ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കും തുടര്‍ച്ചയായ രണ്ടാം കിരീടത്തിനുമിടയില്‍ ഇനി വെറും ഒരു വിജയത്തിന്റെ ദൂരം മാത്രം. ബദ്ധവൈരികളായ പാകിസ്താനാണ് ഞായറാഴ്ച രാത്രി നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഇതിനകം രണ്ടു ടീമുകളും കൊമ്പുകോര്‍ത്തു കഴിഞ്ഞു. രണ്ടിലും വിജയം ഇന്ത്യക്കായിരുന്നു.
ഗ്രൂപ്പുഘട്ടത്തില്‍ ഏഴു വിക്കറ്റിന്റെ ഏകപക്ഷീയായ വിജയമാണ് പാക് ടീമിനുമേല്‍ സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്. അതിനു ശേഷം സൂപ്പര്‍ ഫോറില്‍ ആറു വിക്കറ്റിനും ഇന്ത്യ ജയിച്ചുകയറി. ഇനി ഹാട്രിക്ക് ജയവുമായി കിരീടവും സ്വന്തമാക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

എന്നാല്‍ കഴിഞ്ഞ രണ്ടു കളിയിലുമേറ്റ തോല്‍വിക്കു ഫൈനലില്‍ കണക്കുതീര്‍ക്കാനായിരിക്കും സല്‍മാന്‍ ആഗയും സംഘവും ആഗ്രഹിക്കുക. ഫൈനലില്‍ ഇന്ത്യക്കെതിരേ പാകിസ്താന് ജയം അസാധ്യമല്ല. ചില കാര്യങ്ങള്‍ സംഭവിച്ചാല്‍ ഇന്ത്യയെ സ്തബ്ധരാക്കി പാക് പട പുതിയ ചാംപ്യന്‍മാരായി മാറും. ഇവ എന്തൊക്കെയെന്നറിയാം.
ഇന്ത്യക്കും വീക്ക്‌നെസുകളുണ്ട്
ഏഷ്യാ കപ്പില്‍ ഇത്തവണ തോല്‍വിയറിയാതെ കുതിക്കുകയാണെങ്കിലും ഇന്ത്യന്‍ ടീം പെര്‍ഫെക്ടാണെന്നു കരുതുന്നത് മണ്ടത്തരമായിരിക്കും. ടൂര്‍ണമെന്റില്‍ മറ്റു മികച്ച ടീമുകളൊന്നും ഇല്ലെന്ന കാരണം കൊണ്ടാണ് ഇന്ത്യ ഇത്രയും അനായാസം ഫൈനലിലെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ് പോലെയുള്ള പവര്‍ഹൗസുകളുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ശരിക്കും വിയര്‍ത്തേനെ.
ഇന്ത്യയുടെ പ്രധാന വീക്ക്‌നെസുകളൊന്ന് ഒന്നോ, രണ്ടോ കളിക്കാരെ മാത്രം ആശ്രയിച്ചാണ് ഈ ഏഷ്യാ കപ്പില്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് എന്നതാണ്. ബാറ്റിങെടുത്താല്‍ ഓപ്പണും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയാണ് ടീമിന്റെ നട്ടെല്ല്. ടീം നേടിയ 75 ശതമാനം റണ്‍സും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നാണ്.
അഞ്ചിന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 206.66 സ്‌ട്രൈക്ക് റേറ്റില്‍ അഭിഷേക് അടിച്ചെടുത്തത് 248 റണ്‍സാണ്. കളിച്ച എല്ലാ മല്‍സരങ്ങളിലും ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കി പിന്നീട് ബാറ്റിങിനു ഇറങ്ങുന്നവര്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കിയത് അദ്ദേഹമാണ്. ഫൈനലില്‍ അഭിഷേകിനെ പാകിസ്താന്‍ തുടക്കത്തില്‍ തന്നെ മടക്കിയാല്‍ എന്തു സംഭവിക്കും?
