അബുദാബി: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെ ഡു ഓര്‍ ഡൈ മാച്ചില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് പാകിസ്താന്റെ ഗംഭീര തിരിച്ചുവരവ്. ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളി പാക് ടീം പുറത്തെടുത്തപ്പോള്‍ ലങ്കയ്ക്കു മറുപടിയില്ലായിരുന്നു. അഞ്ചു വിക്കറ്റിന്റെ ആധികാരിക വിജയമാണ് അവര്‍ സ്വന്തമാക്കിയത്. ഇതോടെ പാക് ടീം ഫൈനല്‍ പ്രതീക്ഷ കാത്തപ്പോള്‍ ലങ്ക ഏറെക്കുറെ പുറത്തായെന്നു പറയാം.
170 റണ്‍സ് പിച്ചില്‍ വെറും 134 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാക് ടീമിനു മുന്നില്‍ ലങ്കയ്ക്കു വയ്ക്കാനായത്. ഓപ്പണിങ് വിക്കറ്റില്‍ 45 റണ്‍സെടുത്ത ശേഷം അടുത്ത 12 റണ്‍സിനിടെ നാലു വിക്കറ്റ് കൈവിട്ട് പാക് ടീം ചെറുതായൊന്നു പതറിയെങ്കിലും ഹുസൈന്‍ തലത്ത് (32*), മുഹമ്മദ് നവാസ് (38*) ജോടി മികച്ച കൂട്ടുകെട്ടുമായി 18 ഓവറില്‍ അഞ്ചു വിക്കറ്റിനു പാകിസ്താനെ ലക്ഷ്യത്തിലെത്തിച്ചു.

ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ലങ്കയെ ഉജ്ജ്വല ബൗളിങിലൂടെ പാക് ടീം വരിഞ്ഞുകെട്ടുകയായിരുന്നു. ഇതോടെ എട്ടു വിക്കറ്റിനു 133 റണ്‍സില്‍ അവര്‍ക്കു ഒതുങ്ങേണ്ടിയും വന്നു. അഞ്ചാം നമ്പറില്‍ ഇറങ്ങിയ കമിന്ദു മെന്‍ഡിസിന്റെ (50) ഇന്നിങ്‌സാണ് ലങ്കയുടെ മാനം കാത്തത്. 44 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
മറ്റാരും 20ന് മുകളില്‍ പോലും സ്‌കോര്‍ ചെയ്തില്ല. ക്യാപ്റ്റന്‍ ചരിത് അസലെങ്ക (20), ചാമിക കരുണരത്‌നെ (17*), കുശല്‍ പെരേര (15), വനിന്ദു ഹസരംഗ (15) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. ഓപ്പണിങ് ജോടികളായ കുശല്‍ മെന്‍ഡിസും (0) പതും നിസങ്കയും (8) തീര്‍ത്തും നിരാശപ്പെടുത്തിയതാണ് ലങ്കയുടെ താളം തെറ്റിച്ചത്.
പ്രതീക്ഷിച്ചതു പോലെയൊരു തുടക്കമല്ല ലങ്കന്‍ ടീമിനു ഈ മല്‍സരത്തില്‍ ലഭിച്ചത്. മെന്‍ഡിസ്, നിസങ്ക എന്നിര്‍ക്കൊപ്പം പെരേരയും പവര്‍പ്ലേയില്‍ നഷ്ടമായപ്പോള്‍ അവര്‍ മൂന്നിന് 43 റണ്‍സിലേക്കു വീണു. മികച്ചൊരു കൂട്ടുകെട്ട് പോലും ലങ്കന്‍ ഇന്നിങ്‌സില്‍ കണ്ടില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നതോടെ അവരുടെ റണ്ണൊഴുക്കിന്റെ വേഗതയും കുറഞ്ഞു. ഏഴാം വിക്കറ്റില്‍ മെന്‍ഡിസ്-കരുണരത്‌നെ ജോടി ചേര്‍ന്നെടുത്ത 43 റണ്‍സാണ് പാകിസ്താനെ 120ലെത്തിച്ചത്.
