോടെയാണ് ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചത്.
31 മത്സരങ്ങള്‍ ഇനിയും നടക്കാനുണ്ട്. ഇന്ത്യയിലെ കോവിഡ് സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ യുഎഇയിലാവും ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. ആരാധകരെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം. 2020ല്‍ യുഎഇയില്‍ വിജയകരമായി ടൂര്‍ണമെന്റ് നടത്താന്‍ ബിസിസി ഐക്ക് സാധിച്ചിരുന്നു. മറ്റ് പല രാജ്യങ്ങളും ഐപിഎല്ലിന് വേദിയാന്‍ താല്‍പര്യം അറിയിച്ചെങ്കിലും യുഎഇയെ ബിസിസി ഐ തിരഞ്ഞെടുക്കുകയായിരുന്നു.
പല വിദേശ താരങ്ങളും രണ്ടാം പാദത്തില്‍ പങ്കെടുക്കാത്തത് ഫ്രാഞ്ചൈസികള്‍ക്കും ബിസിസിഐക്കും ഒരുപോലെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ്,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍ ടീമിലെ താരങ്ങളിലെ ആരും തന്നെ പങ്കെടുത്തേക്കില്ല. ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ ആരൊക്കെ പങ്കെടുക്കുമെന്നത് കണ്ടറിയണം. അന്താരാഷ്ട്ര മത്സരങ്ങളുള്ളതിനാലാണ് പല താരങ്ങള്‍ക്കും ഐപിഎല്ലിന്റെ രണ്ടാം പാദം കളിക്കാന്‍ സാധിക്കാത്തത്.
കൂടാതെ ടൂര്‍ണമെന്റിന് മുമ്പായി ഇനിയും താരങ്ങള്‍ ക്വാറന്റെയ്ന്‍ നോക്കണം. ടൂര്‍ണമെന്റ് കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ വീണ്ടും ക്വാറന്റെയ്‌നില്‍ ഇരിക്കണം. ഇതൊക്കെ മാനസികമായി വിദേശ താരങ്ങള്‍ക്ക് കടുത്ത പ്രതിസന്ധിയാണുണ്ടാക്കുന്നത്. അതിനാല്‍ത്തന്നെ പ്രധാനപ്പെട്ട വിദേശ താരങ്ങളടക്കം രണ്ടാം പാദത്തില്‍ നിന്ന് വിട്ടുനിന്നേക്കും.
ആദ്യ പാദ പോയിന്റ് പട്ടിക പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സാണ് തലപ്പത്ത്. നിലവില്‍ റിഷഭ് പന്ത് നയിക്കുന്ന ടീമിലേക്ക് ടീമിന്റെ നായകനായ ശ്രേയസ് അയ്യര്‍ മടങ്ങിയെത്താനും സാധ്യതയുണ്ട്. സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് ആദ്യ നാല് സ്ഥാനത്തുള്ള മറ്റുള്ളവര്‍.സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അവസാന സ്ഥാനത്ത്. വിദേശ താരങ്ങള്‍ കളിക്കാതിരുന്നാല്‍ പല ടീമുകളെയും അത് കാര്യമായി ബാധിച്ചേക്കും. ടൂര്‍ണമെന്റ് റദ്ദായാല്‍ 2500 കോടിയോളം നഷ്ടം വരുമെന്നതിനാല്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് മുന്നോട്ട് പോകാനാണ് ബിസിസിഐയുടെ തീരുമാനം.