ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യയുമായുള്ള വമ്പന്‍ പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കെ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ മഴ മൂലം ഉപേക്ഷിക്കപ്പെട്ട ഇന്ത്യയുമായുള്ള പോരില്‍ ക്യാപ്റ്റനെന്ന നിലയില്‍ ബാബറിന്റെ ഭാഗത്തു നിന്നും ചില അബദ്ധങ്ങള്‍ സംഭവിച്ചുവെന്നും സൂപ്പര്‍ ഫോറില്‍ ഇതാവര്‍ത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നേരത്തേ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായ സുനില്‍ ഗവാസ്‌കറും ബാബറിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരുന്നു. സമാനമായ അഭിപ്രായം തന്നെയാണ് റാവല്‍പിണ്ടി എക്‌സ്പ്രസും പറഞ്ഞിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു ഇന്ത്യക്കെതിരേ ബാബര്‍ കാണിച്ച അബദ്ധം എന്തായിരുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയുമായുള്ള ഗ്രൂപ്പ് മല്‍സരത്തില്‍ മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കു കൂടുതല്‍ ഓവറുകള്‍ നല്‍കിയ ബാബറിന്റെ നീക്കത്തെയാണ് അക്തര്‍ ചോദ്യം ചെയ്തത്. അത്രയുമധികം ഓവറുകള്‍ സ്പിന്നര്‍മാര്‍ക്കു നല്‍കേണ്ടിയിരുന്നില്ല എന്നു എനിക്കു തോന്നുന്നു.
ഒരു വശത്തു സ്പിന്നറെയും മറു ഭാഗത്ത് പേസറെയും നിലനിര്‍ത്തിയുള്ള ഗെയിം പ്ലാനായിരുന്നു ബാബര്‍ പരീക്ഷിക്കേണ്ടിയിരുന്നത്. ഇക്കാര്യത്തിലാണ് എനിക്കു അദ്ദേഹവുമായി വിയോജിപ്പുള്ളത്. ബാബര്‍ ആവശ്യത്തിലുമധികം സ്പിന്നര്‍മാരെ ഈ കളിയില്‍ ഉപയോഗിച്ചു. ആക്രമണം വേണ്ടെന്നു വയ്ക്കുകയും ചെയ്തതായി അക്തര്‍ ചൂണ്ടിക്കാട്ടി.
എങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ രണ്ടു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ബാബര്‍ ഏറെ മെച്ചപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹം കുറേക്കൂടി ആക്രമണോത്സുകതയോടെ ചിന്തിക്കണം. എല്ലായ്‌പ്പോഴും വിക്കറ്റുകളെടുക്കുന്നതിനെക്കുറിച്ചും എതിരാളികളെ ഓള്‍ഔട്ട് ആക്കുന്നതിനെക്കുറിച്ചുമായിരിക്കണം ബാബര്‍ ആലോചിക്കേണ്ടത്. 50 ഓവറുകളും ബോള്‍ ചെയ്യാന്‍ ബൗളര്‍മാരെ അനുവദിക്കരുതെന്നും അക്തര്‍ ആവശ്യപ്പെട്ടു.
ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരുള്‍പ്പെട്ട പാക് പേസ് ത്രയം ഇന്ത്യയെ വിറപ്പിച്ചിരുന്നു. ഏഴോവറിനുള്ളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ ഷഹീന്‍ ബൗള്‍ഡാക്കിയിരുന്നു.

അടുത്ത രണ്ടു വിക്കറ്റുകള്‍ റൗഫ് പിഴുതതോടെ 15 ഓവറാവുമ്പോഴേക്കും ഇന്ത്യ നാലിനു 66 റണ്‍സിലേക്കു വീഴുകയും ചെയ്തു. പക്ഷെ ഇഷാന്‍ കിഷന്‍- ഹാര്‍ദിക് പാണ്ഡ്യ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു.
പേസര്‍മാരെ പൂര്‍ണമായി പിന്‍വലിച്ച് ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, സല്‍മാന്‍ ആഗ എന്നീ സ്പിന്നര്‍മാരെ മധ്യ ഓവറുകളില്‍ ബാബര്‍ പരീക്ഷിക്കുകയായിരുന്നു. പക്ഷെ ഇഷാനും ഹാര്‍ദിക്കും ഇവരെ അനായാസം നേരിട്ട് റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 21 ഓവറുകള്‍ ബൗള്‍ ചെയ്ത സ്പിന്‍ ത്രയം വിക്കറ്റൊന്നുമില്ലാതെ വിട്ടുകൊടുത്തത് 131 റണ്‍സായിരുന്നു.
പിന്നീട് അവസാന ഓവറുകളില്‍ പേസര്‍മാരെ ബാബര്‍ തിരിച്ചുവിളിച്ചതോടെ ഇന്ത്യക്കു മൂക്കുകയറും വീണു. ഒരു ഘട്ടത്തില്‍ 300ന് മുകളില്‍ ഇന്ത്യ സ്‌കോര്‍ ചെയ്യുമെന്നു പ്രതീക്ഷിച്ചെങ്കിലും 48.5 ഓവറില്‍ 266ന് പുറത്താവുകയായിരുന്നു. മുഴുവന്‍ വിക്കറ്റുകളും പാക് പേസര്‍മാര്‍ക്കായിരുന്നു. ഷഹീന്‍ നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ നസീമും റൗഫും മൂന്നു വിക്കറ്റുകള്‍ വീതം പങ്കിട്ടു.