പാക് ബൗളര്‍മാരില്‍ മികച്ചുനിന്നത് പേസര്‍ ഷഹീന്‍ അഫ്രീഡിയാണ്. മൂന്നു വിക്കറ്റുകളുമായി അദ്ദേഹം പാക് ബൗളിങിനു ചുക്കാന്‍ പിടിച്ചു. ഹാരിസ് റൗഫും ഹുസൈന്‍ തലത്തും രണ്ടു വീതം വിക്കറ്റുകളുമായി മികച്ച പിന്തുണ നല്‍കുകയും ചെയ്തു.

ടോസിനു ശേഷം പാക് നായകന്‍ സല്‍മാന്‍ ആഗ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ പാകിസ്താന്‍ നിലനിര്‍ത്തി. ലങ്കന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. മഹീഷ് തീക്ഷണയും ചാമിക കരുണരത്‌നെയുമാണ് ഇലവനിലേക്കു വന്നത്.
നിലവിലെ റണ്ണറപ്പും മുന്‍ ചാംപ്യന്‍മാരുമായ ശ്രീലങ്കയ്ക്കു സൂപ്പര്‍ ഫോറിലെ ആദ്യ മാച്ചില്‍ അപ്രതീക്ഷിത ഷോക്കാണ് നേരിട്ടത്. ലങ്കന്‍ ടീം അനായാലം ജയിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട കളിയില്‍ ലിറ്റണ്‍ ദാസിന്റെ ബംഗ്ലാദേശ് അവരെ ഞെട്ടിക്കുകയായിരുന്നു. നാലു വിക്കറ്റിന്റെ മിന്നും ജയമാണ് ബംഗ്ലാ കടുവകള്‍ സ്വന്തമാക്കിയത്.
നേരത്തേ ടൂര്‍ണമെന്റിലെ കടുപ്പമേറിയ ഗ്രൂപ്പായ ബിയില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച ജേതാക്കളാാണ് ലങ്കന്‍ ടീം സൂപ്പര്‍ ഫോറിലേക്കു കുതിച്ചത്. ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിനെ അവര്‍ ആറു വിക്കറ്റിനു തകര്‍ത്തുവിടുകയായിരുന്നു.
രണ്ടാമത്തെ കളിയില്‍ ഹോങ്കോങിനെതിരേ നാലു വിക്കറ്റിനായിരുന്നു ലങ്കന്‍ ജയം. അവസാനത്തെ ഗ്രൂപ്പ് മല്‍സരത്തില്‍റാഷിദ് ഖാന്‍ നയിച്ച അഫ്ഗാനിസ്താനെ ആറു വിക്കറ്റിനു തുരത്തി അവര്‍ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരുമായി മാറുകയായിരുന്നു.
അതേസമയം, സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ഇന്ത്യയോടു ആറു വിക്കറ്റിനാണ് പാകിസ്താന്‍ തകര്‍ന്നടിഞ്ഞത്. ബാറ്റിങ് ക്ലിക്കായെങ്കിലും ബൗളര്‍മാരുടെ പ്രകടനം അവരെ തോല്‍വിയിലേക്കു തള്ളിയിടുകയായിരുന്നു.
നേരത്തേ ഗ്രൂപ്പ് എയില്‍ ഇന്ത്യക്കു പിന്നില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് പാക് ടീം സൂപ്പര്‍ ഫോറിലെത്തിയത്. ആദ്യ മാച്ചില്‍ അസോസിയേറ്റ് ടീമായ ഒമാനെ 93 റണ്‍സിനു തോല്‍പ്പിച്ചായിരുന്നു തുടക്കം. പക്ഷെ ഇന്ത്യയോടു നാണംകെട്ടു. ഏഴു വിക്കറ്റിന്റെ കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്.നിര്‍ണായകമായ മൂന്നാമത്തെ മല്‍സരത്തില്‍ യുഎഇയെ 41 റണ്‍സിനു തോല്‍പ്പിച്ച് പാക് ടീം സൂപ്പര്‍ ഫോറിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു.
പ്ലെയിങ് ഇലവന്‍
ശ്രീലങ്ക- പതും നിസങ്ക, കുശല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശല്‍ പെരേര, ചരിത് അസലെങ്ക (ക്യാപ്റ്റന്‍), ദസുന്‍ ഷനക, കമിന്ദു മെന്‍ഡിസ്, ചാമിക കരുണരത്‌നെ, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, നുവാന്‍ തുഷാര.
പാകിസ്താന്‍- സാഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സയിം അയൂബ്, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഹുസൈന്‍ തലത്ത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.