ഓക്‌ലാന്‍ഡ്: അടി, തിരിച്ചടി, പിന്നെ പൊരിഞ്ഞ അടി... ട്വന്റി20 ക്രിക്കറ്റിന്റെ റെക്കോര്‍ഡുകളെല്ലാം ബൗണ്ടറിക്കു മുകളിലൂടെ പറന്ന ത്രില്ലറില്‍ ഓസ്‌ട്രേലിയ ലോക റെക്കോര്‍ഡ് കുറിച്ചു. ത്രിരാഷ്ട ട്വന്റി പരമ്പയില്‍ ന്യൂസിലന്‍ഡിനെതിരേയാണ് കംഗാരുപ്പട ചരിത്രവിജയം സ്വന്തമാക്കിയത്. ട്വന്റിയില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന ജയിച്ച ടീമെന്ന ലോകറെക്കോര്‍ഡ് ഓസീസിന്റെ പേരിലാവുകയും ചെയ്തു. ഇരുടീമും കൂടി 120 പന്തില്‍ വാരിക്കൂട്ടിയത് 488 റണ്‍സാണ്!!. 32 സിക്‌സറുകളും കളിയില്‍ പിറന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 243 റണ്‍സ് അടിച്ചെടുത്തു. വെറും 54 പന്തില്‍ ആറു ബൗണ്ടറികളും ഒമ്പത് സിക്‌സറുമടക്കം 105 റണ്‍സ് വാരിക്കൂട്ടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ടീമിനെ വന്‍ സ്‌കോറിലെത്തിച്ചത്. 33 പന്തില് ആറു വീതം സിക്‌സറും ബൗണ്ടറികളുമടക്കം 76 റണ്‍സെടുത്ത കോളിന്‍ മണ്‍റോയാണ് ടീമിന്റെ മറ്റൊരു സ്‌കോറര്‍.

മറുപടിയില്‍ ഓസീസും ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു. അപ്രാപ്യമെന്നു തോന്നിച്ച 244 റണ്‍സെന്ന വിജയലക്ഷ്യത്തിലെത്താന്‍ കംഗാരുക്കള്‍ക്കു 18.5 ഓവര്‍ മാത്രമേ വേണ്ടിവന്നുള്ളൂ. നഷ്ടമായതാവട്ടെ വെറും അഞ്ചു വിക്കറ്റു മാത്രം. ഡാസി ഷോട്ട് 76 (44 പന്ത്, 8 ബൗണ്ടറി, 3 സിക്‌സര്‍), ഡേവിഡ് വാര്‍ണര്‍ 59 (24 പന്ത്, 4 ബൗണ്ടറി, 5 സിക്‌സര്‍), ആരോണ്‍ ഫിഞ്ച് 36* (14 പന്ത്, 3 ബൗണ്ടറി, 3 സിക്‌സര്‍), ഗ്ലെന്‍ മാക്‌സ് വെല്‍ 31 (14 പന്ത്, 3 ബൗണ്ടറി, 2 സിക്‌സര്‍) എന്നിവരുടെ തീപ്പൊരി ഇന്നിങ്‌സുകളാണ് ഓസീസിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

ഇഷ് സോധിയൊഴികെ കിവീസിനായി പന്തെറിഞ്ഞ അഞ്ചു ബൗളര്‍മാരും 10ലേറെ റണ്‍സാണ് ഒരോവറില്‍ വിട്ടുകൊടുത്തത്. ഓസീസ് ഓപ്പണര്‍ ഷോര്‍ട്ടാണ് മാന്‍ ഓഫ് ദി മാച്ച്. ആദ്യ മൂന്നു മല്‍സരങ്ങളിലും ജയിച്ച ഓസീസ് നേരത്തേ തന്നെ പരമ്പരയില്‍ ഫൈനലിലേക്കു ടിക്കറ്റെടുത്തിരുന്നു.