ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരെ കണ്ടെത്താനുള്ള അങ്കത്തിന് ആരവമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഈ മാസം 30നാണ് ഏഷ്യാ കപ്പിന്റെ പുതിയ എഡിഷന് തുടക്കമാവുന്നത്. കഴിഞ്ഞ രണ്ടു തവണയും ടി20 ഫോര്‍മാറ്റിലായിരുന്നു ഏഷ്യാ കപ്പിലെ മല്‍സരങ്ങളെങ്കില്‍ ഇത്തവണ ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്. ഐസിസിയുടെ ഏകദിന ലോകകപ്പ് പിന്നാലെ വരാനിരിക്കുന്നതിനാല്‍ ഏഷ്യന്‍ ടീമുകള്‍ വലിയ ഗൗരവത്തോടെയാണ് ടൂര്‍ണമെന്റിനെ കാണുന്നത്.
ഏഷ്യാ കപ്പിലെ പ്രധാന ആകര്‍ഷണം ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടമാണ്. ഈ വര്‍ഷം ആദ്യമായി ചിരവൈരികളായ ഇരുടീമുകളും മുഖാമുഖം വരുന്നതും ഏഷ്യാ കപ്പിലൂടെയാണ്. തിരിച്ചടികള്‍ നേരിടാതെ മുന്നേറുകയാണെങ്കില്‍ ഇത്തവണത്തെ ടൂര്‍ണമെന്റില്‍ പരമാവധി മൂന്നു തവണ വരെ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരും.

സപ്തംബര്‍ രണ്ടിനു ശ്രീലങ്കയിലെ കാന്‍ഡിയില്‍ വച്ചാണ് ഗ്രൂപ്പുഘട്ടത്തില്‍ ഇരുടീമും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നത്. ഗ്രൂപ്പുഘട്ടത്തില്‍ നിന്നും മുന്നേറിയാല്‍ സൂപ്പര്‍ ഫോറിലും അവസാനമായി കലാശപ്പോരിലും ഇന്ത്യ- പാക് ത്രില്ലര്‍ നമുക്കു പ്രതീക്ഷിക്കാം. പാകിസ്താനായിരുന്നു യഥാര്‍ഥത്തില്‍ ഇത്തവണത്തെ ഏഷ്യാ കപ്പിനു വേദിയാവേണ്ടിയിരുന്നത്.
എന്നാല്‍ പാകിസ്താനില്‍ കളിക്കാന്‍ തയ്യാറല്ലെന്നും വേദി മാറ്റണമെന്നും ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ ശ്രീലങ്കയുമായി വേദി പങ്കിടാന്‍ പാകിസ്താന്‍ ധാരണയിലെത്തുകയും ഇതോടെ ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും ലങ്കയില്‍ നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.
ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചരിത്രവും കണക്കുകളില്‍ ആര്‍ക്കാണ് മേല്‍ക്കൈയെന്നതും നമുക്കു പരിശോധിക്കാം. 1984ലായിരുന്നു ആദ്യമായി ഇരുടീമുകളും ടൂര്‍ണമെന്റില്‍ ശക്തി പരീക്ഷിച്ചത്. അന്നു ഇന്ത്യ 54 റണ്‍സിന്റെ മികച്ച വിജയം സ്വന്തമാക്കുകയുമായിരുന്നു.
അതിനു ശേഷം 15 തവണ കൂടി വിവിധ ഫോര്‍മാറ്റുകളിലുമായി ഇരുടീമുകളും ഏറ്റുമുട്ടി. ആകെ 16 മല്‍സരങ്ങളിലാണ് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തത്. ഇതില്‍ ഒമ്പതു കളികളില്‍ ജയം ഇന്ത്യക്കായിരുന്നു. പാകിസ്താന്‍ ആറു കളികളിലും വെന്നിക്കൊടി നാട്ടി. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ആകെയുള്ള 16 ഇന്ത്യ- പാക് പോരാട്ടങ്ങളില്‍ 13ഉം ഏകദിനങ്ങളായിരുന്നു. ടി20യില്‍ മൂന്നു തവണ മാത്രമേ ഇരുടീമും ഏറ്റുമുട്ടിയുള്ളൂ. 2016, 2022 ടൂര്‍ണമെന്റുകളിലായിരുന്നു ഇത്. ഏകദിനത്തിലെ കണക്കുകളിലും പാകിസ്താനെതിരേ മേല്‍ക്കൈ ഇന്ത്യക്കാണ്. 13 മല്‍സരങ്ങളില്‍ ഏഴെണ്ണത്തിലും ഇന്ത്യ ജയിച്ചുകയറി. ഇന്ത്യ- പാകിസ്താന്‍ മല്‍സരങ്ങളില്‍ ഏറ്റവുമുയര്‍ന്ന ടീം സ്‌കോര്‍ ഇന്ത്യക്കു അവകാശപ്പെട്ടതാണ്.
2012ലെ ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിലെ മിര്‍പൂരില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യ വാരിക്കൂട്ടിയത് നാലു വിക്കറ്റിനു 330 റണ്‍സായിരുന്നു. ത്രില്ലിങ് റണ്‍ചേസിനൊടുവിലായിരുന്നു ഇന്ത്യ ഇത്രയും വലിയ ടോട്ടല്‍ അടിച്ചെടുത്ത് വിജയം കൊയ്തത്.

വിരാട് കോലിയുടെ കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സും ഈ കളിയിലേതായിരുന്നു. വെറും 148 ബോളില്‍ 183 റണ്‍സായിരുന്നു അദ്ദേഹം അന്നു വാരിക്കൂട്ടിയത്. ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതു തന്നെയാണ്.
ബാറ്റിങ് പ്രകടനത്തിലേക്കു വന്നാല്‍ ഏഷ്യാ കപ്പില്‍ (ഏകദിനം) നിലവിലെ താരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ ഇന്ത്യന്‍ താരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 2008 മുതല്‍ 2018 വരെയുള്ള എഡിഷനുകളിലായി 22 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം അടിച്ചെടുത്തത് 745 റണ്‍സാണ്.
ഒരു സെഞ്ച്വറിയും ആറു ഫിഫറ്റികളുമടക്കമാണിത്. റണ്‍വേട്ടയില്‍ രണ്ടാമന്‍ കോലിയാണ്. വെറും 11 മല്‍സരങ്ങളില്‍ നിന്നും 61.30 ശരാശരിയില്‍ 613 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.