കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് വലിയ നാണക്കേടുണ്ടാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം അലമാരയിലെത്തിച്ചത്. 10 വിക്കറ്റിനാണ് ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയെ 15.2 ഓവറില്‍ 50 റണ്‍സില്‍ ഇന്ത്യ കൂടാരം കയറ്റിയപ്പോള്‍ 6.1 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് പ്രകടനവും ഹാര്‍ദിക് പാണ്ഡ്യയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ശ്രീലങ്കയെ തകര്‍ത്തത്.
ഇതില്‍ ഒരോവറില്‍ നാല് വിക്കറ്റടക്കം വീഴ്ത്തി സിറാജ് നടത്തിയ ഗംഭീര പ്രകടനമാണ് ഏറ്റവും ശ്രദ്ധേയമായത്. ഏഷ്യാ കപ്പിന്റെ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡടക്കം പല റെക്കോഡുകളും ഇൗ മത്സരത്തിലൂടെ സിറാജ് സ്വന്തമാക്കി. ഫൈനലില്‍ കളിയിലെ താരമായപ്പോള്‍ 5000 യുഎസ് ഡോളറാണ് സിറാജിന് സമ്മാന തുകയായി ലഭിച്ചത്. ഈ തുക ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കാണ് സിറാജ് നല്‍കിയത്.
ടൂര്‍ണമെന്റിലുടെനീളം മഴ വില്ലനായിരുന്നു. മഴയെത്തുടര്‍ന്ന് പലവട്ടം മത്സരങ്ങള്‍ തടസപ്പെട്ടു. ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുന്നതിന് പിന്നില്‍ ഗ്രൗണ്ട് സ്റ്റാഫുകളുടെ വലിയ അധ്വാനമുണ്ടായിരുന്നു. അത് മനസിലാക്കിയാണ് സിറാജ് തന്റെ മാന്‍ ഓഫ് ദി മാച്ച് സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് നല്‍കിയത്. എന്നാല്‍ സിറാജ് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് പണം നല്‍കിയതിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്നും മാധ്യമങ്ങള്‍ ഒത്തുകളി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ.
'ഇന്ത്യ നിരവധി തവണ ശ്രീലങ്കന്‍ പര്യടനം നടത്തിയിട്ടുണ്ട്. മഴ പല മത്സരങ്ങളേയും ബാധിച്ചതും കണ്ടിട്ടുണ്ട്. മത്സരം നടത്താന്‍ സഹായിച്ച ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് നന്ദി പറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ അവര്‍ക്ക് പണം സമ്മാനതുകയായി നല്‍കുന്നത് ഇതാദ്യമായാണ് ഞാന്‍ കാണുന്നത്. ഗ്രൗണ്ട് സ്റ്റാഫുകള്‍ തങ്ങളുടെ ജോലി വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നതാണ്. അവര്‍ക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത്തരത്തില്‍ പണം സമ്മാനമായി നല്‍കിയിട്ടില്ല.

സിറാജ് പണം നല്‍കിയതിന് പിന്നില്‍ ചില സംശയകരമായ നീക്കങ്ങളുണ്ട്. മാധ്യമങ്ങള്‍ ഇത് അന്വേഷിക്കേണ്ടതാണ്'- ക്രിക്കറ്റ് വണ്ണിനോട് സംസാരിക്കവെ അര്‍ജുന രണതുംഗ പറഞ്ഞു. ഇന്ത്യ ഒത്തുകളിച്ചെന്നും ഗ്രൗണ്ട് സ്റ്റാഫിനെ സ്വാധീനിച്ചുവെന്നുമുള്ള അര്‍ത്ഥത്തിലാണ് രണതുംഗ സംസാരിച്ചത്. സിറാജിന്റെ മികച്ച പ്രകടനത്തിന് സഹായിക്കുന്ന രീതിയില്‍ പിച്ച് തയ്യാറാക്കി നല്‍കിയെന്ന തരത്തിലടക്കമാണ് രണതുംഗ സംസാരിച്ചത്. സിറാജിന്റെ സത്യസന്ധമായ നടപടിയെ അപമാനിക്കുകയാണ് രണതുംഗ ചെയ്തിരിക്കുന്നത്.
സിറാജ് സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന സാഹചര്യത്തില്‍ നിന്ന് പൊരുതി വളര്‍ന്നുവന്ന താരമാണ്. അതുകൊണ്ടുതന്നെ ഗ്രൗണ്ട് സ്റ്റാഫുകളുടെ പ്രയത്‌നം കണ്ടപ്പോള്‍ സിറാജ് സാമ്പത്തികമായി അവരെ സഹായിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെയാണ് രണതുംഗ ഒത്തുകളി സംശയമുനയിലേക്കെത്തിച്ചിരിക്കുന്നത്. എന്തായാലും രണതുംഗയുടെ ആരോപണം ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്.
ഗ്രൗണ്ട് സ്റ്റാഫുകളുടെ പ്രയത്‌നമാണ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ സഹായിച്ചതെന്ന് വിലയിരുത്തി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ സെക്രട്ടറിയായ ജയ് ഷാ 42 ലക്ഷം രൂപ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കായി പ്രഖ്യാപിച്ചിരുന്നു. ഇതിനേയും ഒത്തുകളിയായാണ് രണതുംഗ ആരോപിക്കുന്നത്. തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് രണതുംഗ ഉന്നയിക്കുന്നത്. എന്തായാലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലോ സിറാജോ ഇതിനോട് പ്രതികരിച്ചിട്ടില്ല.
പാകിസ്താനാണ് ഇത്തവണത്തെ ഏഷ്യാ കപ്പിന് ആതിഥേയരായത്. എന്നാല്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കാന്‍ വിസമ്മതിച്ചതോടെ വേദി ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. മിക്ക ദിവസവും മഴ പെയ്തതോടെ ഏഷ്യാ കപ്പിന്റെ ആവേശത്തെ അത് നന്നായി ബാധിച്ചു. കാണികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. ഫൈനല്‍ മത്സരമടക്കം മഴയത്തെടുര്‍ന്ന് വൈകിയാണ് ആരംഭിച്ചത്. യുഎഇയില്‍ ടൂര്‍ണമെന്റ് നടത്താമെന്ന പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നിരസിച്ചതാണ് തിരിച്ചടിയായത്.