For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗ്രൗണ്ടിലെത്തും മുമ്പ് മനസ്സില്‍ കളി തുടങ്ങി! ഉറക്കവും നഷ്ടമായി- മറികടന്നതിനെക്കുറിച്ച് സച്ചിന്‍

കടുത്ത ഉത്കണ്ഠ വര്‍ഷങ്ങളോളം തനിക്കുണ്ടായിരുന്നതായി മുന്‍ ഇതിഹാസം

കായിക താരത്തിനു ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസികാരോഗ്യവും അത്ര തന്നെ പ്രധാനപ്പെട്ടതാണെന്നു ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കടുത്ത മാനിസകസമര്‍ദ്ദങ്ങളും വിഷാദ രോഗവുമെല്ലാം കാരണം മല്‍സരരംഗത്തു നിന്നു പിന്‍മാറുകയോ, വിട്ടുനില്‍ക്കുകയോ ചെയ്ത ഒരുപാട് കായിക കതാരങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും ഈ തരത്തില്‍ ക്രിക്കറ്റില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരുന്നു.

അണ്‍അക്കാഡമി സംഘടിപ്പിച്ച ഒരു സംവാദത്തിലാണ് കരിയറില്‍ താനും സമാനമായ അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടെന്നും പിന്നീട് അതിനെയെല്ലാം അതിജീവിച്ച് തിരിച്ചുവരികയായിരുന്നുവെന്നും സച്ചിന്‍ വെളിപ്പെടുത്തിയത്.

 മാനസികമായ തയ്യാറെടുപ്പും പ്രധാനം

മാനസികമായ തയ്യാറെടുപ്പും പ്രധാനം

ശാരീരികമായി മാത്രമല്ല ഒരു മല്‍സരത്തിനു മുമ്പ് മാനസികമായും നമ്മള്‍ തയ്യാറെടുക്കേണ്ടതുണ്ട്. ഈ യാഥാര്‍ഥ്യം ഒരു സമയത്തു ഞാനും തിരിച്ചറിഞ്ഞിരുന്നു. ശരീരത്തിനൊപ്പം മനസ്സും പൂര്‍ണ ഫിറ്റായി നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനമാണ്.
ഞാന്‍ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതിനും വളരെ മുമ്പ് തന്നെ മനസ്സില്‍ മല്‍സരം ആരംഭിച്ചു കഴിഞ്ഞിരുന്നു. ആ സമയത്ത് ഉത്കണ്ഠ വളരെ കൂടുതലായിരുന്നുവെന്നും സച്ചിന്‍ വെളിപ്പെടുത്തി.

 ഉറക്കം നഷ്ടമായി

ഉറക്കം നഷ്ടമായി

കരിയറില്‍ 10-12 വര്‍ഷത്തോളം കടുത്ത ഉത്കണ്ഠ എന്നെ വേട്ടയാടിയിരുന്നു. മല്‍സരത്തിന്റെ തലേദിവസമുള്ള രാത്രികളില്‍ എനിക്കു ഉറക്കം കിട്ടാതെയായി. പിന്നീടാണ് എന്റെ തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇതെന്നും ഞാന്‍ അംഗീകരിച്ചു തുടങ്ങിയത്.
അതിനു ശേഷം രാത്രിയില്‍ ഉറക്കം ലഭിക്കാതിരുന്നപ്പോള്‍ മനസ്സിനെ ശാന്തമാക്കുന്നതിനു വേണ്ടി പല കാര്യങ്ങളും ഞാന്‍ ചെയ്യാന്‍ തുടങ്ങി. ടെലിവിഷന്‍ കാണുക, വീഡിയോ ഗെയിമുകള്‍ കളിക്കുക, ഷാഡോ ബാറ്റിങ് എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു.

