ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ മിന്നുന്ന വിജയവുമായി ഇന്ത്യന്‍ ടീം ഫൈനലില്‍ കടന്നിരിക്കുകയാണ്. രോഹിത് ശര്‍മയും സംഘവും തുടര്‍ച്ചയായി മൂന്നാം ദിനം കളിക്കാനിറങ്ങിയാണ് എതിരാളികളെ തരിപ്പണമാക്കി വിജയം കൊയ്തിരിക്കുന്നത്. പാകിസ്താനെതിരേ റിസര്‍വ് ദിനത്തിലേക്കു നീണ്ട രണ്ടു ദിവസത്തെ പോരാട്ടം കഴിഞ്ഞ തൊട്ടടുത്ത ദിവസമായിരുന്നു ലങ്കയുമായി ഇന്ത്യ കൊമ്പുകോര്‍ത്തത്.
എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ വലിയൊരു അബദ്ധം ഈ കളിയില്‍ രോഹിത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു. ഡിആര്‍എസ് കോള്‍ എടുക്കുന്ന കാര്യത്തിലായിരുന്നു അദ്ദേഹത്തിനു പിഴച്ചത്. വിക്കറ്റിനു പിന്നില്‍ ഉജ്ജ്വല പ്രകടനം നടത്തിയ കെഎല്‍ രാഹുലിന്റെ അഭിപ്രായം കേള്‍ക്കാതെ റിവ്യു എടുത്തതാണ് രോഹിത്തിനു തിരിച്ചടിയായത്.

ശ്രീലങ്കന്‍ ഇന്നിങ്‌സിലെ 12ാമത്തെ ഓവറിനിടെയായിരുന്നു സംഭവം. സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. കളിയില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ഓവറും കൂടിയായിരുന്നു ഇത്. ചരിത് അസലെന്‍കയും സദീര സമരവിക്രമയുമായിരുന്നു ക്രീസില്‍. ഓവറിലെ ആദ്യ ബോള്‍ ഷോര്‍ട്ട് ലെഗിലേക്കു കളിച്ച് സമരവിക്രമ സിംഗിളെടുത്തു.
അടുത്ത ബോള്‍ നേരിട്ടത് അസലെന്‍ക. ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ ബോള്‍ ബാറ്റിനും പാഡിലും ഇടയിലൂടെ പോവുകയും രാഹുലിന്റെ ഗ്ലൗസില്‍ തട്ടിയ ശേഷം സ്ലിപ്പില്‍ രോഹിത് ക്യാച്ചെടുക്കുകയും ചെയ്തു. പിന്നാലെ വിക്കറ്റിനു വേണ്ടി ഇന്ത്യന്‍ താരളുടെ ശക്തമായ അപ്പീല്‍. പക്ഷെ അംപയര്‍ അതു തള്ളുകയായിരുന്നു.
ചരിത് അസലെന്‍കയ്‌ക്കെതിരേ രോഹിത് ശര്‍മ റിവ്യു എടുക്കുന്ന വീഡിയോ
എന്നാല്‍ ബാറ്റില്‍ ബോള്‍ എഡ്ജ് ചെയ്തിട്ടുണ്ടെന്ന ഉറപ്പിലായിരുന്നു കുല്‍ദീപും രോഹിത്തും. പക്ഷെ വിക്കറ്റിനു പിന്നില്‍ രാഹുല്‍ വലിയ ആവേശം കാണിച്ചില്ല. റിവ്യു എടുക്കുന്ന കാര്യത്തില്‍ രോഹിത്ത് രാഹുലിന്റെ അഭിപ്രായം തേടുകയും ചെയ്തു. ബാറ്റില്‍ എഡ്ജില്ലെന്നും റിവ്യു എടുക്കേണ്ടെന്നുമായിരുന്നു രാഹുല്‍ പ്രതികരിച്ചത്. പക്ഷെ രോഹിത്തിന് അതില്‍ അത്ര വിശ്വാസമില്ലായിരുന്നു.
രാഹുലിന്റെ നിര്‍ദേശം മുഖവിലയ്‌ക്കെടുക്കാതെ രോഹിത് റിവ്യു എടുക്കുകയും ചെയ്തു. പക്ഷെ രാഹുലായിരുന്നു ശരിയെന്നു റീപ്ലേയില്‍ തെളിഞ്ഞു. അള്‍ട്രാ എഡ്ജ് പരിശോധനയില്‍ ബാറ്റില്‍ ഉരസാതെയാണ് ബോള്‍ കടന്നുപോയതെന്നു തെളിഞ്ഞതോടെ തേര്‍ഡ് അംപയര്‍ ഇന്ത്യയുടെ റിവ്യു തള്ളുകയും ചെയ്യുകയായിരുന്നു. കടുത്ത നിരാശയില്‍ മുഖം പൊത്തിയായിരുന്നു രോഹിത് ഇതിനോടു പ്രതികരിച്ചത്.

അതേസമയം, ഈ റിവ്യു പാഴാക്കിയതിനു ഇന്ത്യക്കു വലിയ വില കൊടുക്കേണ്ടിവന്നില്ല. കാരണം ശ്രീലങ്കയെ ഈ മല്‍സരത്തില്‍ 41 റണ്ണിനു തകര്‍ത്തു വിട്ട് ഫൈനലില്‍ കടക്കാന്‍ ഹിറ്റ്മാനും സംഘത്തിനുമായിരുന്നു. 214 റണ്‍സെന്ന ചെറിയ വിജയലക്ഷ്യമായിരുന്നു ലങ്കയ്ക്കു മുന്നില്‍ ഇന്ത്യ വച്ചത്. ടോസിനു ശേഷം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ 213 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു.
മറുപടിയില്‍ തകര്‍പ്പന്‍ ബൗളിങിലൂടെ ലങ്കയെ ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു. 41.3 ഓവറില്‍ 172 റണ്‍സിനു ലങ്ക ഓള്‍ഔട്ടായി. ദുനിത് വെല്ലലെഗെയും (42*) ധനഞ്ജയ ഡിസില്‍വയും (41) മാത്രമേ പൊരുതി നോക്കിയുള്ളൂ. നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയ കുല്‍ദീപ് യാദവാണ് ലങ്കയെ തകര്‍ത്തുവിട്ടത്.