അഭിഷേകിനെ മാറ്റിനിര്‍ത്തിയാല്‍ ബാറ്റിങ് നിരയില്‍ മറ്റാരും 115 റണ്‍സ് പോലും നേടിയിട്ടില്ലെന്നു അറിയുമ്പോഴാണ് എത്ര മാത്രം ടീം അദ്ദേഹത്തെ ആശ്രയിക്കുന്നുണ്ടെന്നു ബോധ്യമാവുക. അഭിഷേകിനെ കൂടാതെ മറ്റൊരു പ്രധാന സ്‌കോറര്‍ ഓപ്പണിങ് പങ്കാളി ശുഭ്മന്‍ ഗില്ലാണ്. അഞ്ചു കളിയില്‍ നിന്നും 156.33 സ്‌ട്രൈക്ക് റേറ്റില്‍ 111 റണ്‍സ് അദ്ദേഹം നേടി.
ഗില്‍- അഭിഷേക് ജോടി നല്‍കുന്ന സ്ഥിരതയാര്‍ന്ന തുടക്കങ്ങളാണ് ടൂര്‍ണമെന്റിലുടനീളം തോല്‍വിയറിയാതെ മുന്നേറാന്‍ ഇന്ത്യയെ സഹായിച്ചത്. ഫൈനലില്‍ രണ്ടു പേരെയും പാക് ടീം ഒറ്റയക്ക സ്‌കോറിനു പുറത്താക്കിയാല്‍ ഇന്ത്യക്കു പണി പാളുമെന്നുറപ്പാണ്. കാരണം മറ്റാരുടെയും ബാറ്റിങ് ഫോം അത്ര മികച്ചതല്ല.
നായകന്‍ സൂര്യകുമാര്‍ യാദവ് (59 റണ്‍സ്, സ്‌ട്രൈക്ക് റേറ്റ് 111.32) , തിലക് വര്‍മ (95 & 126.66), സഞ്ജു സാംസണ്‍ (69 & 111.29), ഹാര്‍ദിക് പാണ്ഡ്യ (46 & 124.32), ശിവം ദുബെ (17 & 94.44), അക്ഷര്‍ പട്ടേല്‍ (36 & 128.57) തുടങ്ങി ആദ്യ എട്ടിലെ ആരും തന്നെ മികച്ച ഫോമിലല്ല ഇപ്പോഴുള്ളത്.
ഇവരെല്ലാം കഴിഞ്ഞ മല്‍സരങ്ങളില്‍ ബാറ്റിങിനിടെ ടൈമിങില്ലാതെ പതറുന്നതും നമ്മള്‍ കണ്ടതാണ്. ഫൈനലിനു മുമ്പ് പാക് ടീമിനെ സന്തോഷിപ്പിക്കുന്നതും ഇതു തന്നെയാവും. അഭിഷേകിനെയും ഗില്ലനെയും തുടക്കത്തില്‍ പുറത്താക്കിയാല്‍ അവര്‍ക്കു ഇന്ത്യക്കുമേല്‍ പിടിമുറുക്കുക എളുപ്പമായേക്കും.

മെച്ചപ്പെടുന്ന പാക് ടീം
ഏഷ്യാ കപ്പില്‍ ഓരോ മല്‍സരം കഴിയുന്തോറും പാകിസ്താന്‍ ടീം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യക്കെതിരേ പൊരുതാതെ വീണ പാക് ടീമിനെയല്ല സൂപ്പര്‍ ഫോറില്‍ കണ്ടത്. ബാറ്റിങില്‍ ആദ്യത്തെ 10-12 ഓവറുകളില്‍ ഇന്ത്യയെ അവര്‍ വിറപ്പിച്ചിരുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ അവരുടെ ബാറ്റര്‍മാര്‍ പഞ്ഞിക്കിട്ടതും അപൂര്‍വ്വ കാഴ്ചയായിരുന്നു.
സാഹിസ്ദ ഫര്‍ഹാനോടൊപ്പം ഫഖര്‍ സമാന്‍ ഓപ്പണിങിലേക്കു വന്നത് പാക് ബാറ്റിങ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ബൗളില്‍ ഷഹീന്‍ അഫ്രീഡി പഴയ ഫോമിലേക്കു തിരിച്ചുവരുന്നതും ഹാരിസ് റൗഫ് നല്‍കുന്ന മികച്ച പിന്തുണയുമെല്ലാം ഫൈനലില്‍ ഇന്ത്യയെ ഭയപ്പെടുത്തും. ശകതമായ പോരാട്ടം തന്നെ പാക് ടീമില്‍ നിന്നും ഫൈനലില്‍ ഇന്ത്യക്കു ഉറപ്പിക്കാം.