ദുബായ്: ഏഷ്യാ കപ്പില്‍ വീണ്ടുമൊരു ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോയ്ക്കു അരങ്ങൊരുങ്ങി. അവസാനത്തെ ലീഗ് മല്‍സരത്തില്‍ യുഎഇയെ 41 റണ്‍സിനു തകര്‍ത്ത് പാക് പട ഗ്രൂപ്പ് എയില്‍ നിന്നും സൂപ്പര്‍ ഫോറില്‍ കടന്നിരിക്കുകയാണ്. ഈ ഞായറാഴ്ചയാണ് ഇന്ത്യ- പാക് സൂപ്പര്‍ ഫോര്‍ പോരാട്ടം നടക്കാനിരിക്കുന്നത്. ഗ്രൂപ്പുഘട്ടത്തിലേറ്റ തോല്‍വിക്കു ഇന്ത്യയോടു കണക്കുതീര്‍ക്കാന്‍ അവര്‍ക്കു ലഭിക്കുന്ന അവസരമായിരിക്കും ഇത്.
യുഎഇക്കു 147 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാക് ടീം നല്‍കിയത്. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും പിന്നീട് ബാറ്റിങ് തകര്‍ച്ച നേരിട്ട അവര്‍ 17.4 ഓവറില്‍ വെറും 105ന് ഓള്‍ഔട്ടായി. രാഹുല്‍ ചോപ്ര (35), ധ്രുവ് പരാശര്‍ (20) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. പാക് ടീമിനായി ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളെടുത്തു.

ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട പാക് പടയെ മികച്ച ബൗളിങിലൂടെ ഒമ്പതു വിക്കറ്റിനു 146 റണ്‍സില്‍ യുഎഇ വരിഞ്ഞികെട്ടുകയായിരുന്നു. സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിലേക്കു തിരിച്ചെത്തിയ വെടിക്കെട്ട് താരം ഫഖര്‍ സമാന്റെ (50) ഇന്നിങ്‌സാണ് പാക് ടീമിന്റെ മാനം കാത്തത്. 36 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ഫോറും രണ്ടു സിക്‌സറുകളുമടിച്ചു.
വാലറ്റത്ത് പതിവുപോലെ പേസര്‍ ഷഹീന്‍ അഫ്രീഡി (14 ബോളില്‍ 29*) ടീമിനെ മികച്ച രീതിയില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ സഹായിച്ച്രപ്പോള്‍ ക്യാപ്റ്റന്‍ സല്‍മന്‍ ആഗ (20), മുഹമ്മദ് ഹാരിസ് (18) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു പാക് താരങ്ങള്‍. നാലു വിക്കറ്റുകളെടുത്ത പേസര്‍ ജുനൈദ് സിദ്ധിഖിയും മൂന്നു വിക്കറ്റുകള്‍ പിഴുത സിമ്രന്‍ജീത് സിങുമാണ് പാക് ബാറ്റിങ് നിരയില്‍ നാശം വിതച്ചത്.
സയീം അയൂബ് തുടരെ മൂന്നാമത്തെ കളിയിലും ഡെക്കായപ്പോള്‍ മൂന്നാം ഓവറില്‍ മറ്റൊരു ഓപ്പണറായ സാഹിസാദ ഫര്‍ഹാനും (5) മടങ്ങിയതോടെ പാക് ടീം രണ്ടുവ വിക്കറ്റിനു ഒമ്പതു റണ്‍സിലേക്കു വീണു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഫഖര്‍-ആഗ ജോടി 61 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി പാക് ടീമിനെ കളിയിലേക്കു തിരികെ കൊണ്ടു വന്നു.
എന്നാല്‍ ടീം ടോട്ടല്‍ 70ല്‍ നില്‍ക്കെ ആഗ ഔട്ടായതിനു പിന്നാലെ പാകിസ്താനു തുടരെ വിക്കറ്റുകള്‍ നഷ്ടായി. ആറിനു 93ലേക്കും ഏഴിനു 110ലേക്കും പാക് ടീം കൂപ്പുകുത്തി. ഒടുവില്‍ ഷഹീന്റെ രക്ഷാപ്രവര്‍ത്തനം പാക് ടീമിന്റെ മാനം കാക്കുകയായിരുന്നു.
ടോസിനു ശേഷം യുഎഇ നായകന്‍ മുഹമ്മദ് വസീം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഒരു മണിക്കൂര്‍ വൈകിയാണ് മല്‍സരം ആരംഭിച്ചത്. വിവാദ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പിസിബിയുടെ അഭ്യര്‍ഥന ഐസിസി തള്ളിയിരുന്നു.
ഇതേ തുടര്‍ന്ന് പാക് ടീം ഈ മാച്ചില്‍ നിന്നും പിന്‍മാറിയേക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിനിടെ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചോയെന്നും പരിശോധിക്കുമെന്നും പിസിബിക്കു ഐസിസി ഉറപ്പ് നല്‍കി. തുടര്‍ന്നാണ് മല്‍സരവുമായി മുന്നോട്ടു പോവാനുള്ള തീരുമാനം പിസിബി സ്വീകരിച്ചത്.

സല്‍മാന്‍ ആഗയുടെ പാകിസ്താന്‍ ടീം മികച്ച വിജയവുമായാണ് ആദ്യത്തെ മല്‍സരത്തില്‍ തുടങ്ങിയത്. അസോസിയേറ്റ് ടീമായ ഒമാനെ 93 റണ്‍സിനു അവര്‍ കശാപ്പ് ചെയ്തു. എന്നാല്‍ ചിരവൈരികളായ ഇന്ത്യുമായുള്ള ഗ്ലാമര്‍ പോരില്‍ അവര്‍ക്കു അടിതെറ്റി. കാര്യമായി പൊരുതാന്‍ പോലും കഴിയാതെ ഏഴു വിക്കറ്റിന്റെ കനത്ത തോല്‍വിയാണ് പാക് ടീമിനു നേരിട്ടത്.
മറുഭാഗത്തു നാണക്കേടുമായാണ് ആതിഥേയര്‍ കൂടിയായ യുഎഇ തുടങ്ങിയത്. ഇന്ത്യയോടു ഒമ്പതു വിക്കറ്റിന്റെ വലിയ മാര്‍ജിനിലുള്ള പരാജയമാണ് അവര്‍ നേരിട്ടത്. റണ്‍ചേസില്‍ ഇന്ത്യ പവര്‍പ്ലേയില്‍ തന്നെ വിജയം പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഒമാനുമായുള്ള അടുത്ത കളിയില്‍ യുഎഇ ശക്തായി തിരിച്ചുവന്നു. 42 റണ്‍സ് ജയത്തോടൊണ് അവര്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തിയത്.
പ്ലെയിങ് 11
പാകിസ്താന്‍- സയിം അയൂബ്, സാഹിബ്‌സാദ ഫര്‍ഹാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഖുശ്ദില്‍ ഷാ, ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്.
യുഎഇ- അലിഷാന്‍ ഷറഫു, മുഹമ്മദ് വസീം (ക്യാപ്റ്റന്‍), മുഹമ്മദ് സൊഹൈബ്, രാഹുല്‍ ചോപ്ര (വിക്കറ്റ് കീപ്പര്‍), ആസിഫ് ഖാന്‍, ഹര്‍ഷിത് കൗശിക്, ധ്രുവ് പരാശര്‍, ഹൈദര്‍ അലി, മുഹമ്മദ് രോഹിദ് ഖാന്‍, മുഹമ്മദ് ജവാദുള്ള, ജുനൈദ് സിദ്ദിഖ്.