ഏഷ്യന്‍ ക്രിക്കറ്റിലെ ജേതാക്കളെ കണ്ടെത്താനുള്ള ഏഷ്യാ കപ്പിനു അടുത്ത ചൊവ്വാഴ്ച തുടക്കമാവുകയാണ്. എട്ടു ടീമുകളും അവരുടെ സ്‌ക്വാഡുകള്‍ പ്രഖ്യാപിച്ചതോടെ ടൂര്‍ണമെന്റിനെ കുറിച്ചുള്ള ചിത്രം തെളിഞ്ഞിരിക്കുകയാണ്. ചില ടീമുകള്‍ കടലാസില്‍ വളരെ ശക്തരായാണ് കാണപ്പെടുന്നതെങ്കില്‍ ചിലര്‍ ദുര്‍ബലരുമാണ്.
ഓരോ ടീമുകളെയുമെടുത്താല്‍ ചില പ്രധാനപ്പെട്ട കളിക്കാരെ പലരും തഴഞ്ഞതായി കാണാം. ഈ തരത്തില്‍ എട്ടു ടീമുകളില്‍ നിന്നും ഒഴിവാക്കപ്പെട്ട മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഒരു സംയുക്ത ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആര്‍ക്കെല്ലാമായിരിക്കും ഇടം ലഭിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ഓപ്പണര്‍മാര്‍
സംയുക്ത ഏഷ്യാ കപ്പ് ഇലവന്റെ ഓപ്പണിങ് ജോടികള്‍ പാകിസ്താന്റെ മുന്‍ ക്യാപ്റ്റനു സൂപ്പര്‍ താരുമായ ബാബര്‍ ആസവും ഇന്ത്യയുടെ യുവ അഗ്രസീവ് ഓപ്പണര്‍ യശസവി ജയ്‌സ്വാളുമാണ്. ദയനീയ സ്‌ട്രൈക്ക് റേറ്റും മോശം ഫോമും കാരണമാണ് ബാബര്‍ അവഗണിക്കപ്പെട്ടതെങ്കില്‍ ജയ്‌സ്വാളിനു ഇടമില്ലാതെ പോയത് ടീമിലെ സ്ഥാനത്തിനു വേണ്ടിയുള്ള ശക്തമായ മല്‍സരം കാരണമാണ്.
സഞ്ജു സാസണ്‍, അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നീ മൂന്നു പേര്‍ ഇപ്പോള്‍ തന്നെ ഓപ്പണര്‍മാരായി ടീമിലുണ്ട്. വീണ്ടുമൊരാളെ കൂടി ഓപ്പണിങില്‍ ആവശ്യമില്ലാത്തതിനാല്‍ ജയ്‌സ്വാളിനെ പരിഗണിച്ചില്ല. ബാക്കപ്പ് താരങ്ങളുടെ ലിസ്റ്റിലാണ് ഇപ്പോള്‍ അദ്ദേഹമുള്ളത്.
മധ്യനിരയില്‍ ഇവര്‍
മധ്യനിരയിലേക്കു വന്നാല്‍ മൂന്നാം നമ്പറില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരാണ്. ഈ ഇലവനെ നയിക്കുന്നതും അദ്ദേഹമാണ്. ടീമിലെ ശക്തമായ മല്‍സരം കാരണം തഴയപ്പെട്ട മറ്റൊരാണ് ശ്രേയസ്. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി 175 സ്‌ട്രൈക്ക് റേറ്റില്‍ 604 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.
ക്യാപ്റ്റന്‍സിയിലും തിളങ്ങിയ ശ്രേയസ് ടീമിനെ ഫൈനസിലുമെത്തിച്ചു. പക്ഷെ മധ്യനിരയില്‍ ഇന്ത്യക്കു ഒരുപാട് ഓപ്ഷനുകളുള്ളതിനാല്‍ അദ്ദേഹത്തെ കൂടി ഉള്‍ക്കൊള്ളിക്കുക അസാധ്യമായി മാറി.

ശ്രേയസ് കഴിഞ്ഞാല്‍ പാകിസ്താന്‍ താരങ്ങളായ മുഹമ്മദ് റിസ്വാന്‍, കമ്രാന്‍ ഗുലം, ശ്രീലങ്കയുടെ ആഞ്ചലോ മാത്യൂസ് എന്നിവരാണ് നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍. മുന്‍ നായകന്‍ കൂടിയായ റിസ്വാന്റെ സ്‌ട്രൈക്ക് റേറ്റ് സമീപകാലത്തു 125ലേക്കു വീണിരുന്നു. അദ്ദേഹം ടീമില്‍ നിന്നും പുറത്താവാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.
