അഞ്ച് വര്‍ഷം കളത്തിന് പുറത്ത്
അഞ്ചു വര്‍ഷത്തേക്കാണ് ഷഹാദത്തിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയത്. ഇതോടെ താരത്തിന്റെ കരിയറിനു തന്നെ ഏറെക്കുറെ അവസാനമായിരിക്കുകയാണ്. ദേശീയ ക്രിക്കറ്റ് ലീഗിനിടെയാണ് സഹതാരം കൂടിയായ അറഫാത്ത് സണ്ണിയെ ഷഹാദത്ത് ആക്രമിക്കാന്‍ ശ്രമിച്ചത്. ഖുല്‍ന ഡിവിഷനും ധാക്ക ഡിവിഷനും തമ്മിലുള്ള കളിക്കിടെയായിരുന്നു സംഭവം. സഹതാരങ്ങള്‍ ഇടപെട്ടാണ് അറഫാത്ത് സണ്ണിയെ ഷഹാദത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. എന്താണ് ടീമംഗത്തെ താരം ആക്രമിക്കാനുള്ള കാരണമെന്നു വ്യക്തമായിട്ടില്ല.
ആദ്യ റിപ്പോര്‍ട്ടുകള്‍
ഞായറാഴ്ച നടന്ന മല്‍സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ഇതേ തുടര്‍ന്നു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു ഷഹാദത്ത്. താരത്തെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നായിരുന്നു നേരത്തേ വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബിസിബിയുടെ അച്ചടക്കലംഘനത്തിന്റഖെ ലെവല്‍ നാലിന്റെ ലംഘനമാണ് ഷഹാദത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് മുന്‍ നായകന്‍ മിന്‍ഹസുല്‍ അബ്ദിന്‍ ഉള്‍പ്പെട്ട ദേശീയ ക്രിക്കറ്റ് ലീഗ് ടെക്‌നിക്കല്‍ കമ്മിറ്റി അഞ്ചു വര്‍ഷത്തേക്ക് ഷഹാദത്തിനെ വിലക്കുന്നതായി പ്രഖ്യാപിച്ചത്. പിഴയും താരത്തിനു ചുമത്തിയിട്ടുണ്ട്.
33 കാരനായ ഷഹാദത്ത് ബംഗ്ലാദേശിനു വേണ്ടി 51 ഏകദിനങ്ങളിലും 38 ടെസ്റ്റുകളിലും കളിച്ചിട്ടുണ്ട്. 2013ലാണ് പേസറെ അവസാനമായി ബംഗ്ലാദേശ് ജഴ്‌സിയില്‍ കണ്ടത്.
നേരത്തേ ജയില്‍ ശിക്ഷ
2015ല്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള താരം കൂടിയാണ് ഷഹാദത്ത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നായിരുന്നു ഇത്. അന്ന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഷഹാദത്തിനെ ബിസിബി വിലക്കിയിരുന്നു. മാനുഷിക പരിഗണനയുടെ പേരില്‍ ബിസിബി വിലക്ക് പിന്നീട് നീക്കുകയായിരുന്നു. 2016ല്‍ ഈ കേസില്‍ ഷഹാദത്തിനെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയിരുന്നു. ഇരുവരും കുറ്റക്കാരാണെന്നു പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണിത്.
ആഭ്യന്തര ക്രിക്കറ്റില്‍ മാത്രമേ താരത്തിനു കളിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. ഇതിനിടെയാണ് പുതിയ സംഭവം ഷഹാദത്തിനെ വീണ്ടും വിലക്കിലേക്കു നയിച്ചത്.