ദുബായ്: ഏഷ്യാ കപ്പില്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരുന്ന ഇന്ത്യ-പാകിസ്താന്‍ എല്‍ ക്ലാസിക്കോ ഒരു തരത്തിലുള്ള ആവേശവും സൃഷ്ടിക്കാതെയാണ് കടന്നുപോയത്. അത്രമാതം ആധികാരികമായിരുന്നു ബദ്ധവൈരികള്‍ക്കു മേല്‍ ഇന്ത്യന്‍ വിജയം. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ ഏഴു വിക്കറ്റിന്റെ ഗംഭീര വിജയം പിടിച്ചെടുത്തത്. ഇത്രയും ഏകപക്ഷീയമായ ഒരു വിജയം സമീപകാലത്തൊന്നും പാക് പടയ്ക്കുമേല്‍ ഇന്ത്യ സ്വന്തമാക്കിയിട്ടില്ല.
ടൂര്‍ണമെന്റില്‍ ഇനിയും ഇന്ത്യ-പാക് പോരാട്ടങ്ങള്‍ തീര്‍ച്ചയായും ഇനിയം പ്രതീക്ഷിക്കാം. എല്ലാം ഒത്തുവന്നാല്‍ ആദ്യം സൂപ്പര്‍ ഫോറിലും പിന്നീട് ഫൈനലിലും ഇരുടീമുകളെയും മുഖാമുഖം കാണാനായേക്കും. എന്നാല്‍ ഗ്രൂപ്പുഘട്ടത്തില്‍ നേടിയതു പോലെയൊരു സിംപിള്‍ ജയം ഇന്ത്യ പ്രതീക്ഷിക്കേണ്ട. ശക്തമായ തിരിച്ചടി അവരില്‍ നിന്നുണ്ടായേക്കും. ഇതിന്റെ കാരണങ്ങളറിയാം.

ഹസ്തദാന വിവാദം
ഇന്ത്യക്കെതിരേ അടുത്ത മല്‍സരത്തില്‍ പാകിസ്താന്റെ ശക്തമായ തിരിച്ചടിയുണ്ടാവാനുള്ള ആദ്യത്തെ കാരണം ഹസ്തദാന വിവാദമാണ്. കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്നേറ്റ അപമാനം പാക്ക് ക്യാംപിനെയാകെ രോഷാകുലരാക്കിയിട്ടുണ്ട്. അതിന്റെ കണക്ക് ഇനിയൊരു അവസരം ലഭിച്ചാല്‍ സല്‍മാന്‍ ആഗയും സംഘവും തീര്‍ക്കാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കൂടുതല്‍ വീറും വാശിയോടെയുമാവും അവര്‍ ഇനിയെത്തുക.
നേരത്തേ നടന്ന ഗ്രൂപ്പ് മല്‍സരത്തേക്കാള്‍ തീപാറുന്നതായിരിക്കും ഇനിയുള്ള ഇന്ത്യ- പാക് പോര്. നിലവിലെ പാക് ടീമിലെ പലരും നേരത്തേ ഇന്ത്യക്കെതിരേ മുമ്പ് കളിക്കാത്തവരോ, കുറച്ചു മല്‍സരങ്ങള്‍ മാത്രം കളിച്ചവരേയാണ്. അതിന്റെ സമ്മര്‍ദ്ദം ആദ്യ കളിയില്‍ അവരെ ഉറപ്പായും ബാധിച്ചിട്ടുണ്ടാവും.
മാത്രമല്ല ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ കുറിച്ചും ഗെയിം പ്ലാനിനെ കുറിച്ചുമൊന്നും യാതൊരു ധാരണയും പലര്‍ക്കുമില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ മല്‍സരത്തോടെ അവര്‍ക്കു ഇതേക്കുറിച്ച് ഏകദേശ ചിത്രം ലഭിച്ചിരിക്കുകയാണ്. അതില്‍ നിന്നു പാഠമുള്‍ക്കൊണ്ട് കൃത്യമായ ഗെയിം പ്ലാനോടെയാവും പാക് ടീം അടുത്ത മല്‍സരത്തില്‍ ഇറങ്ങുക. ഇതു ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമാക്കുകയും ചെയ്യും.
പ്രധാന അബദ്ധം
ഗ്രൂപ്പുഘട്ടത്തിലെ മല്‍സരത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന്റെ തോല്‍വിക്കു പ്രധാന കാരണങ്ങളിലൊന്ന് ബാറ്റിങ് തകര്‍ച്ചയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശേഷം ഒമ്പതു വിക്കറ്റിനു വെറും 127 റണ്‍സ് മാത്രമേ അവര്‍ക്കു സ്‌കോര്‍ ചെയ്യാനായുള്ളൂ. പാക് ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ വിജയവും ഉറപ്പായിരുന്നു.

പാക് ടീം 160-170 റണ്‍സ് കുറിച്ചിരുന്നെങ്കില്‍ റണ്‍ചേസില്‍ ഇന്ത്യ അല്‍പ്പം പതറിയേനെ. ഈ മല്‍സരത്തിലെ ബാറ്റിങ് തകര്‍ച്ചയ്ക്കു പ്രധാന കാരണം പാക് താരങ്ങളുടെ ബാറ്റിങ് സമീപനമായിരുന്നു. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാനോ, സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോവാനോയൊന്നും അവര്‍ ശ്രമിച്ചില്ല.
ടീമിലെ ഭൂരിഭാഗം ബാറ്റര്‍മാരും ഒരേ രീതിയിലാണ് ഔട്ടായതെന്നു കാണാം. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരേ പ്രതീക്ഷിച്ചതു പോലെ റണ്ണെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ വമ്പന്‍ ഷോട്ടുകള്‍ക്കു ശ്രമിച്ചാണ് പകുതിയിലേറെ പേരും പുറത്തായത്. തങ്ങള്‍ കാണിച്ച ഈ മണ്ടത്തരം അവര്‍ക്കു ഇപ്പോള്‍ മനസ്സിലായിക്കാണും.
അതുകൊണ്ട തന്നെ അടുത്ത തവണ ഇതു ആവര്‍ത്തിക്കാതിരിക്കാന്‍ പാക് ടീം ശ്രദ്ധിക്കുമെന്നും ഉറപ്പാണ്. അങ്ങനെ വന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുമ്പത്തേതു പോലെ വിക്കറ്റുകള്‍ ലഭിക്കാതെ വരികയും പാക് ടീം മികച്ച ടോട്ടലുകള്‍ കുറിക്കുകയും ചെയ്യും.