എന്നാല്‍ ഈ സീസണിലെ പിഎസ്എല്ലില്‍ 150നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തിട്ടും ഖുലാമിന് ഏഷ്യാ കപ്പില്‍ ഇടം ലഭിച്ചില്ല. ഓള്‍റൗണ്ടര്‍മാര്‍ക്കു പ്രാധാന്യം നല്‍കിയുള്ള ഒരു ടീമിനെയാണ് അവര്‍ ടൂര്‍ണമെന്റിനായി പരിഗണിച്ചത്. വെറ്ററന്‍ ഓള്‍റൗണ്ടര്‍ മാത്യൂസിനെ പരിഗണിക്കാതിരുന്ന ലങ്ക പകരം യുവതാരങ്ങള്‍ക്കാണ് ഏഷ്യാ കപ്പില്‍ പ്രാധാന്യം നല്‍കിയത്.
ഓള്‍റൗണ്ടര്‍മാര്‍, പേസ് നിര
രണ്ടു സ്പിന്‍ ബൗളിങ് ഓപ്ഷനുകളായി ടീമിലുള്ളത് ബംഗ്ലാദേശിന്റെ മെഹ്ദി ഹസന്‍ മിറാസും ഇന്ത്യയുടെ വാഷിങ്ടണ്‍ സുന്ദറുമാണ്. ബംഗ്ലാദേശിന്റെ ഭാവി സൂപ്പര്‍ താരങ്ങളിലൊളായ മിറാസ് തികച്ചും അപ്രതീക്ഷിതമായാണ് തഴയപ്പെട്ടത്.
സമീപകാലത്തെ മോശം ഫോമും സ്‌ട്രൈക്ക് റേറ്റിലെ (116) ഇടിവും അദ്ദേഹത്തിനു വിനയായി മാറി. ബൗളിങില മോശം പ്രകടനങ്ങളും മിറാസിനു തിരിച്ചടിയായി. എന്നാല്‍ സ്പിന്‍ ബൗളിങിലേക്കു വേറെയും ഓപ്ഷഷനുകളുള്ളതു കാരമാണ് വാഷിങ്ടണിനു ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതെ പോയത്.
ഇന്ത്യയുടെ മുഹമ്മദ് സിറാജ്, പാകിസ്താന്റെ നസീം ഷാ, ബംഗ്ലാദേശിന്റെ നാഹിദ് റാണ എന്നിവരാണ് ഇലവനിലെ മൂന്നു പേസര്‍മാര്‍. കഴിഞ്ഞ ഐപിഎല്ലില്‍ 16 വിക്കറ്റെടുക്കാന്‍ സിറാജിനായെങ്കിലും 10നടുത്ത് ഇക്കോണമി റേറ്റിലാണ്. ഇതോടെ അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല.
നസീമിന്റെ വില്ലനും മോശം ഇക്കോണി റേറ്റാണ്. സമീപകാലത്തു കളിച്ച മല്‍സരങ്ങളില്‍ അദ്ദേഹം റണ്‍സും വാരിക്കോരി നല്‍കി. മാത്രമല്ല 30 ടി20കളിലായി പാക് ടീമിനു വേണ്ടി 25 വിക്കറ്റുകള്‍ മാത്രമേ നസീം വീഴ്ത്തിയിട്ടുമുള്ളൂ. റാണയെ പക്ഷെ ടെസ്റ്റില്‍ വളര്‍ത്തിയടുക്കാനാണ് ബംഗ്ലാദേശിന്റെ ശ്രമം. ഒരെേയാരു ടി20യില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ.
തഴയപ്പെട്ടവരുടെ സംയുക്ത 11
യശസ്വി ജയ്‌സ്വാള്‍, ബാബര്‍ ആസം, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), കമ്രാന്‍ ഗുലാം, ആഞ്ചലോ മാത്യൂസ്, മെഹ്ദി ഹസന്‍ മിറാസ്, വാഷിംഗ്ടണ്‍ സുന്ദര്‍, നസീം ഷാ, മുഹമ്മദ് സിറാജ്, നാഹിദ് റാണ.