ദുബായ്: ഏഷ്യാ കപ്പില്‍ ഇത്തവണത്തെ ആദ്യത്തെ എല്‍ ക്ലാസിക്കോയ്ക്കു ഞായറാഴ്ച രാത്രി ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വേദിയാവുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഈ സൂപ്പര്‍ പോരാട്ടം ഇത്തവണ കൂടുതല്‍ വീറും വാശിയും നിറഞ്ഞതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
സമീകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ജയത്തിനായി ഇന്ത്യയും പാകിസ്താനും അവസാനം വരെയും പൊരുതുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ചില താരങ്ങളുടെ പ്രകടനമായിരിക്കും ഈ മല്‍സരത്തില്‍ ടീം ഇന്ത്യയുടെ വിധി നിര്‍ണയിക്കുക. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സാധിക്കുന്ന ഈ താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

ജയിപ്പിക്കാന്‍ ഇവര്‍ക്കു പറ്റും
പാകിസ്താനുമായുള്ള ക്ലാസിക്ക് മല്‍സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ സുപ്രധാന റോളുണ്ടാവുക ഈ നാലു താരങ്ങള്‍ക്കായിരിക്കും. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജോടികളായ ഹാര്‍ദിക് പാണ്ഡ്യ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണിത്.
ഏഷ്യാ കപ്പിലൂടെ ടി20 ടീമിലേക്കു ഒരു വര്‍ഷത്തിനു ശേഷം മടങ്ങിയെത്തിയിരിക്കുന്ന ഗില്‍ രണ്ടാം വരവില്‍ ഹീറോയാവാനുള്ള തയ്യാറെടുപ്പിലാണ്. തൊട്ടുമുമ്പത്തെ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ വമ്പന്‍ റണ്‍വേട്ട നടത്തിയ അദ്ദേഹം ഇനി ടി20യിലും ഫോം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. യുഎഇയുമായുള്ള ആദ്യ മല്‍സരത്തില്‍ വളരെ മികച്ച ഫോമിലാണ് (9 ബോളില്‍ 20*) ഗില്‍ കാണപ്പെട്ടത്.
പാകിസ്താനുമായുള്ള എല്‍ ക്ലാസിക്കോയില്‍ മികച്ചൊരു ഇന്നിങ്‌സ് പുറത്തെടുക്കാനായാല്‍ അതു അദ്ദേഹത്തെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തും. പാക് പടയ്‌ക്കെതിരേ ടി20യുല്‍ ഇനിയും കളിട്ടില്ലെങ്കിലും ഏകദിനത്തില്‍ നാലു മല്‍സരങ്ങള്‍ ഗില്‍ കളിച്ചു കഴിഞ്ഞു. 88.4 സ്‌ട്രൈക്ക് റേറ്റില്‍ 130 റണ്‍സും നേടി. ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറും ഇതിലുള്‍പ്പെടും. 58 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍
ഷഹീന്‍ അഫ്രീഡിയടങ്ങുന്ന പാകിസ്താന്റെ പേസാക്രമണത്തെ വളരെ അനായാസമായിട്ടാണ് ഗില്‍ ഈ മല്‍സരങ്ങളില്‍ നേരിട്ടത്. ഇതു ഏഷ്യാ കപ്പിലും അദ്ദേഹത്തിന്റെ ആത്മവിശ്വാസാസം വാനോളമുയര്‍ത്തും. പവര്‍പ്ലേയില്‍ ഷഹീനെയും സംഘത്തെയും നിര്‍വീര്യമാക്കാന്‍ ഗില്ലിനു സാധിച്ചാല്‍ പാക് ടീമിനെതിരേ ഇന്ത്യക്കു എളുപ്പത്തില്‍ പിടിമുറുക്കുകയും ചെയ്യാം.
അതേസമയം, ഹാര്‍ദിക് എല്ലായ്‌പ്പോഴും ബിഗ് മാച്ച് പ്ലെയറാണ്. ടീമിനു ഏറ്റവും ആവശ്യമുള്ള നിര്‍ണായക മല്‍സരങ്ങളിലാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്. ബൗളിങില്‍ ടീമിനു നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കാനും ബാറ്റിങില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ചൊരു ഇന്നിങ്‌സുമായി ടീമിനെ കരകയറ്റാനും ഹാര്‍ദിക്കിനു സാധിക്കും.
പാക് പടയ്‌ക്കെതിരേ ആറു ടി20കളിലാണ് അദ്ദേഹം കളിച്ചത്. 78 ബോളുകളില്‍ നിന്നും 91 റണ്‍സും സ്‌കോര്‍ ചെയ്തു. ബൗളിങിലാവട്ടെ 7.26 ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകളും പോക്കറ്റിലാക്കി.

ഹാര്‍ദിക്കിനെ പോലെ തന്നെ പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിന്റെ മറ്റൊരു രക്ഷകനാണ് അക്ഷര്‍. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് ഫൈനലിലുള്‍പ്പെടെ പല തവണ അദ്ദേഹത്തിന്റെ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുു വന്നിട്ടുണ്ട്.
പാകിസ്താനെതിരേ രണ്ടു ടി20കളിലാണ് അക്ഷര്‍ കളിച്ചിട്ടുള്ളത്. 22 റണ്‍സെടുത്ത അദ്ദേഹം ഒരു വിക്കറ്റും നേടി. ഏതു പൊസിഷനിവും ബാറ്റ് ചെയ്യാവും ഏതു ഘട്ടത്തിലും ബൗള്‍ ചെയ്യാനുമുള്ള മിടുക്കുമാണ് അക്ഷറിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്.
ഇനി ബുംറയിലേക്കു വന്നാല്‍ അദ്ദേഹവും ടീമിന്റെ സൂപ്പര്‍ ഹീറോയാണ്. മറ്റു ബൗളര്‍മാരെല്ലാം തോല്‍ക്കുന്നിടത്ത് ഒരു വിക്കറ്റ് വീഴ്ത്തി ടീമിനെ തിരിച്ചുകൊണ്ടു വരാന്‍ ബംറ തന്നെ വേണം. അദ്ദേഹത്തിന്റെ നാലോവര്‍ കഴിഞ്ഞു കിട്ടുകയെന്നതാവും പാക് ടീമിനു മുന്നിലുള്ള ഏറ്റവും വലിയ ചാലഞ്ച്. ടി20യില്‍ പാക് ടീമിനെതിരേ ബുംറ ഇതുവരെ പന്തെറിഞ്ഞിട്ടില്ലെന്നതാണ് ഏറ്റലും ആശ്ചര്യപ്പെടുത്തുന്ന കാര്യം.