ദുബായ്: ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെ വീണ്ടും തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ. സൂപ്പര്‍ ഫോറിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ആറു വിക്കറ്റിനാണ് സൂര്യകുമാര്‍ യാദവും സംഘവും പാക് ടീമിനെ വാരിക്കളഞ്ഞത്.. ബൗളിങിലും ഫീല്‍ഡിങിസുമെല്ലാം വരുത്തിയ ചില പിഴവുകള്‍ക്കു ബാറ്റിങ് കരുത്തിലൂടെയാണ് മെന്‍ ഇന്‍ ബ്ലൂ പ്രായശ്ചിത്തം ചെയ്തത്.
പാക് ടീം നല്‍കിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യയെ കുഴപ്പത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അഭിഷേക് ശര്‍മ- ശുഭ്മന്‍ ഗില്‍ ജോടി ഓപ്പണിങ് വിക്കറ്റില്‍ വെറും 9.5 ഓവറില്‍ വെടിക്കെട്ട് ബാറ്റിങുമായി 105 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ കളിയും ജയവും ഇന്ത്യ വരുതിയിലാക്കി.

18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയറണ്‍സും കുറിച്ചു. 39 ബോളില്‍ ആറു ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്. ഗില്‍ 28 ബോളില്‍ എട്ടു ഫോറുകളടക്കം 47 റണ്‍സെടുത്തു മടങ്ങി.
ക്യാപ്റ്റ്ന്‍ സൂര്യകുമാര്‍ യാദവ് (0), സഞ്ജു സാംസണ്‍ (13) എന്നിവര്‍ ഫ്‌ളോപ്പായെങ്കിലും തിലക് വര്‍മ (30*) ഹാര്‍ദിക് പാണ്ഡ്യ (7*) എന്നിവര്‍ ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഈ ജയത്തോടെ ഫൈനലിലേക്കു ഒരു ചുവടു വച്ചിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാര്‍. ബുധനാഴ് ബംഗ്ലാദേശുമായുള്ള അടുത്ത മല്‍സരം ജയിച്ചാല്‍ ഇന്ത്യക്കു ഫൈനലുറപ്പിക്കാം.
ഫര്‍ഹാനിലേറി പാക് പട
ആദ്യം ബാറ്റിങിനു അയക്കപ്പെട്ട പാകിസ്താന്‍ ടീം അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 171 റണ്‍സെന്ന മികച്ച ടോട്ടിലെത്തിയത്. ഫീല്‍ഡിങില്‍ വരുത്തിയ പിഴവുകളിലൂടെ ഇന്ത്യയുടെ ഭാഗത്തു നിന്നും അവര്‍ക്കു സഹായം ലഭിച്ചു, നാലു ക്യാച്ചുകളാണ് കളിയില്‍ ഇന്ത്യ കൈവിട്ടു കളഞ്ഞത്. ഇതില്‍ രണ്ടെണ്ണം അഭിഷേക് ശര്‍മയില്‍ നിന്നാണെങ്കില്‍ ശുഭ്മന്‍ ഗില്‍, കുല്‍ദീപ് യാദവ് എന്നിവരും ഓരോ ക്യാച്ചുകള്‍ വീതം താഴെയിട്ടു.
ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാനാണ് 58 റണ്‍സോടെ പാക് ഇന്നിങ്‌സിലെ അമരക്കാരനായത്. 45 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സുണ്ടായിരുന്നു. നേരിട്ട മൂന്നാമത്തെ ബോളില്‍ തന്നെ ഫര്‍ഹാന്‍ പുറത്താവേണ്ടതായിരുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങില്‍ താരത്തിന്റെ ക്യാച്ച് അഭിഷേക് പാഴാക്കുകയായിരുന്നു.
ഫര്‍ഹാനെ മാറ്റി നിര്‍ത്തിയാല്‍ മറ്റാരും പാക് നിരയില്‍ 25 റണ്‍സ് തികച്ചില്ല. എന്നാല്‍ ബാറ്റ് ചെയ്തവരെല്ലാം രണ്ടക്കം കടന്നുവെന്നതാണ് എടുത്തു പറയേണ്ടത്. സയീം അയൂബ് (21), മുഹമ്മദ് നവാസ് (21), ഫഹീം അഷ്‌റഫ് (20*), ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ (17), ഫഖര്‍ സമാന്‍ (15) എന്നിവരും പാക് ഇന്നിങ്‌സില്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങിയത്. പേസ് ജോടികളായ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ക്കു വിശ്രമം നല്‍കിയ ഇന്ത്യ പകരം വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവര്‍ മടങ്ങിയെത്തി. മറുഭാഗത്തു പാകിസ്താനും രണ്ടു മാറ്റങ്ങള്‍ വരുത്തി. ഹസന്‍ നവാസും ഖുശ്ദില്‍ ഷായുമാണ് പുറത്തായവര്‍.

ഗ്രൂപ്പ് എ ചാംപ്യന്മാരായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലേക്കു കുതിച്ചത്. ഹാട്രിക് ജയം കൊയ്യാന്‍ സൂര്യക്കും സംഘത്തിനുമായിരുന്നു. യുഎഇയെ പവര്‍പ്ലേയില്‍ തന്നെ തീര്‍ത്തായിരുന്നു ഇന്ത്യയുടെ തുടക്കം. ഒമ്പതു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. രണ്ടാങ്കത്തില്‍ പാകിസ്താനെയിം ഇന്ത്യ നിലം തൊടീച്ചില്ല. കാര്യമായ വെല്ലുവിളിയില്ലാതെ ഏഴു വിക്കറ്റിന്റെ ജയം ഇന്ത്യ ആഘോഷിക്കുകയായിരുന്നു.
ഇന്ത്യക്കു പിന്നില്‍ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാണ് പാകിസ്താന്റെ സൂപ്പര്‍ ഫോര്‍ പ്രവേശനം ആദ്യ മല്‍സരത്തില്‍ ഒമാനെതിരേ 93 റണ്‍സിന്റെ വിജയമാണ് അവര്‍ സ്വന്തമാക്കിയത്. എന്നാല്‍ ഇന്ത്യയോടു പൊരുതാന്‍ പോലുമാവാതെ അവര്‍ക്കു കീഴടങ്ങേണ്ടി വന്നു. ഇതോടെ യുഎഇക്കെതിരായ മല്‍സരം പാക് ടീമിനു ഡു ഓര്‍ ഡൈ ആയി മാറിയത്. ഒരു ഘട്ടത്തില്‍ പതറിയെങ്കിലും 41 റണ്‍സ് ജയത്തോടെ പാക് ടീം സൂപ്പര്‍ ഫോറിലേക്കു മുന്നേറി.
പ്ലെയിങ് 11
ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.
പാകിസ്താന്‍- സയിം അയൂബ്, സാഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഹുസെയ്ന്‍ തലത്ത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.