സിഡ്‌നി: കേപ്ടൗണ്‍ ടെസ്റ്റില്‍ ടീം ഇന്ത്യക്കു നേരിട്ട വന്‍ ബാറ്റിങ് തകര്‍ച്ചയ്ക്കു ശേഷം പാകിസ്താനും റെഡ് ബോള്‍ ക്രിക്കറ്റില്‍ സമാനമായൊരു ബാറ്റിങ് ദുരന്തം നേരിട്ടിക്കുകയാണ്. സൗത്താഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റില്‍ ടെസ്റ്റില്‍ ഒരേ സ്‌കോറില്‍ ആറു വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചായിരുന്നു ഇന്ത്യ ലോക റെക്കോര്‍ഡിട്ടത്. ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലാണ് പാകിസ്താന് സമാനമായൊരു കൂട്ടത്തകര്‍ച്ച നേരിട്ടിരിക്കുന്നത്.
ഇന്ത്യയോളം പരിതാപകരമല്ലെങ്കിലും പാകിസ്താനെ സംബന്ധിച്ച് ഈ തകര്‍ച്ച അവരെ തോല്‍വിയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. രണ്ടാമിന്നിങ്‌സില്‍ വെറും ഒമ്പതു റണ്‍സ് മാത്രമെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് പാകിസ്താന്‍ കളഞ്ഞുകുളിച്ചത്. രണ്ടു വിക്കറ്റിനു 58 റണ്‍സെന്ന നിലയില്‍ നിന്നും പാക് ടീം കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ഏഴു വിക്കറ്റിനു 67 റണ്‍സിലേക്കു തകര്‍ന്നടിയുകയായിരുന്നു. ഇതോടെ ടെസ്റ്റിലെ നേരിയ മുന്‍തൂക്കം അവര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.

ഒരോവറില്‍ മൂന്നു വിക്കറ്റുകള്‍ കടപുഴക്കിയ പേസര്‍ ജോഷ് ഹേസല്‍വുഡാണ് പാകിസ്താന്‍ ബാറ്റിങ് നിരയില്‍ വന്‍ നാശം വിതച്ചത്. 25ാം ഓവറിലാണ് അദ്ദേഹം പാകിസ്താനെ സ്തബ്ധരാക്കിയത്. ആദ്യത്തെ ബോളില്‍ സൗദ് ഷക്കീലിനെ (2) ഹേസല്‍വുഡിന്റെ ബൗളിങില്‍ സ്റ്റീവ് സ്മിത്ത് പിടികൂടുകയായിരുന്നു.
മൂന്നാമത്തെ ബോളില്‍ സാജിദ് ഖാനെ (0) ഹേസല്‍വുഡ് മടക്കി. ക്ലീന്‍ ബൗള്‍ഡായാണ് താരം ക്രീസ് വിട്ടത്. അഞ്ചാമത്തെ ബോളില്‍ ആഗ സല്‍മാനും (0) അക്കൗണ്ട് തുറക്കും മുമ്പ് വീഴുകയായിരുന്നു. ഹേസല്‍വുഡിന്റെ ബൗളിങില്‍ ഡേവിഡ് വാര്‍ണറാണ് ക്യാച്ചെടുത്തത്.
14 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സുമായാണ് പാകിസ്താന്‍ വീണ്ടും ബാറ്റിങിനു ഇറങ്ങിയത്. എന്നാല്‍ അബ്ദ്ദുള്ള ഷഫീഖിനെ (0) മിച്ചെല്‍ സ്റ്റാര്‍ക്കും ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെ (0) ഹേസല്‍വുഡും മടക്കിയതോടെ പാകിസ്താന്‍ ഒരു റണ്‍സിനു രണ്ടു വിക്കറ്റെന്ന നിലയില്‍ പതറി. തുടര്‍ന്നായിരുന്നു സയിം അയൂബും മുന്‍ നായകന്‍ ബാബര്‍ ആസവും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ടുമായി പാകിസ്താനെ കരകയറ്റിയത്.
രണ്ടു വിക്കറ്റിനു 57 റണ്‍സെന്ന നിലയില്‍ പാകിസ്താന്‍ കളിയിലേക്കു തിരിച്ചുവരവെയായിരുന്നു അയൂബിനെ (33) നതാന്‍ ലയണ്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. പാക് ബാറ്റിങിന്റെ കൂട്ടത്തകര്‍ച്ചയുടെ തുടക്കവും ഇവിടെയായിരുന്നു.

ടീം സ്‌കോറിലേക്കു രണ്ടു റണ്‍സ് കൂടി ചേര്‍ക്കവെ ബാബറും പുറത്തായി. ട്രാവിസ് ഹെഡാണ് ബാബറിനെ (23) അലെക്‌സ് ക്യാരിക്കു സമ്മാനിച്ചത്. തുടര്‍ന്നു ഏഴു റണ്‍സ് ടീം സ്‌കോറിലേക്കു പാക് ടീം കൂട്ടിച്ചേര്‍ത്തെങ്കിലും ഹേസല്‍വുഡിന്റെ ഒരോവറിലെ പ്രഹരം പാകിസ്താനെ തരിപ്പണമാക്കി.
ഹേസല്‍വുഡ് നാലു വിക്കറ്റുകള്‍ ഇതിനകം നേടിക്കഴിഞ്ഞു. ഏഴു വിക്കറ്റിനു 68 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം പാകിസ്താന്‍ രണ്ടാമിന്നിങ്സിലെ കളി അവസാനിപ്പിച്ചത്. മൂന്നു വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കെ അവര്‍ക്കു ഇപ്പോള്‍ 82 റണ്‍സിന്റെ ലീഡ് മാത്രമേയുള്ളൂ.
രണ്ടു ദിവസങ്ങൾ ബാക്കിനില്‍ക്കെ പരാജയമൊഴിവാക്കുക പാക് ടീമിനു ഇനി അസാധ്യമായിരിക്കും. ആദ്യ രണ്ടു ടെസ്റ്റുകളിലും തോറ്റ പാകിസ്താന്‍ ഇതിനകം മൂന്നു മല്‍സരങ്ങളുടെ പരമ്പര കൈവിട്ടുകഴിഞ്ഞു. ഇനി തൂത്തുവാരലെന്ന വലിയ നാണക്കേടാണ് അവരെ കാത്തിരിക്കുന്നത്.