ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയെ വീഴ്ത്തി ഫൈനലിലേക്കു കുതിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഇതോടെ ലോക ക്രിക്കറ്റില്‍ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്വന്തം പേരിലാക്കി. ഏകദിന ചരിത്രത്തില്‍ 24 മണിക്കൂറിനിടെ രണ്ടു മല്‍സരങ്ങളില്‍ വിജയം കൊയ്ത ആദ്യത്തെ ക്യാപ്റ്റനായി ഹിറ്റ്മാന്‍ മാറിയിരിക്കുകയാണ്.
ചിരവൈരികളായ പാകിസ്താനുമായുള്ള വമ്പന്‍ പോരാട്ടം കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷമാണ് ശ്രീലങ്കയുമായുള്ള രണ്ടാം സൂപ്പര്‍ ഫോര്‍ മല്‍സരത്തിനു രോഹിത്തും സംഘവും ഇറങ്ങിയത്. ഇന്ത്യ- പാക് പോരാട്ടം ഞായറാഴ്ചയായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്‌സ് 25 ഓവറിലെത്തി നില്‍ക്കെ മഴയെത്തുകയായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് ഔട്ട്ഫീല്‍ഡ് മോശമാവുകയും ചെയ്തു.

എങ്കിലും രാത്രി ഒമ്പതു മണിക്കു മല്‍സരം പുനരാരംഭിക്കാനുള്ള ശ്രമം പുരോഗമിക്കവെ വീണ്ടും മഴയെത്തുകയായിരുന്നു. തുടര്‍ന്നു കളി റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്കു മാറ്റുകയും ചെയ്തു. തലേ ദിവസം നിര്‍ത്തിയ ഇടത്തു നിന്നായിരുന്നു മല്‍സരം പുനരാരംഭിച്ചത്. ഇടയ്ക്കു ഒരു തവണ മഴയെത്തിയെങ്കിലും അതു ഓവര്‍ വെട്ടിക്കുറയ്ക്കാന്‍ കാരണമായില്ല. ഇരുടീമുകള്‍ക്കും 50 ഓവര്‍ മുഴുവനായി ലഭിക്കുകയും ചെയ്തു.
357 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു പാകിസ്താന് മുന്നില്‍ ഇന്ത്യ വച്ചത്. പക്ഷെ പൊരുതാന്‍ പോലുമാവാതെ പാക്പട തകര്‍ന്നടിയുകയായിരുന്നു. 32 ഓവറില്‍ വെറും 128 റണ്‍സിന് പാകിസ്താന്റെ ഇന്നിങ്‌സിനു തിരശീല വീണു. പരിക്കു കാരണം പാകിസ്താന്റെ അവസാന രണ്ടു താരങ്ങളായ ഹാരിസ് റൗഫും നസീം ഷായും ബാറ്റിങിനു ഇറങ്ങുകയും ചെയ്തില്ല. രാത്രി 10.56നായിരുന്നു മല്‍സരം അവസാനിച്ചത്.
തുടര്‍ന്ന് അധികസമയം വിശ്രമിക്കാനുള്ള സമയം പോലും ഇന്ത്യന്‍ താരങ്ങള്‍ക്കു ലഭിച്ചില്ല. തൊട്ടടുത്ത ദിവസം വൈകീട്ട് മൂന്നു മണിക്ക് ശ്രീലങ്കയുമായുള്ള അടുത്ത സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ഇന്ത്യ ഇറങ്ങുകയായിരുന്നു. തുടര്‍ച്ചയായി മൂന്നു ദിവസമാണ് ടീം ഇന്ത്യക്കു കളിക്കേണ്ടി വന്നത്. തലേദിവസം പാകിസ്താനുമായുള്ള മല്‍സരത്തില്‍ മണിക്കൂറുകളോളം ഫീല്‍ഡ് ചെയ്ത് ക്ഷീണിച്ചതിനാല്‍ ലങ്കയ്‌ക്കെതിരേ ടോസിനു ശേഷം രോഹിത് ബാറ്റിങ് തിരഞ്ഞെടുത്തത് കളിക്കാര്‍ക്കു ആശ്വാസമാവുകയും ചെയ്തു.
ശ്രീലങ്കയുമായുള്ള ലോ സ്‌കോറിങ് മല്‍സരത്തില്‍ 41 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇരുടീമിലെയും ബാറ്റര്‍മാര്‍ക്കു കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയ കളിയില്‍ ബൗളര്‍മാരായിരുന്നു അരങ്ങുവാണത്. ടോസിനു ശേഷം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച തുടക്കത്തിനു ശേഷം ലങ്കയുടെ സ്പിന്‍ കെണിയില്‍ കുരുങ്ങുകയായിരുന്നു.

വിക്കറ്റ് പോവാതെ 80 റണ്‍സില്‍ നിന്നും 213 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടായി. 53 റണ്‍സെടുത്ത നായകന്‍ രോഹിത്താണ് ടോപ്‌സ്‌കോററായത്. 48 ബോളുകള്‍ നേരിട്ട അദ്ദേഹം ഏഴു ഫോറും രണ്ടു സിക്‌സറുമടിച്ചു. കെഎല്‍ രാഹുല്‍ (39), ഇഷാന്‍ കിഷന്‍ (33), വാലറ്റത്ത് അക്ഷര്‍ പട്ടേല്‍ (26) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ 200 റണ്‍സ് കടത്തിയത്. ശുഭ്മന്‍ ഗില്‍ 19 റണ്‍സുമെടുത്തു. മറ്റാരും രണ്ടക്കത്തിലെത്തിയില്ല.
അഞ്ചു വിക്കറ്റുകള്‍ കൊയ്ത യുവ സ്പിന്നര്‍ ദുനിത് വെല്ലലെഗെയും നാലു പേരെ പുറത്താക്കിയ പാര്‍ട്ട് ടൈം സ്പിന്നര്‍ ചരിത് അസലെന്‍കയും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ശേഷിച്ച വിക്കറ്റ് മഹീഷ് തീക്ഷണയ്ക്കായിരുന്നു. ഏകദിന ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ മുഴുവന്‍ വിക്കറ്റുകളും ഒരു ടീമിലെ സ്പിന്നര്‍മാര്‍ സ്വന്തമാക്കിയത്.
മറുപടിയില്‍ ഉജ്ജ്വല ബൗളിങിലൂടെ ലങ്കയെ ഇന്ത്യ വരിഞ്ഞുകെട്ടി. 41.3 ഓവറില്‍ 172 റണ്‍സിന് അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു. ബൗളിങില്‍ തിളങ്ങിയ വെല്ലലെഗെ പുറത്താവാതെ 42 റണ്‍സുമായി ബാറ്റിങിലും ലങ്കയുടെ ടോപ്‌സ്‌കോററായി. 41 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. നാലു വിക്കറ്റുകളടുത്ത സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ടു വീതം വിക്കറ്റുകളും പങ്കിട്ടു.