ദുബായ്: ഏഷ്യാ കപ്പിന്റെ കലാശപ്പോരില്‍ ഗംഭീരമായി തുടങ്ങിയ ശേഷം വന്‍ തകര്‍ച്ച നേരിട്ടാണ് വെറും 146 റണ്‍സിനു കൂടാരം കയറിയത്. 180-190 റണ്‍സെങ്കിലും പാക് ടീം അടിച്ചെടുക്കുമെന്നാണ് ഒരു ഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ കളിയുടെ രണ്ടാംപകുതിയില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് പാക് ടീം തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയായിരുന്നു. അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെയാണ് പാക് ടീം 146നു കൂടാരംകയറിയത്.
രണ്ടു വിക്കറ്റിനു 113 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് അടുത്ത 33 റണ്‍സിനിടെ ശേഷിച്ച എട്ടു വിക്കറ്റുകള്‍ കളഞ്ഞു കുളിച്ച് പാക് ടീം 146 റണ്‍സ് കൊണ്ടു തൃപ്തിപ്പെട്ടത്. യഥാര്‍ഥത്തില്‍ പാക് ടീമിന്റെ താളം തെറ്റിച്ചത് എന്താണ്? കളിയിലെ ടേണിങ് പോയിന്റ് എന്താണെന്നു നോക്കാം.

കളി മാറ്റിയതെന്ത്?
ഫൈനലില്‍ പാകിസ്താന്‍ ആഗ്രഹിച്ചതു പോലെയൊരു സ്‌ഫോടനാത്മക തുടക്കമാണ് ഓപ്പണര്‍മാരായ സാഹിബ്‌സദ ഫര്‍ഹാനു ഫഖര്‍ സമാനും നല്‍കിയത്. ഇന്ത്യന്‍ ബൗളിങിനെ തുടക്കത്തില്‍ ശ്രദ്ധയോടെ നേരിട്ട ശേഷം ഇരുവുരും കടന്നാക്രമിക്കുകയായിരുന്നു. പ്രത്യേകിച്ചും ഫര്‍ഹാനായിരുന്നു കൂടുതല്‍ അപകടകാരി. ഒമ്പതോവറര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന നിലയിലായിരുന്നു പാക് ടീം.
കുല്‍ദീപ് യാദവെറിഞ്ഞ ഒമ്പതാം ഓവറില്‍ ഒരു സിക്‌സറടക്കം 13 റണ്‍സ് പാക് ടീം കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിനിടെ ഫര്‍ഹാന്‍ തന്റെ ഫിഫ്റ്റിയും കണ്ടെത്തി. ഈ ജോടി ഇന്ത്യയില്‍ നിന്നും മല്‍സരം തട്ടിയകറ്റവെയാണ് ഒമ്പതാം ഓവറില്‍ തുറുപ്പുചീട്ടായ വരുണ്‍ ചക്രവര്‍ത്തിയെ നായകന്‍ സൂര്യകുമാര്‍ യാദവ് തിരിച്ചുവിൡച്ചത്. നന്നായി ബൗള്‍ ചെയ്തു കൊണ്ടിരുന്ന അക്ഷര്‍ പട്ടേലിനു അടുത്ത സ്‌പെല്‍ നല്‍കാതെയാണ് വരുണിനെ നായകന്‍ മടക്കി വിളിച്ചത്.
ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായ മാറി. മൂന്നാമത്തെ ബോളില്‍ ഫര്‍ഹാന്‍ സിക്‌സറടിച്ചെങ്കിലും തൊട്ടടുത്ത ബോളിലും ഒരു അറ്റാക്കിങ് ഷോട്ടനു തുനിഞ്ഞ പാക് താരത്തിന്റെ ശ്രമം പാളി. ബോള്‍ നേരെ ഡീപ്പ് മിഡ് വിക്കറ്റില്‍ തിലക് വര്‍മയുടെ കൈകളിലേക്കാണ് വന്നത്. ടീം കാത്തിരുന്ന ബ്രേക്ക്ത്രൂ കൂടിയായിരുന്നു ഇത്. ഈ വിക്കറ്റിനു പിന്നാലെ വന്ന ഡ്രിങ്ക്‌സ് ബ്രേക്കും പാക് ടീമിന്റെ താളം തെറ്റിക്കാന്‍ ഇന്ത്യയെ സഹായിച്ചു.
