ഏഷ്യാ കപ്പിന്റെ കലാശപ്പോരില്‍ നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ടീം ഇന്ത്യ. കൊളംബോയില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയ്ക്കു മേല്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ഇടിത്തീയാവുകയായിരുന്നു. ഒരോവറില്‍ നാലു വിക്കറ്റുകളടക്കം കളിയില്‍ ആറു വിക്കറ്റുകളാണ് സിറാജ് കടപുഴക്കിയത്. താരത്തിന്റെ കണ്ണഞ്ചിക്കുന്ന ലൈനിനും ലെങ്ത്തിനും മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുന്ന ലങ്കയെയാണ് കണ്ടത്. ഇതോടെ 15.2 ഓവറില്‍ വെറും 50 റണ്‍സിനു കൂടാരം കയറുകയായിരുന്നു.
2017ല്‍ ശ്രീലങ്കയോടു നാട്ടില്‍ നടന്ന ഏകദിന മല്‍സരത്തിലേറ്റ വന്‍ നാണക്കേടിനുള്ള പ്രതികാരം കൂടിയാണ് രോഹിത് ശര്‍മയും സംഘവും ഇത്തവണ നടത്തിയിരിക്കുന്നത്. അന്നു തങ്ങളെ 150 റണ്‍സ് പോലും തികയ്ക്കാന്‍ അനുവദിക്കാതിരുന്ന ലങ്കയെ ഇത്തവണ 100 റണ്‍സ് പോലും തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.

2017ല്‍ ധര്‍മശാലയില്‍ നടന്ന ഏകദിനത്തിലായിരുന്നു ലങ്കന്‍ ബൗളിങിനു മുന്നില്‍ ഇന്ത്യ തരിപ്പണമായത്. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത്തായിരുന്നു പകലും രാത്രിയുമായി നടന്ന പോരാട്ടത്തില്‍ ഇന്ത്യയെ നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ലങ്കയുടെ ബൗളിങ് ആക്രമണത്തില്‍ തകര്‍ന്നു.
38.2 ഓവറില്‍ വെറും 112 റണ്‍സില്‍ ഇന്ത്യ കൂടാരം കയറുകയായിരുന്നു. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ അപരാജിത ഫിഫ്റ്റിയായിരുന്നു ഇന്ത്യയെ 100 കടത്തിയത്. ധോണി 87 ബോളില്‍ 10 ഫോറും രണ്ടു സിക്‌സറുമടക്കം 65 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
മറ്റാരും 10ന് മുകളില്‍ പോലും നേടിയില്ല. കുല്‍ദീപ് യാദവ് 19ഉം ഹാര്‍ദിക് പാണ്ഡ്യ 10ഉം റണ്‍സെടുത്തു. രോഹിത് (2), ശിഖര്‍ ധവാന്‍ (0), ശ്രേയസ് അയ്യര്‍ (9), ദിനേശ് കാര്‍ത്തിക് (0), മനീഷ് പാണ്ഡെ (2), ഭുവനേശ്വര്‍ കുമാര്‍ (0), ജസ്പ്രീത് ബുംറ (0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോറുകള്‍.

നാലു വിക്കറ്റുകളെടുത്ത പേസര്‍ സുരംഗ ലക്മലാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശം വിതച്ചത്. 10 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 13 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു അദ്ദേഹം നാലു പേരെ പുറത്താക്കിയത്. നുവാന്‍ പ്രദീപ് രണ്ടു വിക്കറ്റുകളുമെടുത്തു. മറുപടിയില്‍ ലങ്ക വെറും 20.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ലക്മലായിരുന്നു കളിയിലെ ഹീറോ.
ഈ കളിയിലേതിനു സമാനമായിരുന്നു ഇത്തവണ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ ലങ്കയുടെയും ഇന്നിങ്‌സ് മുന്നേറിയത്. അന്നു 14ാം ഓവറില്‍ ശ്രേയസ് അയ്യര്‍ മടങ്ങിയപ്പോള്‍ ഇന്ത്യ അഞ്ചിനു 16 റണ്‍സിലേക്കു തകര്‍ന്നിരുന്നു. ഇത്തവണ നാലാം ഓവര്‍ ആവുമ്പോഴേക്കും 12 റണ്‍സിനു ലങ്കയ്ക്കു അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. ഇന്ത്യ അന്നു എട്ടു വിക്കറ്റിനു 70 റണ്‍സെന്ന നിലയിലായിരുന്നെങ്കില്‍ ലങ്കയ്ക്കു 40 റണ്‍സായപ്പോഴേക്കും എട്ടു വിക്കറ്റുകള്‍ നഷ്ടമായിരുരുന്നു.