 സഹോദരന്റെ ഉപദേശം

സഹോദരന്റെ ഉപദേശം

സഹോദരന്‍ നല്‍കിയ ചില ഉപദേശങ്ങളും ഉത്ഖണ്ഠയെ മറികടക്കാന്‍ തന്നെ സഹായിച്ചിരുന്നതായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വ്യക്തമാക്കി. രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചായ സ്വയമുണ്ടാക്കുന്നത് പോലും മല്‍സരത്തിനു തയ്യാറെടുക്കാന്‍ എന്നെ സഹായിച്ചിരുന്നു. കൂടാതെ വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതും അലക്കുന്നതുമെല്ലാം കളിക്കു തയ്യാറെടുക്കാന്‍ എന്നെ സഹായിച്ച കാര്യങ്ങളാണ് .
മല്‍സരത്തിന്റെ തലേ ദിവസം തന്നെ ഞാന്‍ എന്റെ ബാഗ് തയ്യാറാക്കി വച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം എന്നെ പഠിപ്പിച്ചത് സഹോദരനായിരുന്നു. പിന്നീട് ഇവയെല്ലാം ശീലമായി മാറുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി കരിയറിലെ അവസാനത്തെ മല്‍സരത്തില്‍ കളിക്കുന്നതിനു മുമ്പും ഇവയൊക്കെ താന്‍ ആവര്‍ത്തിച്ചിരുന്നതായും സച്ചിന്‍ വിശദമാക്കി.

 അംഗീകരിക്കുകയെന്നത് പ്രധാനം

അംഗീകരിക്കുകയെന്നത് പ്രധാനം

ഉത്കണ്ഠയുള്‍പ്പെടെയുള്ള മാനസിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവയെ അംഗീകരിക്കുകയെന്നതാണ് അവയെ മറികടക്കാനുള്ള ആദ്യത്തെ വഴിയെന്നു സച്ചിന്‍ പറഞ്ഞു. പരിക്കേല്‍ക്കുകയാണെങ്കില്‍ അത് പരിശോധിക്കാനും ഭേദമാക്കാനുമെല്ലാം ഡോക്ടര്‍മാരും ഫിസിയോമാരുമുണ്ടാവും. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി.
ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാവുകയെന്നത് സാധാരണമാണ്. എന്നാല്‍ തിരിച്ചടികള്‍ നേരിടുന്ന സമയങ്ങളില്‍ നിങ്ങള്‍ക്കു ചുറ്റിലും ആളുകള്‍ വേണം. തനിക്കു മാനസിക പ്രശ്‌നങ്ങളുണ്ടെന്നു സ്വയം ഒരാള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അതു മറികടക്കാനുള്ള വഴികളും അയാള്‍ തിരയുമെന്നു സച്ചിന്‍ അഭിപ്രായപ്പെട്ടു.

 ഹോട്ടല്‍ സ്റ്റാഫിന്റെ ഉപദേശം

ഹോട്ടല്‍ സ്റ്റാഫിന്റെ ഉപദേശം

ഒരു വ്യക്തിക്ക് ഏതൊരാളില്‍ നിന്നും പലതും പഠിക്കാന്‍ കഴിയുമെന്ന് തന്റെ ജീവിതത്തിലെ ഒരു സംഭവം ഉദാഹരണമായി കാണിച്ച് സച്ചിന്‍ വ്യക്തമാക്കി. ഒരിക്കല്‍ ചെന്നൈയിലെ ഒരു ഹോട്ടല്‍ സ്റ്റാഫിന്റെ ഉപദേശം ബാറ്റിങ് മെച്ചപ്പെടുത്താന്‍ തന്നെ സഹായിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ഹോട്ടലില്‍ താമസിക്കവെ ദോശയുമായി അകത്തേക്കു വന്ന റൂംബോയ് അതു മേശയ്ക്കു മുകളില്‍ വച്ച ശേഷം എനിക്കൊരു ഉപദേശവും നല്‍കി. ബാറ്റ് സ്വിങ് ചെയ്യിക്കുന്നതില്‍ നിങ്ങള്‍ക്കു തടസ്സമാവുന്നത് കൈമുട്ടിലെ ഗാര്‍ഡാണെന്നൊയിരുന്നു അയാള്‍ ചൂണ്ടിക്കാട്ടിയത്. ഇതു തന്നെയയായിരുന്നു സത്യമെന്നു എനിക്കു ബോധ്യമായി. ഈ ഉപദേശം സ്വീകരിച്ച് ഞാന്‍ വരുത്തിയ മാറ്റം പ്രശ്‌നം പരിഹരിക്കാന്‍ സഹായിച്ചതായും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, May 17, 2021, 12:35 [IST]
Other articles published on May 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+