ഏഷ്യാ കപ്പില്‍ ഫൈനലിനു മുമ്പുള്ള ഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ശനിയാഴ്ച ശ്രീലങ്കയിലെ കാന്‍ഡിയിലാണ് പകലും രാത്രിയുമായി ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ പോര്. ജയത്തോടെ ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനുറച്ച് ഇന്ത്യയിറങ്ങുമ്പോള്‍ പാക് പട തുടരെ രണ്ടാം ജയവുമായി ഗ്രൂപ്പ് ജേതാക്കളായി സൂപ്പര്‍ ഫോറിലെത്താമെന്ന പ്രതീക്ഷയിലാണ്.
ഉദ്ഘാടന മല്‍സരത്തില്‍ കുഞ്ഞന്‍ ടീമായ നേപ്പാളിനെ 200ന പ്ലസ് റണ്‍സിനു മുകളില്‍ മാര്‍ജിനില്‍ പാകിസ്താന്‍ തകര്‍ത്തെറിഞ്ഞിരുന്നു. പക്ഷെ ഇന്ത്യക്കെതിരേ ബാബര്‍ ആസമിനും സംഘത്തിനും കാര്യങ്ങള്‍ കടുപ്പമായിരിക്കും. കാരണം ശക്തമായ ടീമുമായിട്ടാണ് ഏഷ്യന്‍ കിരീടം തിരിച്ചുപിടിക്കാന്‍ മെന്‍ ഇന്‍ ബ്ലൂസ് ലങ്കന്‍ മണ്ണിലെത്തിയിട്ടുള്ളത്.

പാകിസ്താനെതിരായ മല്‍സരത്തില്‍ ചില കാര്യങ്ങള്‍ ഇന്ത്യയെ ഫേവറിറ്റുകളാക്കി മാറ്റുന്നുണ്ട്. പാക് പടയ്‌ക്കെതിരേ ഇന്ത്യ ജയിക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം. അനുഭവസമ്പത്തുള്ള ബാറ്റിങ് ലൈനപ്പാണ് ഇന്ത്യക്കു മുന്‍തൂക്കം നല്‍കുന്ന ആദ്യത്തെ ഘടകം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഏറെ അനുഭവസമ്പത്തുള്ള താരങ്ങളാണ്. പാകിസ്താനെതിരേ സമ്മര്‍ദ്ദഘട്ടങ്ങളില്‍ ഈ മല്‍സര പരിചയം ഇവര്‍ക്കു മുതല്‍ക്കൂട്ടാവും. കോലിയും രോഹിത്തും ചെറിയൊരു ബ്രേക്കിനു ശേഷം മല്‍സരരംഗത്തേക്കു തിരിച്ചെത്തുന്ന കളി കൂടിയാണിത്.
സമീപകാലത്തു ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. കൂടാതെ ശ്രീലങ്കയിലെ അനുകൂലമായ സാഹചര്യങ്ങളും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഏഷ്യാ കപ്പില്‍ 22 മല്‍സരങ്ങളില്‍ (ഏകദിനം) നിന്നും 745 റണ്‍സ് രോഹിത് അടിച്ചെടുത്തിട്ടുണ്ട്. കോലിയും ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള ബാറ്ററാണ്. കൂടാതെ പാകിസ്താനെതിരേയും അദ്ദേഹത്തിന്റെ റെക്കോര്‍ഡ് മികച്ചതാണ്.
മധ്യഓവറുകളില്‍ ബൗളിങിലെ വൈവിധ്യമാണ് ഇന്ത്യയെ ഫേവറിറ്റുകളാക്കുന്ന രണ്ടാമത്തെ കാര്യം. സമീപകാലത്തു ഏകദിനത്തില്‍ ഇന്ത്യയുടെ പ്രധാന പ്രശ്‌നം മധ്യ ഓവറുകളില്‍ വേണ്ടത്ര വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കുന്നില്ല എന്നതായിരുന്നു. പക്ഷെ ഇത്തവണ ഏഷ്യാ കപ്പില്‍ ഈ പോരായ്മ നികത്താന്‍ ശേഷിയുള്ള ബൗളിങ് നിരയാണ് ടീമിനുള്ളത്.
ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമെല്ലാം മധ്യ ഓവറുകളില്‍ ടീമിനായി പന്തെറിയാനെത്തും. മികച്ച സ്പിന്‍ ആക്രമണത്തിനെതിരേ പാക് മധ്യനിര പലപ്പോഴും പതറുന്നതായി കാണാന്‍ സാധിക്കും. അതുകൊണ്ടു തന്നെ കുല്‍ദീപ്, ജഡ്ഡു എന്നിവര്‍ അവര്‍ക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. കൂടാതെ പിച്ച് സ്പിന്‍ ബൗളിങിനു കൂടുതല്‍ അനുയോജ്യമാണെങ്കില്‍ അക്ഷര്‍ പട്ടേലിനെയും ഇന്ത്യക്കു ടീമിലേക്കു കൊണ്ടുവന്നേക്കും.

പാകിസ്താന്റെ മുന്‍നിരയെ തകര്‍ക്കാനുള്ള ബൗളിങ് ലൈനപ്പ് ഇന്ത്യക്കുണ്ടെന്നതാണ് മൂന്നാമത്തെ കാരണം. മുന്‍നിര ബാറ്റര്‍മാരെ കൂടുതലായി ആശ്രയിച്ച് കളിക്കുന്ന രീതിയാണ് പാക് ടീമിന്റേത്. ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, നായകന്‍ ബാബര്‍ എന്നിവരുള്‍പ്പെടുന്ന ടോപ് ത്രീയാണ് പാക് ബാറ്റിങിന്റെ നട്ടെല്ല്. ഇവരെ തുടക്കത്തില്‍ തന്നെ പുറത്താക്കാനായാല്‍ പാക് ടീമിനെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്കു കഴിയും.
ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ കൂടി ചേരുന്നതോടെ ഇന്ത്യയുടെ ന്യൂബോള്‍ ആക്രമണത്തെ നേരിടുക പാക് മുന്‍നിരയ്ക്കു കടുപ്പമാവും. ഇന്ത്യയുടെ പേസ് നിരയ്‌ക്കെതിരേ മോശം റെക്കോര്‍ഡാണ് പാക് ഓപ്പണര്‍ ഫഖറിന്റേത്.
അവസാനമായി ഇന്ത്യക്കെതിരേ കളിച്ച നാലു ഏകദിനങ്ങളില്‍ 2, 30, 27, 14 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഇത്തവണയും ഫഖറിനെതിരേ കൃത്യമായ ഗെയിം പ്ലാനുമായിട്ടാവും ഇന്ത്യന്‍ ബൗളര്‍മാരെത്തുക. നേപ്പാളിനെതിരേ 151 റണ്‍സോടെ കസറിയെങ്കിലും ബാബറിനും ശക്തമായ വെല്ലുവിളി ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്നുമുണ്ടാവും.