ആധുനിക ക്രിക്കറ്റിലെ ചേസ് മാസ്റ്ററെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം വിരാട് കോലി. കാരണം നാട്ടിലായാലും വിദേശത്തായാലും ഏതു തരത്തിലുള്ള പിച്ചിലായാലും റണ്‍സ് ചേസ് ചെയ്യുമ്പോള്‍ അസാധാരണ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹം മിടുക്കനായിരുന്നു. ഏറ്റവും അവസാനമായി കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള ത്രില്ലിങ് റണ്‍ചേസില്‍ കോലിയുടെ ഇന്നിങ്‌സ് നമുക്ക് എങ്ങനെ മറക്കാന്‍ കഴിയും? തോല്‍വി ഏറെക്കുറെ ഉറപ്പിച്ച ഘട്ടത്തില്‍ നിന്നായിരുന്നു അദ്ദേഹം അപരാജിത ഫിഫ്റ്റിയുമായി അവസാനത്തെ ബോളില്‍ ഇന്ത്യക്കു നാടകീയ വിജയം സമ്മാനിച്ചത്.

അതുകൊണ്ടു തന്നെ എതിര്‍ ടീമിനെ സംബന്ധിച്ച് വിരാട് കോലിയുടെ വിക്കറ്റെടുക്കുകയെന്നത് അത്ര മാത്രം പ്രധാനപ്പെട്ട കാര്യമാണ്. കാരണം റണ്‍ചേസില്‍ അദ്ദേഹത്തെ പുറത്താക്കാനുള്ള ഒരു അവസരം പാഴാക്കിയാല്‍ അതിനു എത്ര മാത്രം വിലയാണ് നല്‍കേണ്ടി വരികയെന്നത് പ്രവചിക്കുക അസാധ്യമാണ്. കോലി ഏകദിനത്തില്‍ നേടിയിരിക്കുന്ന 45 സെഞ്ച്വറികള്‍ 21ഉം റണ്‍ചേസിലായിരുന്നു. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്കെതിരേയെല്ലാം അദ്ദേഹം റണ്ടചേസില്‍ സെഞ്ച്വറികള്‍ കുറിച്ചിട്ടുണ്ട്. പാകിസ്താനെതിരേ കളിക്കുമ്പോള്‍ കോലി മറ്റൊരു ലെവലിലേക്കു ഉയരാറുണ്ടെന്നു കണക്കുകള്‍ പറയുന്നു. ഗംഭീര റെക്കോര്‍ഡാണ് അവര്‍ക്കെതിരേ അദ്ദേഹത്തിന്റേത്.
വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമേ റണ്‍ചേസില്‍ വിരാട് കോലിക്കു തിളങ്ങാന്‍ സാധിക്കാതെ പോയിട്ടുള്ളൂ. അക്കൂട്ടത്തില്‍ പെടുത്താവുന്ന മല്‍സരമാണ് 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരായ ഫൈനല്‍. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ഫൈനല്‍ കൂടിയായിരുന്നു ഇത്. പക്ഷെ വന്‍ പരാജയമായിരുന്നു അന്നു ഇന്ത്യക്കു നേരിട്ടത്. 339 റണ്‍സിന്റെ റെക്കോര്‍ഡ് ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ വെറും 158ന് ഓള്‍ഔട്ടാവുകയായിരുന്നു. പേസര്‍ മുഹമ്മദ് ആമിറിന്റെ ന്യൂബോള്‍ ആക്രമണത്തില്‍ കോലിയടക്കമുള്ള ഇന്ത്യന്‍ മുന്‍നിര തകര്‍ന്നതായിരുന്നു പരാജയകാരണം.

ഈ ഫൈനലില്‍ വിരാട് കോലിയുടെ ഒരു ക്യാച്ച് കൈവിട്ട ശേഷം കളിക്കളത്തില്‍ താന്‍ കടന്നുപോയ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന അസ്ഹര്‍ അലി. ലോര്‍ഡ്‌സിലെ ഫൈനലില്‍ അന്നു താന്‍ കൈവിട്ട ക്യാച്ചിനു ശേഷം കോലി തകര്‍പ്പന്‍ ഇന്നിങ്‌സുമായി ഇന്ത്യയെ വിജയിപ്പിച്ചിരുന്നെങ്കില്‍ എന്താവും തന്റെ അവസ്ഥയെന്നു ആലോചിച്ച് ഭയന്നതായി അലി പറയുന്നു. ഒരു ക്യാച്ച് നഷ്ടത്തിനും പുറത്താവലിനുമിടയില്‍ ഞാന്‍ പലതും യഥാര്‍ഥത്തില്‍ മുന്നില്‍ കണ്ടു. ഒരുപാട് കാര്യങ്ങള്‍ എന്റെ കണ്ണുകള്‍ക്കു മുന്നിലൂടെ മിന്നി മറഞ്ഞുപോയി.
എനിക്കു ഭാരവും സമ്മര്‍ദ്ദവും കൂടുന്നതു പോലെ അനുഭവപ്പെട്ടു. നിങ്ങള്‍ എന്താണ് ചെയ്തിരിക്കുന്നതെന്നു ചോദിച്ച് ലോകം മുഴുവന്‍ എന്നെ നോക്കുന്നതു പോലെ തോന്നുകയും ചെയ്തു. ദൈവമേ അതു തടയണേ, കോലി അന്നു തന്റെ ചേസിങ് പാടവം പുറത്തെടുത്ത് വലിയൊരു ഇന്നിങ്‌സുമായി ഇന്ത്യയെ വിജയിപ്പിച്ചിരുന്നെങ്കില്‍ എന്റെ വീട് തകര്‍ക്കപ്പെടും. ഭാഗ്യവശാല്‍ ഞാന്‍ ഈ കാര്യങ്ങളെല്ലാം മനസ്സില്‍ ചിന്തിച്ചുകൊണ്ടിരിക്കെ തൊട്ടടുത്ത ബോളില്‍ തന്നെ കോലി പുറത്താവുകയായിരുന്നുവെന്നും ഹസ്‌നാ മനാ ഹെയെന്ന ഷോയില്‍ അസ്ഹര്‍ അലി വെളിപ്പെടുത്തി.

മുഹമ്മദ് ആമിറിന്റെ ബൗളിങില്‍ സെക്കന്റ് സ്ലിപ്പിലായിരുന്നു വിരാട് കോലിയുടെ ക്യാച്ച് അസ്ഹര്‍ അലിയുടെ കൈകളില്‍ നിന്നും വഴുതിപ്പോയത്. പക്ഷെ ഈ ആയുസ്സ് മുതലാക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റനു കഴിഞ്ഞില്ല. തൊട്ടടുത്ത ബോളില്‍ ടോപ് എഡ്ജ് ചെയ്ത കോലിയെ പോയിന്റില്‍ ഷദാബ് ഖാന്‍ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി. ഫൈനലില്‍ 180 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമായിരുന്നു പാകിസ്താന്‍ അന്നു സ്വന്തമാക്കിയത്. അവരുടെ കന്നി ചാംപ്യന്‍സ് ട്രോഫി നേട്ടം കൂടിയായിരുന്നു ഇത്. പാകിസ്താനിലെ മുഴുവന്‍ ആളുകളേക്കാള്‍ തനിക്ക് സന്തോഷം തോന്നിയ വിജയമായിരുന്നു അതെന്ന് അസ്ഹര്‍ അലി വ്യക്തമാക്കി.
ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം വെടിക്കെട്ട് സെഞ്ച്വറിയുമായി പാകിസ്താന്റെ ഹീറോയായി മാറിയ ഫഖര്‍ സമാനായിരുന്നു. 114 റണ്‍സാണ് അദ്ദേഹം നേടിയത്. ജസ്പ്രീത് ബുംറയുടെ ബൗളിങില്‍ പുറത്താവലില്‍ നിന്നും തുടക്കത്തില്‍ രക്ഷപ്പെട്ട ശേഷമായിരുന്നു ഫഖാര്‍ ഇന്ത്യയെ വേട്ടയാടിയത്. അസ്ഹര്‍ അലി 59 റണ്‍സും ഫൈനലില്‍ നേിയിരുന്നു. ഫഖാറിനൊപ്പം 128 റണ്‍സിന്റെ കൂട്ടുകെട്ട ഓപ്പണിങ് വിക്കറ്റിലുണ്ടാക്കിയതിനു ശേഷമായിരുന്നു അദ്ദേഹം ക്രീസ് വിട്ടത്.