ബ്രേക്കിനിടെ ടീമംഗങ്ങളോടു വളരെ ക്ഷുഭിതനായി നിര്‍ദേശങ്ങള്‍ നല്‍കുന്ന സൂര്യയെയാണ് കണ്ടത്. ഏറെ നേരെ ടീമംഗങ്ങളോടു സംസാരിച്ച അദ്ദേഹം വളരെ ഗൗരവത്തില്‍ പല നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാണാമായിരുന്നു. സൂര്യയുടെ ഈ ചര്‍ച്ചയായണ് ടീമിനെ കൂടുതല്‍ പ്രചോദിപ്പിച്ചതെന്നു ഉറപ്പിച്ച് പറയാം. അതിനു ശേഷം ഇന്ത്യ പതിയെ പിടിമുറുക്കുകയും ചെയ്തു.
11ാം ഓവില്‍ ശിവം ദുബെയെ തിരിച്ചുകൊണ്ടു വന്ന്് സൂര്യ ഒരു പരീക്ഷണം ടനടത്തി. പക്ഷെ പവര്‍പ്ലേയിലെ പ്രകടനം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. രണ്ടു ഫോറുകളടക്കം 11 റണ്‍സ് ദുബെ വിട്ടുകൊടുത്തു. അടുത്ത ഓവറില്‍ സൂര്യയുടെ വലിയൊരു ചൂതാട്ടം കണ്ടു. പാര്‍ട്ട് ബൗളറായ തിലക് വര്‍മയെ അദ്ദേഹം പന്തേല്‍പ്പിച്ചു. ഒരു ഫോര്‍ വഴങ്ങിയെങ്കിലും ഒമ്പതു റണ്‍സ് മാത്രമേ തിലക് വിട്ടുകൊടുത്തുള്ളൂ.

13ാം ഓവറില്‍ കുല്‍ദീപ് തന്റെ അടുത്ത സ്‌പെല്ലിനു എത്തിയതോടെയാണ് പാക് ടീമിന്റെ താളം തെറ്റി തുടങ്ങിയത്. തൊട്ടുമുമ്പത്തെ രണ്ടോവറില്‍ 17 റണ്‍സ് മാത്രമേ നേടാനായുള്ളുവെന്നതിനാല്‍ കുല്‍ദീപിനെതിരേ അഗ്രസീവ് ഷോട്ട് കളിക്കാനുള്ള സയീം അയൂബിന്റെ ശ്രമം നേരെ ജസ്പ്രീത് ബുംറയുടെ കൈളിലാണ് അവസാനിച്ചത്. ഓവറില്‍ പാക് ടീം നേടിയത് ആറു റണ്‍സ് മാത്രം.
പുതുതായി ക്രീസിലെത്തിയ മുഹമ്മദ് ഹാരിസ് ഇടംകൈയന്‍ ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ പതറാറുണ്ടെന്ന റെക്കോര്‍ഡുള്ളതിനാല്‍ അടുത്ത ഓവറില്‍ അക്ഷര്‍ പട്ടേലിനെ കൊണ്ടുവന്ന സൂര്യയുടെ നീക്കവും മാസ്റ്റര്‍ സ്‌ട്രോക്കായി മാറി.
മൂന്നാമത്തെ ബോളില്‍ തന്നെ ഹാരിസിനെ (0) അക്ഷറിന്റെ ബൗളിങില്‍ റിങ്കു സിങ് പിടികൂടി. പിന്നീട് പാക് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുന്നതാണ് കണ്ടത്. അടുത്ത ഓവറുകളുലെല്ലാം പാക് ടീമിന്റെ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു.