ദുബായ്: ഏഷ്യാ കപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ വളരെ പോസിറ്റീവായി തന്നെ തുടങ്ങിയിരിക്കുകയാണ്. ആതിഥേയരും ക്രിക്കറ്റിലെ കുഞ്ഞന്‍മാരുമായ യുഎഇയെ ഒമ്പതു വിക്കറ്റിനാണ് ഇന്ത്യ വാരിക്കളഞ്ഞത്. പക്ഷെ ഇതു വെറുമൊരു പരിശീലന മല്‍സരമായി മാത്രമേ നമുക്കു കാണാന്‍ സാധിക്കുകയുള്ളൂ. ഇനിയാണ് യഥാര്‍ഥ പോരാട്ടം വരാനിരിക്കുന്നത്.
ടൂര്‍ണമെന്റിന്റെ ഫൈനലിനേക്കാള്‍ ആവേശത്തോടെ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ ഞായറാഴ്ച നടക്കാനിരിക്കുകയാണ്. സൂപ്പര്‍ ഫോറിനു മുമ്പ് ഇന്ത്യയുടെ ആദ്യത്തെ അഗ്നിപരീക്ഷയും ഇതു തന്നെയായിരിക്കും. സൂര്യകുമാര്‍ യാദവിന്റെ ടീം ഇന്ത്യ തന്നെയാണ് ഈ മല്‍സരത്തിലെ ഫേവറിറ്റുകള്‍.
പക്ഷെ പാക് പടയെ പൂര്‍ണമായി എഴുതിതള്ളാന്‍ സാധിക്കില്ല. ഇന്ത്യക്കു സര്‍പ്രൈസ് ഷോക്ക് നല്‍കാന്‍ സല്‍മാന് അലി ആഗയ്ക്കും സംഘത്തിനും കഴിഞ്ഞേക്കും. ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ആദ്യത്തെ കാരണം
മുന്‍ ടൂര്‍ണമെന്റുകളെ അപേക്ഷിച്ച് പാകിസ്താന്‍ ഇത്തവണ കിരീട ഫേവറിറ്റുകളുടെ നിരയില്‍ ഇല്ല. ഈ ഏഷ്യാ കപ്പിലെ അണ്ടര്‍ ഡോഗുകളിലൊന്നാണ് അവരെന്നു നിസംശയം പറയാം. സല്‍മാന്‍ അലി ആഗയുടെയും സംഘത്തിന്റെയും ഏറ്റവും വലിയ പ്ലസ് പോയിന്റും ഇതു തന്നെയാണ്.
നേരത്തേ പക്ഷെ പാക് ടീം ഇങ്ങനെയായിരുന്നില്ല. ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും നസീം ഷായുമുള്ള പാകിസ്താന്‍ ടീം ഫേവറിറ്റുകളിലും മുന്‍നിരയിലുണ്ടായിരുന്നു. ആരാധകരുടെ അമിതമായ പ്രതീക്ഷകളുടെ ഭാരം അവര്‍ക്കു തിരിച്ചടിയുമായിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യക്കെതിരായ എല്‍ ക്ലാസിക്കോയില്‍ ഇറങ്ങുമ്പോള്‍ ഇരുടീമുകള്‍ക്കും തുല്യസാധ്യതയാണ് കല്‍പ്പിക്കപ്പെട്ടിരുന്നത്.
ഈ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ പലപ്പോഴും കളിയില്‍ ആധിപത്യം പുലര്‍ത്തിയ ശേഷം പാക് ടീം അവിശ്വസീനമായി തകര്‍ന്നടിഞ്ഞ് തോല്‍വികളിലക്കു കൂപ്പുകുത്തിയിട്ടുമുണ്ട്. പക്ഷെ ഇപ്പോഴത്തെ പാക് ടീമിനു അത്തരം പ്രതീകളുടെ ഭാരമില്ല. അവര്‍ കിരീടം നേടുമെന്നോ, ഇന്ത്യയെ തോല്‍പ്പിക്കുമെന്നോ ആരും പ്രവചിക്കുകയും ചെയ്യുന്നില്ല.
അതിനാല്‍ ഒട്ടും സമ്മര്‍ദ്ദമില്ലാതെ വളരെ ഫ്രീമൈന്‍ഡോടെ ഇന്ത്യക്കെതിരേ ഇറങ്ങാന്‍ പാക് ടീമിനു സാധിക്കും. കിട്ടുന്നതെല്ലാം അവര്‍ക്കു ബോണസുകളുമാണ്. മറുഭാഗത്തു സമ്മര്‍ദ്ദം മുഴുവന്‍ ഇന്ത്യക്കു മേല്‍ മാത്രമാണെന്നു കാണാം. ഇതു മുതലെടുത്ത് പാക് ടീം രണ്ടു കല്‍പ്പിച്ചൊരു പോരാട്ടം നടത്തിയാല്‍ ഇന്ത്യ അവതാളത്തിലാവും.
രണ്ടാമത്തെ കാരണം
സല്‍മാന്‍ ആഗയ്ക്കു കീഴിലുള്ള പാകിസ്താന്‍ ടീമില്‍ ടി20 സ്‌പെഷ്യലിസ്റ്റുകളായ മികച്ച ചില താരങ്ങളുണ്ടെന്നു കാണാം. നേരത്തേ പാക് ടീമിന്റെ പ്രധാന തലവേദനകളിലൊന്ന് ബാബര്‍ ആസമിന്റെയും മുഹമ്മദ് റിസ്വാന്റെയും സ്ലോ ബാറ്റിങായിരുന്നു. ടി20യില്‍ ഇതുവരെ പിറകിലേക്കു വലിക്കുകയും ചെയ്തു.
പക്ഷെ ഇപ്പോഴത്തെ പാക് ടീം തീര്‍ത്തും വ്യത്യസ്ത ലുക്കിലുള്ളതാണ്. പരിചയ സമ്പന്നനായ വെടിക്കെട്ട് ബാറ്റര്‍ ഫഖര്‍ സമാനോടൊപ്പം സാഹിബ്‌സദ, ഫര്‍ഹാന്‍, സയീം അയൂബ്, മുഹമ്മദ് ഹാരിസ് എന്നീ അഗ്രസീവ് ബാറ്റര്‍മാരും പാക് ആക്രമണത്തിന് മൂര്‍ച്ച കൂട്ടും. അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന പുതിയ ഒരു പാക് ടീമാണ് ഈ ടൂര്‍ണമെന്റിലേത്.
ബൗളിങിലേക്കു വന്നാല്‍ ഷഹീന്‍ ഷാ ഫ്രീഡി ചുക്കാന്‍ പിടിക്കുന്ന ലൈനപ്പില്‍ ഹാരിസ് റൗഫ്, ഹസന്‍ അലി, മുഹമ്മദ് വസീം ജൂനിയര്‍, സല്‍മാന്‍ മിര്‍സ എന്നിവരുമുണ്ട്. യുഎഇയിലെ സാഹചര്യങ്ങളില്‍ ഏറെ കളിച്ച് പരിചയമുള്ളതിനാല്‍ തന്നെ അതു നന്നായി മുതലെടുക്കാനും ഇവര്‍ക്കു സാധിക്കും.

മൂന്നാമത്തെ കാരണം
ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു യുഎഇയുമായുള്ള ആദ്യ മല്‍സരത്തില്‍ വേണ്ടത്ര ബോളുകള്‍ നേരിടാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇതു കാരണം മതിയായ ബാറ്റിങ് പ്രാക്ടീസും ബാറ്റര്‍മാര്‍ക്കു ലഭിച്ചില്ലെന്നു കാണാം. ഇതു പാകിസ്താന്‍ ബൗളിങ് നിര അടുത്ത മാച്ചില്‍ മുതലാക്കിയേക്കും. യുഎഇക്കെതിരേ പവര്‍പ്ലേയില്‍ തന്നെ ഇന്ത്യ ചേസ് ചെയ്തു ജയിച്ചിരുന്നു.
പാക് ടീമിനു ഇന്ത്യന്‍ ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്ലിനെയും അഭിഷേക് ശര്‍മയെയും തുടക്കത്തില്‍ പുറത്താക്കാനായാല്‍ പ്രതീക്ഷയ്ക്കു വകയുണ്ട്. കാരണം പാക് ടീമിനെതിരേ എല്ലായ്‌പ്പോഴും പതറിയിട്ടുള്ള ബാറ്ററാണ് നായകന്‍ സൂര്യകുമാര്‍ യാദവ്.
അഞ്ചാം നമ്പറില്‍ മോശം റെക്കോര്‍ഡുള്ള സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്താനുള്ള സാധ്യതയും കൂടുതലാണ്. ടോപ്പ് ഓര്‍ഡര്‍ ഫ്‌ളോപ്പാവുകയും സൂര്യയും സഞ്ജുവും നിരാശപ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യന്‍ ബാറ്റിങിനു മൂക്കുകയറിടാനും പാക് ടീമിനു സാധിച്ചേക്കും.