കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനേയും ശ്രീലങ്കയേയും തോല്‍പ്പിച്ച ഇന്ത്യക്ക് ബംഗ്ലാദേശിനോട് കാലിടറിയിരിക്കുകയാണ്. 11 വര്‍ഷത്തിന് ശേഷമാണ് ബംഗ്ലാദേശിനോട് ഇന്ത്യ ഏഷ്യാ കപ്പില്‍ തോല്‍ക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റിന് 265 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 49.5 ഓവറില്‍ 259 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. സൂപ്പര്‍ ഫോറില്‍ സമ്പൂര്‍ണ്ണ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്ക് ലഭിച്ച അപ്രതീക്ഷിത തിരിച്ചടിയാണിതെന്ന് പറയാം.
ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടാന്‍ പോകുന്നതിന് മുമ്പ് ടീമിന്റെ ദൗര്‍ബല്യങ്ങള്‍ തുറന്ന് കാട്ടുന്നതാണ് ബംഗ്ലാദേശിനെതിരായ തോല്‍വി. നായകനെന്ന നിലയില്‍ രോഹിത് ശര്‍മ മറക്കാനാഗ്രഹിക്കുന്ന മത്സരമായി ഇത് മാറിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരേ കൂടുതല്‍ മത്സരം തോല്‍ക്കുന്ന ഇന്ത്യന്‍ നായകനെന്ന നാണക്കേടിലേക്കാണ് രോഹിത് എത്തിയിരിക്കുന്നത്. ഇത് നാലാം തവണയാണ് രോഹിത്തിന് കീഴില്‍ ബംഗ്ലാദേശിനോട് തോല്‍ക്കുന്നത്.
3 തവണ ബംഗ്ലാദേശിനോട് തോറ്റ എംഎസ് ധോണിയുടെ റെക്കോഡാണ് രോഹിത് മറികടന്നത്. രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും ഓരോ തവണ വീതമാണ് ബംഗ്ലാദേശിനോട് തോറ്റത്. ഇപ്പോള്‍ ഈ നാണക്കേടിന്റെ റെക്കോഡില്‍ രോഹിത് തലപ്പത്തേക്ക് എത്തിയിരിക്കുകയാണ്. ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇതുവരെ രോഹിത് തോറ്റിരുന്നില്ല. എന്നാല്‍ ബംഗ്ലാദേശിനോട് തോറ്റതോടെ നായകനെന്ന നിലയിലെ രോഹിത്തിന്റെ വിജയ കുതിപ്പിന് കൂടിയാണ് അവസാനമായിരിക്കുന്നത്.
ബാറ്റുകൊണ്ടും രോഹിത് ശര്‍മ നിരാശപ്പെടുത്തി. നേരിട്ട രണ്ടാം പന്തില്‍ത്തന്നെ രോഹിത് കൂടാരം കയറുകയായിരുന്നു. ഏകദിനത്തിലെ താരത്തിന്റെ 14ാം ഡെക്കാണിത്. സ്ലിപ്പില്‍ ഒരു ക്യാച്ച് എടുത്തത് മാറ്റിനിര്‍ത്തിയാല്‍ രോഹിത് യാതൊന്നും ചെയ്യാത്ത മത്സരമായി ഇത് മാറിയിരിക്കുകയാണ്. വിരാട് കോലിക്ക് വിശ്രമം നല്‍കുമ്പോള്‍ രോഹിത് ശര്‍മ ഡെക്കിന് പുറത്താവുന്നു എന്നതാണ് കൗതുകകരമായ കാര്യം. ബംഗ്ലാദേശിനെതിരേ ഇത് രണ്ടാം തവണയാണ് രോഹിത് പൂജ്യത്തിന് പുറത്താവുന്നത്.

ബംഗ്ലാദേശിനോട് തോറ്റത് ഒരു തരത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് തന്നെ പറയാം. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ടീമിന്റെ ദൗര്‍ബല്യം വ്യക്തമാക്കുന്നതാണ് ബംഗ്ലാദേശിനെതിരായ തോല്‍വി. അഞ്ച് മാറ്റങ്ങളുമായി ടീമിന്റെ ബെഞ്ച് കരുത്ത് പരീക്ഷിക്കാനാണ് ഇന്ത്യ ഇറങ്ങിയത്. ഇതാണ് തിരിച്ചടിയായി മാറിയത്. വിരാട് കോലിയുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിച്ചു. ഫൈനലിന് മുമ്പ് സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനുള്ള തീരുമാനമാണ് തിരിച്ചടിയായത്.
തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് അവസരത്തിനൊത്ത് ഉയരാനുമായില്ല. ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്പിന്‍ ബൗളിങ്ങിനെ നേരിടാന്‍ കൂടുതല്‍ പഠിക്കേണ്ടതായുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ ഫോറിലും ഇന്ത്യയുടെ ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ സ്പിന്നര്‍മാര്‍ക്ക് സാധിച്ചിരുന്നു. ഫൈനലിലും ഇന്ത്യ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് സ്പിന്നര്‍മാരെ നേരിടുന്നതിലാണ്.
ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോഴും ശുബ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി പ്രകടനം ശ്രദ്ധേയമായി. 133 പന്ത് നേരിട്ട് 121 റണ്‍സാണ് ശുബ്മാന്‍ ഗില്‍ നേടിയത്. ഇതില്‍ എട്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടും. 90.97 സ്‌ട്രൈക്ക് റേറ്റിലാണ് ഗില്‍ കസറിയത്. ഈ വര്‍ഷം ശുബ്മാന്‍ ഗില്‍ നേടുന്ന ആറാമത്തെ സെഞ്ച്വറിയാണിത്. താരത്തിന്റെ പ്രകടനം ഇന്ത്യയുടെ ലോകകപ്പ് കിരീട പ്രതീക്ഷകളും ഉയര്‍ത്തുന്നതാണ്.
ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ ഹാഷിം അംല, ബാബര്‍ ആസം എന്നിവരുടെ വമ്പന്‍ റെക്കോഡിനെ മറികടക്കാനും ശുബ്മാന്‍ ഗില്ലിനായി. 32 ഏകദിന ഇന്നിങ്‌സിന് ശേഷം കൂടുതല്‍ റണ്‍സെന്ന റെക്കോഡില്‍ ശുബ്മാന്‍ ഗില്‍ തലപ്പത്തേക്കെത്തിയിരിക്കുകയാണ്. 1712 റണ്‍സാണ് ഗില്‍ നേടിയത്. 1650 റണ്‍സ് നേടിയ ഹാഷിം അംലയെയാണ് ഗില്‍ മറികടന്നത്. ബാബര്‍ ആസം 1558 റണ്‍സാണ് അടിച്ചെടുത്തത്.